Wednesday, February 25, 2009

അജ്ഞതയെന്ന തെറ്റ് ; അറിവെന്ന പാപം (The Reader)

ദേ കുഞ്ഞോളെ നിന്റെ ഫോണിപ്പോ രണ്ടാമ്മത്തെ പ്രാവശ്യാണടിക്കണേ.

ആ..അതു ഉണ്ണിമോളാ. അവള്‍ടെ ബെറ്റ് ജയിച്ചേന്റെ പത്രാസ് കാണിക്കാന്‌ണ്.

നീ ഫോണെടുക്കെടീ. ഇതിലൊക്കെ എന്തൂ‍ട്ട് പത്രാസ്. അവള് പിടിച്ച സിനിമ്യോന്നല്ലല്ലോ.

ഹലോ..

ട്യേ കുഞ്ഞോളേ സ്പീക്കര്‍ മോഡിലിഡടീ. നിനക്കെന്താടീ നാവില്ല്യാത്തേ. നീയ് കേറ്റിന്റെ ഓസ്കാര്‍ പ്രസംഗം കേട്ട്‌റീ?

ഓഹ് ഞാനൊന്നും കേട്ടില്ല. കേറ്റിനാന്നറിഞ്ഞപ്പോ ഞാനേന്‍‌റ്റ് പോയി

ഞാന്‍ കേട്ടൂറീ ഉണ്ണ്യോളെ. ഏറ്റോം നല്ല പ്രസംഗം കേറ്റിന്റ്യായിരുന്നു. വികാരോം ആത്മാര്‍ത്ഥതയും കട്ടയ്ക്ക് കട്ടയ്ക്ക്.റഹ്മാനും പൂക്കുട്ട്യോക്കെ വികാരം പരമാവധി നിയന്ത്രിച്ച് പരമസ്വാത്വികരെ പോലെ.

എട്ടാം വയസ്സില്‍ തൊട്ട് ഷാമ്പൂ കുപ്പീം പിടിച്ച് കണ്ണാടീടെ മുന്നില്‍ അവരു ഓസ്കാര്‍ പ്രസംഗം നടത്താറുണ്ടായിരുന്നൂന്ന് കേട്ടപ്പോ എനിക്ക് വരെ ശ്വാസം മുട്ടി.

ആ എന്നാലും അഞ്ചാം തവണ കിട്ടീലോ അതന്നെ വല്യേ കാര്യം

അഞ്ചല്ല ആറാം തവണ. നാല് തവണ ബെസ്റ്റ് നടി, ഒരു തവണ ബെസ്റ്റ് സഹനടി അങ്ങിനെ ആറ് നോമിനേഷനാണ് തട്ടിപോയത്. ആ കുശുമ്പത്തി കുഞ്ഞോളോട് എന്റെ ഇമെയില് ഇന്യേങ്കിലും വായിച്ചോക്കാന്‍ പറ. എന്നട്ട് ബ്ലോഗിലിട്.

ഉവ്വേ.. ചെയ്തോളാമേ..
**************
മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ദ റീഡര്‍ എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഡയലോഗുകളും ഉണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് മനുഷ്യനും ദൈവത്തെ പോലെ നന്മ തിന്മകളെ അറിഞ്ഞു എന്നതായിരുന്നു മനുഷ്യന്‍ ആദ്യമായി ചെയ്ത പാപം. അറിവിന്റെ ഫലം തിന്നപ്പോഴാണ് മനുഷ്യനു നന്മയും (ശരിയും) തിന്മയും (തെറ്റും) എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യനു താന്‍ നഗ്നനാനെന്നു ബോധ്യം വന്നതും നാണം വന്നതും അറിവിന്റെ ഫലം തിന്നതിനു ശേഷമാണു. അറിവില്ലാതിരിക്കുമ്പോള്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ പ്രാപ്തനല്ലായിരുന്നു. ഇത്രയും ബൈബിള്‍ പറയുന്നു. അപ്പോള്‍ തനിക്കു അറിവില്ല എന്ന വസ്തുതയാണോ അതോ താന്‍ തെറ്റു ചെയ്തു എന്ന വസ്തുതയാണൊ കൂടുതല്‍ നാണം ഉണ്ടാക്കുന്നത്? (തെറ്റെന്തു എന്ന് അറിയാന്‍ കഴിവില്ലാത്ത അഞ്ജാതയുടെ കാലത്ത് )ആദ്യത്തേതാണ് കൂടുതല്‍ അപമാനകരം എന്നും അജ്ഞത മൂലവും അജ്ഞത ഒളിപ്പിക്കാനുമായി ഹന്ന ഷ്മിറ്റ്‌സ് (കേറ്റ് വിന്‍സ്ലെറ്റ്) ചെയ്യുന്ന തെറ്റുകള്‍ കാലത്തിനനുസരിച്ച് എത്ര മാത്രം ഗൌരവമാര്‍ന്നതുമാണെന്നാണ് 'ദ റീഡര്‍' എന്ന സിനിമ.

