Sunday, June 29, 2008

ജീവനെന്നൊരു പാഠത്തെ ചുട്ടുക്കരിച്ച പോക്രികളെ..

ദേ മന്‍ഷ്യാ.. ഇങ്ക്ട് ഏന്‍‌റ്റേനിങ്ങട്.

എന്തൂട്ടണ്ടി പെണ്ണമ്മേ കെടന്നലറണേ.. ഞാറാഴ്ച്യായാലും മനുഷ്യനിത്തിരി നേരം കെടെന്നൊറങ്ങാന്‍ സമ്മേയ്ക്കില്ലല്ലോ ഈ സാനം.

ഇങ്ക്ട് ഏന്‍‌ക്കെന്റെ മന്‍‌ഷ്യാ. ദേ ഈ 'മതമില്ലാത്ത ജീവന്റെ'പാഠങ്ങള് കൊണ്ടോയി ഫോട്ടോസ്റ്റാറ്റ് എടുത്തോണ്ടന്നേ

നിനക്കാ കുഞ്ഞോളോട് പറഞ്ഞൂടെ. അവള്‍ക്ക് വണ്ടീള്ളതല്ലേ.

അവള് രണ്ടാമത്തെ കുര്‍ബാനയ്ക്ക് പോയേക്ക്‌ണ്. അവളിന് മന്ദലം മയങ്ങി എപ്പ വരാന്‍‌ന് നിങ്ങള്‍ പോയി ഇതെടുത്ത് കൊണ്ടിരിണ്ടാ?

എന്തൂട്ട്‌ണ് നിനക്കിത്ര ധൃതി? നീയിനീം പഠിപ്പിക്കാന്‍ പോണ്‌ണ്ടാ?

ഈ മനുഷയനെ കൊണ്ട് ഞാന്‍ തോറ്റു! നിങ്ങളീ ലോകത്തൊന്നല്ലേ ഈയിട്യായിറ്റ്? ഇങ്ങന്യൊക്ക്യാണ് കാര്യങ്ങള്‍ടെ പോക്ക്‌ന്ന്‌ച്ചാ ഞാന്‍ ചെലപ്പോ പഠിപ്പിക്കാനും പോയീന്ന് വരും. അയിന് നിങ്ങ‍ക്കെന്താ മനുഷ്യാ?

നീ കാര്യങ്ങള് മനുഷ്യന് മന്‍സ്സിലാവുന്ന പോലെ പറയറീ.

ഓ ഇങ്ങനൊരു മനുഷ്യന്‍! ഏഴാം ക്ലാസ്സിലെ പാഠപുസ്തകം ചുട്ടുക്കരിച്ചത് നിങ്ങളറിഞ്ഞില്ലേ? പിന്നെ ഇന്ന് പള്ളീല് പ്രസംഗത്തില് ആ വികാര്യച്ചന്‍ പറയിന്നേ.. പുതിയ പാഠപുസ്തകത്തിനെതിരെയുള്ള സമരത്തിന്റെ രൂപരേഖ ഇന്നത്തെ കുടുംബസമ്മേളനത്തില് ചര്‍ച്ച ചെയ്യുംന്ന്

ആ അതൊക്കെ ഞാനറിഞ്ഞു. ഞാനിന്നലെ ആന്‍ഡ്രൂസ് പിതാവിനൊരു കത്തെഴുതീന്റ് വിമോചനസമരക്കാലത്തെ സഭയുടെ നിലപാടുകളെ വിമര്‍ശിച്ചും പുതിയ ഒരു വിമോചന സമരത്തിന്‍ കോപ്പു കൂട്ടുന്നതിന്റെ നിഷ്ഫലതയെ കുറിച്ചും.