നാസി ഭരണക്കാലത്ത് ഹിറ്റ്‌ലര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ജര്‍മന്‍ ജനത നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ തലമുറ ,അക്കാലത്തെ ജൂതക്കൂട്ടക്കൊലകള്‍ക്കും (ഹോളൊകോസ്റ്റ്) രണ്ടാം ലോകയുദ്ധ തോല്‍‌വിക്കും ശേഷമുള്ള കാലയളവില്‍ മാനസ്സികമായി വല്ലാതെ സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനുശേഷം വന്ന ജര്‍മന്‍ തലമുറ തങ്ങളുടെ മുന്‍‌തലമുറയെ, തങ്ങളുടെ മാതാപിതാക്കളെ, ഗുരുക്കന്മാരെ, നാസിഭരണത്തില്‍ പങ്കാളികളായി എന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നത് ഒരു കടമയായി കണ്ടു പോന്നു. എന്നാല്‍ മൂന്നാം തലമുറ ജര്‍മന്‍ക്കാരില്‍ ചിലരെങ്കിലും നാസി തലമുറയെ അടച്ചാക്ഷേപിക്കണമോ അതോ അവരെ മനസ്സിലാക്കേണ്ടതുണ്ടോ എന്നൊരു മാനസീക സംഘര്‍ഷം അനുഭവിച്ചിരുന്നു. അത്തരമൊരു അവസ്ഥയിലുള്ള പ്രധാന കഥാപാത്രം മിഖായേല്‍ ബെര്‍ഗിനു (ഡേവിഡ് ക്രോസ്സ് & റാല്‍ഫ് ഫിയാനെസ്സ്) നാസി കാലത്ത് ഒരു കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹന്ന ഷ്മിറ്റ്‌സിനോടുണ്ടാകുന്ന പ്രേമബന്ധമാണു സിനിമയുടെ പശ്ചാത്തല കഥ.

‘ദ്‌യ ഫോര്‍ലേസേര്‍ ’എന്ന ജര്‍മന്‍ വാക്കിനര്‍ത്ഥം ഉറക്കെ വായിക്കുന്നവന്‍ അഥവാ പാരായണക്കാരന്‍ എന്നാണ്. ചുരുങ്ങിയ കാലത്തേതെങ്കിലും തീവ്രമായതും മിഖായിലിന്റെ ലൈംഗീക ജീവിതത്തില്‍ എക്കാലത്തും ഇടപ്പെടുന്നതും ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതുമായ പ്രേമക്കാലത്ത് മിഖായേല്‍ ഹന്നയ്ക്കു വേണ്ടി ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൊടുത്തിരുന്നു. തന്റെ പ്രിയപ്പെട്ട സമ്പാദ്യങ്ങള്‍ വിറ്റുപോലും ഹന്നയ്ക്കായി പുസ്തകങ്ങള്‍ വാങ്ങുന്നതിലും അവള്‍ക്കൊപ്പം പുറത്ത് ചിലവിടുന്നതിലും മിഖായേല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഒന്നും വിട്ടു പറയാത്ത പ്രകൃതക്കാരിയായിരുന്നു ഹന്ന. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ പോലും ഹന്നയുടെ വൈകാരികതലം മിഖായേലിന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

മൂന്നു വ്യത്ഥസ്ത കാലങ്ങളില്‍, മൂന്നു പ്രത്യേക വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന ഹന്നയായി ‘ദ റീഡറില്‍’ അഭിനയിച്ചു കൊണ്ടാണ് കേറ്റ് വിന്‍സ്ലെറ്റ്, അഞ്ച് തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നും വഴുതിപോയ ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

1.ഭൂതക്കാലം ഒളിച്ചു വയ്ക്കുന്ന അഥവാ അങ്ങിനെയൊന്നില്ലെന്നു കരുതുന്ന, ആരും മാപ്പു ചോദിക്കേണ്ടവരല്ല എന്ന് തുറന്ന് പറയുന്ന സുന്ദരിയായ, മാനസികമായി ശക്തയായ ഹന്ന.
2.പിന്നീട് വെളിവാക്കപ്പെടുന്ന ഭൂതക്കാലത്തിനു മുന്‍പില്‍ പകച്ചു പോയ ഹന്ന ഹോളൊകോസ്റ്റ് കുറ്റവിചാരണയില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ വിചാരണയെ നേരിടാന്‍‍ ശ്രമിച്ചുവെങ്കിലും തന്റെ നിരക്ഷരത വെളിപ്പെടുമെന്ന ഘട്ടത്തില്‍ ഏറ്റവുമധികം നാണിക്കുകയും അധീരയാവുകയും ജീവിതത്തെ തന്നെ നഷ്ടപ്പെടുത്തികൊണ്ട് അറിവില്ലായ്മ മറച്ചു വയ്കുകയും ചെയ്യുന്ന നിസ്സഹായായ ഹന്ന.
3.മിഖായേല്‍ ജയിലിലേക്ക് അയച്ചു കൊടുക്കുന്ന പുസ്തകങ്ങളുടെ ശബ്ദരേഖറ്റേപ്പുകളിലൂടെ തനിയെ ആര്‍ജ്ജിക്കുന്ന സാക്ഷരതയും അതിനുശേഷം വായനയിലൂടെ നേടിയ അറിവും മുഖേന തന്റെ ഭൂതക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും തന്റെ തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന വയസ്സായി ക്ഷീണിച്ച മാനസ്സികമായി തകര്‍ന്ന ഹന്ന. തെറ്റിനെ മനസ്സിലാക്കാനായി അറിവിന്റെ വെളിച്ചം തന്ന പുസ്തകങ്ങളുടെ മുകളില്‍ കയറി തൂങ്ങി മരിക്കുന്ന ഹന്ന.

[എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)]

have you spent a lot of time thinking about the past?
you mean with you?
No, no.. I Didn't mean with me.
before the trail I never thought about the past, I never had to.
now.. what you feel now?
It doesn't matter what I feel, doesn't matter what I think, the dead are still dead
I wasn't show what you would learnt
well, I haven't learnt kid. I have learnt to read

നാസി ക്യാമ്പില്‍ ജൂതസ്ത്രീകള്‍ കൊള്ളാവുന്നതിലും അധികമാകുമ്പോള്‍ ചിലരെ കൊല്ലാനയക്കാന്‍ തിരഞ്ഞെടുക്കുമായിരുന്നു. ക്യാമ്പിലെ ഏറ്റവും മനുഷ്യപ്പറ്റുള്ള ഗാര്‍ഡായിരുന്ന ഹന്ന, തിരഞ്ഞെടുക്കന്നവരെ കൊണ്ട് പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുക പതിവായിരുന്നു. അറിവ് പകരുന്നതിനു കിട്ടുന്ന ഫലം അവിടെയും മരണമാണ്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ മകള്‍ എഴുതിയ പുസ്തകമാണു ഹന്നയുടെ കുറ്റവിചാരണയ്ക്ക് വഴിയൊരുക്കിയത്. എഴുത്തുകാരി,ഹന്നയുടെ മരണശേഷം അവളുടെ സമ്പാദ്യം സ്വീകരിക്കാതെ വയസ്സായ ജൂതരുടെ സാക്ഷരതയ്ക്കായി നീക്കി വയ്ക്കുന്നിടത്തും അറിവ് എന്നത് പരമ പ്രധാനമെന്ന് സിനിമ വെളിപ്പെടുത്തുന്നു.

സിനിമ മുന്നോട്ട് വയ്ക്കുന്നത് പ്രധാനമായും മൂന്ന് ആശങ്ങളാണ്.

1. അജ്ഞത വരുത്തുന്ന തെറ്റുകള്‍ എത്രത്തോളം ഭീകരമെന്നത് അറിയാത്ത അവസ്ഥയും അറിയുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം. - താന്‍ അജ്ഞയാണെന്നത് വെളിവാക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഹന്ന സിമന്റ് ഫാക്ടരിയിലെ ജോലി ഉപേക്ഷിച്ച് നാസി സര്‍ക്കാരില്‍ ഗാര്‍ഡായി ജോലിക്ക് കയറുന്നത്. അതാണ് പിന്നീട് ഹന്നയെ ഒരു കൂട്ടക്കൊലയിലെ കൂട്ടുപ്രതിയാക്കുന്നത്. വിചാരണയെ നേരിടുമ്പോള്‍ പോലും ഗാര്‍ഡ് എന്നാല്‍ തടവുകാര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതെ കാക്കേണ്ടവള്‍ എന്ന് മാത്രമായിരുന്നു ഹന്ന ധരിച്ചിരുന്നത്. ആ ഹന്നയില്‍ നിന്ന് മരിച്ചവരെല്ലാം ഇപ്പോഴും മരിച്ചവര്‍ തന്നെ എന്ന ഹന്നയിലേക്കുള്ള രൂപാന്തരീകരണം അറിവിന്റെ വെളിച്ചത്തിലൂടെയാണ് നടക്കുന്നത്.

2. തെറ്റിനെ നിര്‍വചിക്കുന്നത് തെറ്റാണ് ചെയ്യുന്നതെന്ന അറിവും കാലവുമാണ്- നാസി ക്യാമ്പില്‍ നിന്നും സ്ത്രീകളെ തിരഞ്ഞെടുത്ത് കൊല്ലാനയക്കുന്നവര്‍ക്ക് അറിയാമായിരുന്നു അവരെ കൊല്ലാനാണ് അയക്കുന്നതെന്ന്. തീപ്പടര്‍ന്ന പള്ളിയില്‍ പൂട്ടിയിടപ്പെട്ടവര്‍ മരിക്കുമെന്നും അത് പൂട്ടിയവര്‍ക്കറിയാമായിരുന്നു. വര്‍ത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും കൊല തെറ്റാണ്.

3.സദാചാരം - നിയമം, ശരിതെറ്റുകള്‍ - നിയമവിരുദ്ധത - അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവത്ത സദാചാരമല്ല, അതിര്‍വരമ്പില്‍ കുടുസ്സായിക്കിടക്കുന്ന നിയമമാണ് സമൂഹത്തെ പ്രവര്‍ത്തന നിരതമാക്കുന്നതെന്ന നീതിബോധം.

society think they are operate by something called morality but they don't they are operate by something called law. you are not guilty of anything merely by working at Auschwitz. 8000 people worked at Auschwitz. precisely 19 have been convicted on 600 murder to prove murder you have to prove the intent that is the law. the question is never was it wrong, was it illegal and not by our law, not. By the laws of time

സിനിമ മൂലരൂപം, ‘ദ്‌യ ഫോര്‍ലേസേര്‍’ എന്ന ജര്‍മന്‍ നോവലിനു ലഭിച്ച പ്രധാന വിമര്‍ശനം മിഖായേലിനു ഹന്നയുടെ നാസിക്കാലത്തെ പ്രവത്തിയോട് തോന്നുന്ന കുഴമറിച്ചിലാണ്. ഹന്നയുടെ പ്രവര്‍ത്തികളെ അജ്ഞതയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയം സിനിമയില്‍ മുകളിലെ ഡയലോഗിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചീട്ടുണ്ട്. നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് അപരാധികളായി നടന്ന ഒരു തലമുറയോട് അതുകൊണ്ട് മാത്രം നിങ്ങള്‍ ‘നിയമത്തി’ന്റെ മുന്നില്‍ അപരാധികളാകുന്നില്ലെന്ന് സിനിമ പറയുന്നു. സദാചാരം - ശരിതെറ്റുകള്‍ എന്നിങ്ങനെ വിശാലമായ, നിര്‍വചിക്കാനാവത്ത തലത്തിലെത്തുന്നതിനു മുന്‍പേ നിയമം, നിയമ വിരുദ്ധത എന്നിവ ‘അറിയാനും’ അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞിരിക്കണം. എന്നാല്‍ ഹന്നയ്ക്കു ലഭിയ്ക്കുന്ന അറിവിലൂടെ അവള്‍ മരണത്തിലേയ്ക്ക് നടന്ന് കയറുന്നിടത്തും ഹന്നയുടെ കുറ്റവിചാ‍രണയ്ക്ക് വഴിയൊരുക്കിയ പുസ്തകം എഴുതിയ സ്ത്രീയുമായുള്ള മിഖായേലിന്റെ കണ്ടുമുട്ടലിലും ശരിതെറ്റുകളെ നിര്‍വചിക്കുന്നതില്‍ നിയമത്തിലുപരി ‘അറിവി’നും അതുവഴി ഒരാളില്‍ ഉണ്ടാകുന്ന ധാര്‍മ്മികതയ്ക്കും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.

********************

ഹോ എന്തൊരു ബോറാണല്ലേ, ഉണ്ണിമോളെഴുതിയാ എപ്പോഴും ഇങ്ങനീണ്. ഭയങ്കര സീരിയസ്. ഇനി കുഞ്ഞോള്‍ടെ ചേഞ്ചിലിങ്ങ് നോക്കിക്കോ ചെത്തായ്‌രിക്കും

പടത്തിനു കടപ്പാട് - വിക്കിപീഡിയ
********************
സിനിമാത്തരം - 1.ത്വരഗം

Sunday, February 22, 2009

ചുവന്ന പരവതാനിയിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ചില പെണ്ണുങ്ങള്‍

പെണ്ണമ്മിച്ചി നാളെ ഏതു കുര്‍ബാനയ്ക്കാ പോണെ?

ഒന്നാ‍മ്മത്തേനു നീ വര്‌ണ്ടാ നാളെ?

പിന്നേ.. എനിക്ക് പ്രാന്തല്ലേ പുലര്‍ച്ചേന്‍‌റ്റ് പള്ളീല്‍ക്ക് കെട്ടിട്ക്കാന്‍ നാളത്തെ ഓസ്കാര്‍ കാണാന്. കാലത്ത് ആറരയ്ക്കാണ് സ്റ്റാറില്‌ന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. പെണ്ണമ്മിച്ചി പള്ള്യേ പൂവുമ്പോ എന്ന് വിളിച്ചേന്‍പ്പിച്ചട്ട് പോയ്ക്കോളാട്ടാ.

അപ്പോ എനിക്ക് കാണണ്‌ട്രീ കുഞ്ഞോളേ. ഇമ്മക്കൊരിമ്മിച്ച് കാണാം. നാളത്തെ കുര്‍ബാന്യാങ്ങട് പോട്ടെ.നീ ഉണ്ണ്യോളെ വിളിച്ചാ? ഏതിനാ കിട്ടാന്നാ അവ്‌ള് പറഞ്ഞേ.

ഞാന്‍ ചോയ്ചിലാ. ദിപ്പോ ചോയ്ക്കാം


ഹലോ.. ട്യേ കുഞ്ഞോളേ ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പടങ്ങള് നീ കണ്ടാ? ഏതിനാണ് സ്കോപ്പ്?