ഇതന്നീന്ന് നിങ്ങടെ പതിവ് പരിപാടി. കൊറേ വായിക്കൊള്ളാത്ത വാക്കോളും മനുഷ്യനു മന്‍‌സ്സിലാവാത്ത എഴുത്തോളും. കഷ്ടം!നിങ്ങളെഴുതേ.. അയക്കേ.. എന്തൂട്ടേങ്കിലും ചെയ്യ്. അമ്പത്തൊമ്പതിലെ വിമോചനസമരത്തിന്റെ കാല്‍ത്ത് നിങ്ങടെ അപ്പന്‍ ഇങ്ങനെ എഴുതീറ്റ് വല്ല ഗുണണ്ടായ? എന്റെ അപ്പന്യൊക്ക്യാ കണ്ട് പഠിക്കണം, നിങ്ങടപ്പനും നിങ്ങളും? സമരത്തിനെറങ്ങ്യോരടെ മുന്നില് നിന്ന് തടഞ്ഞേന് മഹറോന്‍ വരെ നേരിടാന്‍ തയ്യാറായ്‌താണ് എന്റപ്പന്‍. നിങ്ങടപ്പന്‍ ആ സമയത്ത് കള്ളപ്പേരിലിരുന്നെഴുതലാര്‍ന്നാ? എനിക്കെന്റപ്പന്റെ ചോരീന്. ബോധല്യാത്ത കുഞ്ഞാടോളെ മുന്‍നിര്‍ത്തി പള്ളിക്കാര് നടത്തണ ഈ പോക്രിത്തത്തിനെ അവസാനം വരെ പെണ്ണമ്മ എതിര്‍ക്കും. ആഹാ..

കൊറേ നേരായീലോ ഈ വിമോചനസമരംന്നൊക്കെ കേക്കണു എന്തൂട്ട്‌ണീ സംഗതി?

"തെക്കുതെക്കൊരു ദേശത്ത്, ഭര്‍ത്താവില്ലാ നേരത്ത്
ഗ്ലോറിയെന്നൊരു ഗര്‍ഭിണിയെ, ചുട്ടുകരിച്ചൊരു സര്‍ക്കാരെ"

എന്നൊരു മുദ്രാവാക്യം കേട്ട്‌ണ്ട്രാ നീ കുഞ്ഞോനെ?

ഇല്യാ എന്തൂട്ടാണ്‌ത്? സംഭവം കിടിലനാണലോ?

സംഭവൊക്കെ കിടിലനാ. പക്ഷേ വേറേയും കൊറേ മുദ്രാവാക്യങ്ങളിണ്ട്. നീ അതൊക്കെ അച്ചങ്കുഞ്ഞിനോട് ചോയ്ച്ച് പഠിക്ക്. അച്ചങ്കുഞ്ഞിന് അയ്‌നൊക്കെ ബെസ്റ്റ്. എനിക്ക് ക്ഷമകിട്ടില്യാ പറഞ്ഞോടങ്ങ്യാ. ആദ്യം നീയിത് ഫോട്ടോസ്റ്റാറ്റാറ്റെടുത്തോണ്ടാ. ഒരു നൂറ് കോപ്യാ എട്‌ത്തോ

നീയിത് എന്തിന്‌ള്ള പൊറപ്പാട്‌ണ്.

എന്തൂട്ടിണീ മനുഷ്യന്‍ പൊട്ടന്റെ പോലെ വര്‍ത്താനം പറയണെ? ഇന്നത്തെ കുടുംബസമ്മേളനത്തിന്‍ നിങ്ങള് പോണ്ടാന്നന്നെ പറയണത്. അവടെ പോയി ആര്‍ക്കും മനസ്സിലാവാത്ത കൊറേ വാചകങ്ങള് ശര്‍ദ്ദിച്ച്‌ട്ട് വരാനല്ലേ?

നീയ് പിന്നെ എന്തൂട്ട് മലമറിക്കാനാണ് പോണെ?

ദേ.. പിന്നിം മലമറിക്കണ കാര്യം പറയ്ണ്ട്‌ലോ ഈ മനുഷ്യന്‍. ഞാന്‍ ഇന്നാള് പറഞ്ഞില്ലേ മനുഷ്യാ എന്റെ പണി മല മറിക്കലല്ല, മനം‌മറിക്കലാന്ന്.

നീ ക്ലിയറായി പറ. എനിക്ക് നിന്നത്ര വിശ്വാസം പോരാ. ആ വികാര്യച്ചനാനെങ്കീ നിന്റെ വീട്ട്‌ക്കാരെ കണ്ണെടുത്താ കണ്ടൂടാ.