ഞാനെല്ലാതൊന്നും കണ്ടില്ലറി കുഞ്ഞോളേ. ഇത്തവണ ബെസ്റ്റ് പടത്തിനു റ്റൈറ്റ് കോമ്പറ്റീഷനാന്നു ഉണ്ണി പറയിണ്ടാര്‍ന്നു.പിന്നെ സ്ലം ഡോഗിന് കിട്ടണേ കിട്ടണേന്ന് പറഞ്ഞോണ്ട് നടക്കണീം കണ്ടു. പക്ഷേ ബെസ്റ്റ് നടി ‘കേറ്റ് വിന്‍സ്ലെറ്റ്‘ തന്നെ. എന്തൂട്ടാ സിനിമ, എന്തൂട്ടാ അഭിനയം! റ്റൈറ്റാനികില് കണ്ട കേറ്റ് എവടെ റീഡറില്‍ കണ്ട കേറ്റെവടെ. നിനക്കോര്‍മ്മീണ്ടാ കുഞ്ഞൊളേ കുഞ്ഞച്ചന്റെ കൂടെ ഇമ്മള് രാഗത്തില്‍ റ്റൈറ്റാനിക് കാണാന്‍ പോയീത്. അയിലെ അമ്മാമ്മേരെ മോത്ത്‌ന്ന് ക്യാമറ റോസിന്റെ മോത്ത് വന്ന് നിന്നപ്പോ ഹോ എന്തു സുന്ദര്യാ ഈ പെണ്ണീന്ന് ഉണ്ണിമോന്‍ വരെ പറഞ്ഞതോര്‍മ്മിണ്ടാ

ഹോ റ്റൈറ്റാനിക് കാണാന്‍ പോയീത് എങ്ങനെ മറക്കൂറീ ഉണ്ണ്യോളെ. രണ്ടു വട്ടാണ് അന്നാപടം കണ്ടത് പകുതിവരെ കണ്ട് കരണ്ട് പോയാപ്പോ കൂക്കി വിളിച്ച് രാഗംകാര് പിന്നിം ആദ്യമ്പൂത്യമിട്ടു. ഇമ്മക്കൊക്കെ കൂവാനറിയൂന്ന് കുഞ്ഞച്ചനു മനസ്സിലായതും അതിലെ മഞ്ഞുമല ഇടിക്കണേനും മുന്ന്‌ള്ള സീന്‍ കണ്ട് കണ്ണടച്ചിരിക്കറീ‍ ക്ടാങ്ങളേന്ന് കുഞ്ഞച്ചന്‍ പറഞ്ഞതൊക്കേ ദേ മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ തോന്നണൂറീ കുഞ്ഞോളേ. എന്നാടീ ഇനി അങ്ങന്യോക്കെ പൂവാ

‘ദ റീഡറി‘ല്‍ തിരിച്ചാണു സംഗതി നല്ല സുന്ദരിയായ കേറ്റില്‍ നിന്ന് വയസ്സിയായി തകര്‍ന്ന കേറ്റിലേക്കാണ് ക്യാമറ

അപ്പോ കുഞ്ഞോന്‍ ചേട്ടന്റെ ഹാര്‍ട്ട് ത്രോബ് ‘ആഞ്ജലീന ജോളി‘ ചേച്ചിയ്ക്ക് സ്കോപ്പില്ലാന്നാ. ഞാന്‍ സമ്മേയ്ക്കില്ല. അതു നല്ല പടാ. ഞങ്ങളിവടെ റ്റൊറന്റില്‍ കണ്ടു. 'ഹീ ഇസ് എലൈവ്' എന്ന് ആ പോലീസുകാരന്‍ പറയുമ്പോ ആഞ്ജലീന ചേച്ചീരെ ആ ഒരു കരച്ചിലിനു കൊടുക്കണം കാശ്.

എന്തൂട്ട് ആഞ്ജലീനാ കേറ്റന്നെ ഇത്തവണത്തെ നടി. ഞാന്‍ വേണങ്കെ പോയന്റ് ബൈ പോയന്റ് എഴുതി മെയിലയക്കാം

റെഡി ബെറ്റ്. ഞാനും എഴുത്യയക്കാം ചേഞ്ചിലിങ്ങിനെ കുറിച്ച്

വരട്ടെ വരട്ടെ ബെറ്റ് ഒറപ്പിക്കാന്‍ വരട്ടെ. ഫ്രോസണ്‍ റിവറിലെ ‘മെലീസാ ലിയോ‘യ്ക്ക് അപ്പോ ഒന്നും കിട്ടില്ലേറീ ക്ടാങ്ങളേ?

ഉവ്വാ മെലീസാ.. ഒരു വയസ്സത്തി

അയ്ശരി, ആ തണുത്തുറഞ്ഞ നദീരെ പൊറത്ത്ന്ന് ആ കുഞ്ഞിനെ എടുത്തോടരണ സീനും ആ സിനിമേലെ ആദ്യത്തെ സീനും മതി. എന്റെ ബെറ്റ് മെലീസയ്ക്ക്. ഞാനും എഴുതാം. വെറും ബെറ്റല്ല അടുത്ത തവണ ഉണ്ണ്യോള് വരുമ്പോ അപ്പോ കളിക്കണേല് നല്ല പടം എന്റെ വക പ്ലസ് ഇന്ത്യന്‍ കോഫീ ഹൌസീന്നു ഫ്രൂട്ട്സലാഡ്.

ഒക്കെ ഡണ്‍
ഡണ്‍
അപ്പോ ശരി
******************

അപ്പോശരി ഓസ്കാര്‍ കണ്ട് കഴിഞ്ഞ് ഒരൊരുത്തരുടെ മെയിലുകള്‍ ഒരോ പോസ്റ്റ് ആയി ഇട്‌ണ്ട്. ഈ ബെറ്റ് പ്രാ‍ന്ത് കണ്ട് ഉണ്ണ്യോള്‍ടെ കൂട്ടുകാരി ക്രിസ്റ്റീന ‘പെനിലോപ്പ് ക്രൂസ്സി‘നു (വിക്കി ക്രിസ്റ്റീന ബാഴ്സലോണ) സഹനടിയ്ക്കുള്ള ബെറ്റ് വച്ചു. അവള്‍ക്ക് വേണ്ടത് പെണ്ണമ്മിച്ചി സ്പെഷല്‍ പരിപ്പ് പായസം.

പ്രധാന നടിയ്ക്ക് രണ്ട് പേര്‍ക്കു കൂടെ നോമിനേഷന്‍ കിട്ടീണ്ട്. ആനീ ഹാത്‌വേ - റേച്ചല്‍ ഗെറ്റിങ്ങ് മാരീഡ്, മെറില്‍ സ്ട്രീപ്പ് - ഡൌട്ട്

ഞങ്ങടോടത്തെ ആരും ആ സിനിമോള് കണ്ടട്ടില്ല. വായനക്കാരു കണ്ടോരുണ്ടെങ്കില്‍ ബെറ്റ് വയ്ക്കുന്നോ? ശേഷിക്കുന്നത് ആറു മണിക്കൂറുകള്‍ മാത്രം.

Saturday, February 7, 2009

കാല്പനികതയില്‍ നിന്ന് ആധുനികതയിലേക്കുള്ള ദൂരം

ഇതെന്തൂട്ട് പോക്കാണെന്റെ പെണ്ണമിച്ച്യേ? ഒന്ന് പറഞ്ഞട്ടാ പൊക്കൂടെ? എന്തെങ്കിലൂണ്ടായാ എങ്ങടാങ്ച്ചട്ടാ ഒന്നറിയ്‌ക്യാ? എവട്യാര്‍ന്നു ഇത്ര നാള്?!

ഒന്നും പറയ്ട്ര്യെന്റെ തെയ്യാമ്മേ. പെട്ടെന്ന് ഉണ്ണ്യോളു വന്നൂന്ന് കേട്ടപ്പോ ചേച്ചീരോടയ്ക്ക് ഓടി പോയീത്ണ്. പിന്നെ, അവളേം പറഞ്ഞ് വിട്ട്, വല്യാപ്പീരെ പ്രസവോം കഴിഞ്ഞ്, അവളെ കെട്ട്യോന്റെ കൂടെ വിട്ടട്ടാണ് വരാന്‍ പറ്റ്യേ.

പെണ്ണമ്മിച്ചീരെ ഭാഗ്യം ഒരു തട്ടും തടവൂല്യാണ്ട് ഇങ്ങനെ ഓടി നടക്കാന്‍ പറ്റ്ണ്ടല്ലോ. ആ.. ഉണ്ണ്യോള്‍ക്ക് എന്തൂട്ടാ പറ്റ്യേ?

അതൊക്കെ വല്യേ കഥീന്. പിന്നെ വിശദായിറ്റ് പറയാം. ഇപ്പോ പോയി ഞങ്ങടെ ബ്ലോഗൊക്കൊന്നു നോക്കട്ടെട്രീ കൊറേ കാലായി അങ്ങ്‌ട് കടന്നട്ട്. അതു ചെതലരിച്ച് പോയീന്റവും. വാന്‍ഡ്‌‌ല്‍‌ന്ന് പറയണ ചെതലിനു ഭയങ്കരിഷ്ടാത്രേ ബ്ലോഗ്! മദലം മയങ്ങി നിക്കാണ്ട് വാതിലു തൊറക്ക്റി കുഞ്ഞോളെ

പ്ലോഗോ? വാന്റ‌ല്‍‌ന്ന് പറയണ ചെതലാ!! ആ എന്തൂട്ടേങ്കിലാവട്ടെ..
*****************

അങ്ങിനെ വായനക്കാരെ, പെണ്ണമ്മച്ചി ചായീണ്ടാക്കന്‍ പോയ നേരത്ത് ചെതലിന്യൊക്കെ തട്ടി, ബ്ലോഗുകള്‍‌ടിടേലൊക്കെ തട്ടീം മുട്ടീം നടന്നപ്പോ കുഞ്ഞോളു കണ്ട കാഴ്‌ച്യന്തൂട്ടാ?!
*****************

എന്തൂട്ടാടീ കുഞ്ഞോളേ ബൂലോഗത്തെ ബിശേഷം? ( രണ്ട് കോപ്പ കട്ടന്‍ മേശപ്പുറത്ത്)

ഹെന്റെ പെണ്ണമ്മിച്യേ ദേ നോക്ക്യേന്‍! നടക്കാന്‍ പറ്റണില്യാ. ബൂലോഗത്തൊക്കെ ‘തല മുട്ടുണു’.

വായന .. കാപ്പി. കാപ്പി..വായന ..