അച്ചന്റെ കണ്ടൂടായ്മ്യൊക്കെ കയ്യിലിരിക്കേള്ളോ. ചര്‍ച്ച തൊടങ്ങുമ്പോ ഞാനീ പാഠപുസ്തകങ്ങട് വിതരണം ചെയ്യും. എന്നട്ട് നാലക്ഷരം ആദ്യം വായിച്ചോക്കറ പിള്ളേരേന്നാ പറയും. ഇത് വായിച്ചോക്കീന്റങ്ങ്യേ ബോധള്ള ഏതെങ്കിലൊരുത്തന്‍ ഇതിനെ എതിര്‍ക്കോ?

നിന്റെ വിശ്വാസം നിന്നെ രക്ഷിക്കട്ടെ പെണ്ണമ്മേ; കൂട്ടത്തില്‍ ഞങ്ങളേയും.

അവിശ്വാസിയാകാതെ വിശ്വാസിയായിരിക്കുക തോമയുടെ മകനേ.
******************

വായനക്കാരോട് - ഇന്ന് നിങ്ങളുടെ യൂണീറ്റിലെ കുടുംബ സമ്മേളനങ്ങള്‍ക്ക് പോകുമ്പോള്‍ ‘മതമില്ലാത്ത ജീവന്‍‘ എന്ന പാഠഭാഗത്തിന്റെ കോപ്പികള്‍ കൊണ്ട് പോകാന്‍ മറക്കാതിരിക്കുക. എന്നീട്ട് ഇതൊക്കെ വായിച്ച് ചര്‍ച്ച ചെയ്യുക. എന്‍.എസ്.എസ് ശാഖാ മീറ്റിങ്ങിലും ഇതൊക്കെ പരീക്ഷിക്കാവുന്നതാണ്.

Wednesday, June 25, 2008

ഉജ്ജാല, സൂപ്പര്‍വൈറ്റ്, നീലം പിന്നേയോ..സ്വാതന്ത്ര്യസമരം!

പെണ്ണമ്മിച്ച്യേ.. പെണ്ണമ്മിച്ച്യേ..

കെടന്നലറല്ലടീ എന്തൂട്ട്‌ണ് കാര്യം?

ഇന്നലിവ്ടെ ഇളയമ്മിച്ചി വന്നാ?

ആ അവളിന്നലെ പള്ളിവിട്ട് ഈ വഴി വന്നണ്ടാ‍ര്‍ന്നു. അവള്‍ടെ മാപ്ല ഇപ്പോ കേറിരുപ്പാന്ന്.

കേറിരിക്കേ കുത്തിരിക്കേ എന്തൂട്ടേങ്കിലും ചെയ്യട്ടെ. ഞാന്‍ ഒരു നൂറുവട്ടം പറഞ്ഞട്ട്‌ള്ള്‌ത്‌ണ് എന്റെ വെള്ള ഡ്രസ്സോള് ഇളയമ്മിച്ചീരേല് തിരുമ്പാന്‍ കൊട്ക്കല്ലേന്ന്. ഇതിപ്പോ എന്തൂട്ടാ നെറം? വെള്ള്‌യാണോ അതോ നീല്യാണോ?

അത് സാര്‌ല്യറീ. അതിനുജ്ജാല കണ്ടാ പ്രാന്ത്‌ണ്ണ്. രണ്ട് പ്രാവശ്യം തിരുമ്പുമ്പോ അതാ പൊക്കോളും

എന്തൂട്ടാ പുത്തന്‍ നിറം. നിനക്കൊരു പുത്യേ ചുരിദാറ് കിട്ടീലേറീ കുഞ്ഞോളേ..

അമ്മയ്ക്കുള്ളൊരു സാരിയ്ക്കും
അച്ചനുള്ളോരു ഷര്‍ട്ടിനും
ഉണ്ണിയ്ക്കുള്ളോരുടുപ്പിനും
ഉജ്ജാലത്തനെയുത്തമം


ദേ കുഞ്ഞുമോഞ്ചേട്ടാ എന്നെ പ്രാന്തു പിടിപ്പിക്കല്ലേട്ടാ. നാളെ മോന്റെ ആ പുത്യേ വെള്ള കോട്ടന്‍ ഷര്‍ട്ട് ഞാന്‍ ഇളയമ്മിച്ചീരേല് എട്‌‌ത്തോട്ക്കും നോക്കിക്കോ

ചതിക്കല്ലേരീ. ഞാന്‍ പാടീതും പറഞ്ഞതൊക്കെ മാച്ചു.. മാച്ചു..
അയ്യേ ഇതെന്തൂട്ടാണീ തോര്‍ത്തിലൊരു ചീഞ്ഞമണം

ആ.. അതാ കഞ്ഞളത്തിന്റ്യാടാ. കഞ്ഞളം മുക്ക്യേന് ശേഷ്‌ണ് മഴ വന്നത്. ശരിക്കൊണങ്ങീല്യാ.