ആഹ്, ഇത്രേം ഉയരമേ ബൂലോഗത്തിനിണ്ടാര്‍‌ന്നോള്ളൊ! ഇനി പൊളിച്ച് പണിയട്ടെ എല്ലാരും കൂടി. തലകളൊക്കെ മുട്ടുമ്പോഴാണല്ലോ ഇമ്മള് വല്‌ത്യായീന്ന് ഇമ്മ്‌ള്‍ക്കന്നെ മനസ്സിലാവാ. വേറെന്തൂട്ടാ വിശേഷം?

'തല മുട്ടി, തല മുട്ടി' പോയ് നോക്കെന്റെ പെണ്ണമ്മിച്ച്യേ. ചിലരെങ്കിലും മോഡേണ്‍ ആര്‍ട്ട് വാങ്ങുന്നത് 'benign masochism' എന്ന് പറയാവുന്ന മനസികാവസ്ഥയോടെയാണ്!

ചെലപ്പോ ആധുനിക കലേരെ അര്‍ത്ഥം മനസ്സിലാക്ക്യേന്റെ കൊഴപ്പാവും.എല്ലാ രംഗത്തും കള്ളനാണയങ്ങളുണ്ടാകും. എന്ന്വച്ച് മോഡേണ്‍ ആര്‍ട്ട് മൊത്തം കള്ളനാണയങ്ങളാണെന്നു പറ്‌യണ്‌ത് കടന്ന കൈയെന്നെ. സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനെ സ്വന്തമാക്കാന്‍ നീയെത്ര കൊടുക്കും?

സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനും കണ്ടബററിയിലുള്ള I Like Color ഉം ഏതെങ്കിലും ഒന്നെടുത്തോ എന്ന് പറഞ്ഞാ പെണ്ണമ്മിച്ചി ഏതാ എട്‌ക്കാ ;)

അമ്പ്ടീ..

അത്‌വിട്. എല്ലാ രംഗത്തും മോഡേണിറ്റി കടന്ന് വന്നണ്ട്. അതെല്ല്ലാം മലയാളി മനസ്സിലാക്കുകേം ഉപയോഗിക്കുകേം തന്റേതായ സംഭാവന നല്‍കേം ഒക്കെ ചെയ്തണ്ട്. മോഡേണ്‍ സയന്‍സ്, മോഡേണ്‍ കള്‍ച്ചര്‍, മോഡേണ്‍ ആര്‍ട്ട്,മോഡേണ്‍ ലൈഫ്, മോഡേണ്‍ പാട്ട്,മോഡേണ്‍ വസ്ത്രം, മോഡേണ്‍ ഡാന്‍സ്, മോഡേണ്‍ വാസ്തു, മോഡേണ്‍ ജാതകം,മോഡേണ്‍ പാചകം, മോഡേണ്‍ സ്കൂള്.. എന്തിനേറെ പറയുന്നു മോഡേണ്‍ ബ്രെഡ് വരീണ്ട് ഇമ്മക്ക്. പക്ഷേ..
ഒരൊറ്റ ഫീല്‍ഡില്‍ മാത്രം മലയാളി ഇപ്പോഴും കാല്‌പനികതേടെ അതിപ്രസരത്തില്‍ ഭ്രമിച്ചിരിക്യാണ്. അതേതാന്നു നിനക്ക്‌റിയോ? ഉത്തരം പറഞ്ഞാ ഞാന്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പൂവാം. അല്ലെങ്കില്‍ നീയെനിക്ക് ഇന്ത്യന്‍കോഫീഹൌസീന്നു ഫ്രൂട്ട്സലാഡ് വാങ്ങ്യെരണം.

മോഡേണ്‍ ഡെത്ത്.

ഹേയ് അതൊന്നല്ല. അതിലിപ്പോ എന്തോരം പരീഷണങ്ങളാണ്. മരിച്ച കഴിഞ്ഞാല്‍ ആറടി മണ്ണിന്റെ സ്ഥാനത്ത് കല്ലറ അപ്പാര്‍ട്ട്മെന്റ് വരെ ആയി. പിന്നെ ഇമ്മളന്നെ മരണത്തീന് കാശിണ്ടാക്കാനള്ള ഐഡിയ പറഞ്ഞോട്‌ത്തണ്ട്. പിന്നെ ആത്മഹത്യേടെ കാര്യാന്നുവച്ചാ റെയില്‍പ്പാളം എന്ന നൂതന വിദ്യ എറ്റവും അധികം ഉപയോഗിക്കണത് ഇമ്മളാവും. ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്നു ആത്മഹത്യ ചെയ്യുണത് ദേ ദിപ്പോ തുടങ്ങും മലയാളി.

മ്‌..മ്.. അറിയില്ല.

തോറ്റാ?

തോറ്റു.

അപ്പോ ഫ്രൂട്ട്‌സലാഡ്?

ദേ പൂവായി.

എന്നാ കേട്ടോ. മോഡേണ്‍ കള്ളുകുടി.

ഉവ്വാ!

അതേറീ. നിന്റെ പോല്‍ത്തെ ഗവേഷണല്ല, ഞാനിത് 60 കൊല്ലായിറ്റ് കണ്ട്, കൊണ്ട് എഴിത്യ പ്രബന്ധാണ്.
ദേ ദിദാണ് കല്പനിക വെള്ളമടി രീതികള്‍ അഥവാ നിയമങ്ങള്‍

1. ഒറ്റയ്ക്ക് വെള്ളമടി -വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ - കള്ള്ഷാപ്പ്, വീട്, റോഡ്, പുഴ(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ബോറ്, ദുഖം, വിഷാദം, മറക്കല്‍, സുഖമായ ഉറക്കം, സങ്കടം, ഡിപ്രെഷന്‍, മരണം ..ഒരു പെഗ് ഒറ്റവലിയ്ക്ക് കുടിയ്ക്കുന്നു. പിന്നേയും കുടിയ്കുന്നു..(ചിലര്‍ വീട്ടിലെ കലം, ചട്ടി പൊട്ടിക്കുന്നു, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെ തല്ലാന്‍ പറ്റിയവരെ തല്ലുന്നു, ചിലര്‍ക്ക് അതിസ്നേഹം) പിന്നേയും കുടിക്കുന്നു..വാള് വച്ച് കീഴടങ്ങുന്നു. ബോധം പോകുന്നു. പിറ്റേന്ന് നിര്‍ജ്ജലീകരണം കാരണം തലവേദന.

2. കൂട്ടായ വെള്ളമടി - വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ -കള്ള്ഷാപ്പ്, വീട്ടിലെ പെണ്ണുങ്ങള്‍ കയറാത്ത സ്ഥലം(സമയം), റോഡ്, പുഴയ്(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ആഹ്ലാദം, സന്തോഷം, കൂട്ടായ്മ, ചര്‍ച്ച, ഓണം, പെരുന്നാള്, കല്യാണം, മാമോദീസാ,ജനനം..കുടിയ്ക്കുന്നു.. സാമ്പത്തീക മാന്ദ്യം, സാമ്രാജത്വം, ഇലക്ഷന്‍, വലതുപപക്ഷം-ഇടതുപക്ഷം, പലസ്തീന്‍..കുടിയ്ക്കുന്നു..ശാസ്ത്രീയസംഗീതം, സിനിമാപാട്ട്, നാടന്‍ പാട്ട്, (ഡാന്‍സ്).. കുടിയ്ക്കുന്നു(മിക്കവാറും ഒറ്റവലി).. ചെറിയ അടിപിടി (വലിയ അടിപിടി).. ഒറ്റവലിക്കു കുടിക്കുന്നു. കരയുന്നു, ചിരിക്കുന്നു, വാളുവയ്ക്കുന്നു, സ്കൂട്ടായി തുടങ്ങുന്നു.. കുടിക്കുന്നു..നിശബ്ധതയില്‍ ടി.വി (സ്റ്റീരിയോ)..പിറ്റേന്നും അതിന്റെ പിറ്റേന്നും നിര്‍ജ്ജലീകരണം കാരണം തലവേദന

3.ഷാപ്പിനെ (വെള്ളമടി സ്ഥലങ്ങളെ) കുറിച്ചും,വെള്ളമടി കൂട്ടങ്ങളെ കുറിച്ചും, ചര്‍ച്ചകളെ കുറിച്ചും ഇടക്കിടയ്ക്ക് നൊസ്റ്റാള്‍ജിക്കാവുക.

ചിരപുരാതനകാലം മുതലുള്ള ഈ കള്ളുകുടീന്ന് മാറ്റള്ള വല്ല കള്ളുകുടിം നീ ഇവടെ കണ്ടെണ്ടെങ്കെ പറയ്രീ.
ഒരു കുപ്പി കിങ്ഫിഷറുമായി സ്ലംഡോഗ് മില്ല്യെണെയന്റെ ഡി.വി.ഡി കാണുന്ന ഒരു മലയാളി, ഒരു പെഗ് ഓസീയാറുമെടുത്ത് ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍‘ വായിക്കുന്ന മലയാളി, ആണവ ചില്ലിനെ കുറിച്ചുള്ള ഔദ്യോദിക ചര്‍ച്ചയില്‍ വട്ടമേശയില്‍ ഇരിക്കുന്ന ഒരോ ഗ്ലാസ്സ് മധുരക്കള്ള്‍..മോഡേണ്‍ കള്ളുകുടിയിലേക്ക് മൈല്‍‌സ് റ്റു ഗോ ഉണ്ടെന്റെ കുഞ്ഞോളേ.

*****************
ദീ പറഞ്ഞതൊക്കെ ദിവരെ കുറിച്ചാണ്. എക്സപ്ഷന്‍സ് ഉണ്ടാകും. എക്സെപ്ഷന്‍സ് ആര്‍ ഓണ്‍ലി എക്സെപ്ഷന്‍സ്.

കള്ളുകുടിയില്‍ കാല്പനികതയില്‍ കുടുങ്ങി കിടക്കുകയും എന്നാല്‍ മോഡേണാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളിയ്ക്കായിതാ മോഡേണ്‍ കുടിയന്‍ മാഗസിന്‍.

പടം -ഉണ്ണിമോള്‍ വക