ഹ ഹാ നന്നായി പോയ്

തുള്ളി നീലം ഹായ് റീഗല്‍
തുള്ളി നീലം ഹായ്
വെണ്മയെത്രയോ ആഹാ
വെണ്മയെത്രയോ


ക്ടാങ്ങളേ നിങ്ങളത്രയ്ക്കങ്ങട് കള്യാക്കൊന്നും വേണ്ടാ. കൊറച്ച് നീലം കൂടീന്ന്‌ച്ചട്ട് ലോകൊന്നിടിഞ്ഞ് വീഴീല്യാ. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ഒരു വല്യേ അദ്ധ്യായം തന്നെ നീലത്തിന്റെ പേരില്ണ്. അറിയോറാ കുഞ്ഞോനെ നിനക്ക്?

നീലത്തിന്റെ പേരില്‍ സ്വാതന്ത്ര്യ സമരാ? ദേ ഗുഡടി. ഞങ്ങളൊന്നും പഠിച്ചട്ടില്യാ

ആ നിങ്ങള് പഠിക്കില്യാ‍. നിങ്ങക്ക് കള്യാക്കനല്ലേ അറിയൂ. ഒന്നാം സ്വാതന്ത്ര്യ സമരത്തിന്റെ കാലത്ത് തൊടങ്ങ്യ സമരണ്. നീലം കര്‍ഷകര്ടെ. കൊറേകാലം കഴിഞ്ഞ് കോണ്‍ഗ്രസ്സൊക്കെ വന്നെപ്പിന്നീന് ആ സമരം തീര്‍ന്നേ. ഗാന്ധിജി നേതാവാവണതൊക്കെ അതോടു കൂടീണ്. എനിക്ക് മുഴ്ന്‍ ഓര്‍മ്മീല്യാ. നിങ്ങള് വേണേ വായിച്ചോക്ക്.

നീലം അയിന് ചെടീല്ണ് ഇണ്ടാവണെ?

അതേ.. അതേ.. കുഞ്ഞുമോന്‍ ചേട്ടാ. പയറുവര്‍ഗ്ഗത്തില്‍ പെട്ട Indigofera tinctoria യില്‍ നിന്നൊക്കീന് ഇന്‍ഡിഗോ ഡൈയിണ്ടാക്കണെ. സത്യന്യാവും ഈ പറയ്ണേ.

ആവൂ.. ഗവേഷകേര ഗവേഷണത്തിനൊരു ഗുണണ്ടായി. ആ പറഞ്ഞ സാനത്തിനീന് മലയാളത്തീല് നീലമരീന്ന് പറയ്യാ. ഇനി വരുമ്പോ കുഞ്ഞച്ചനോട് കൊറച്ച് കൊണ്ട്‌രാന്‍ പറയണം. എണ്ണ കാച്ചാന്‍ ബെസ്റ്റിണ്.

******************************
അടുക്കള ചരിത്രം (കാര്യം നിസ്സാരം)

ഞങ്ങടൊടത്തെ എല്ലാ പെണ്ണുങ്ങളും അലക്കില്‍ കൈവെഷം കഴിച്ചീട്ടുണ്ടെന്നാണ് ഞങ്ങടോടത്തെ ആണുങ്ങള്‍ പറയണേ. ഞങ്ങള്‍ കുട്ടികള്‍ക്കും അത് ശരിയല്ലേ എന്ന് തോന്നാതിരുന്നീട്ടില്ല. ഞങ്ങടെ ഇളയമ്മിച്ചി അലക്കണ അന്ന് ഒരു കുപ്പി ഉജ്ജാല ഉറപ്പായും തീര്‍ത്തണ്ടാവും. ഇളയമ്മിച്ചി അലക്ക്യ വെള്ളഷര്‍ട്ടിട്ട് പോയ കുട്ടനെ കളര്‍ ഷര്‍ട്ടിട്ട് വന്നു എന്നും പറഞ്ഞ് ക്ലാസ്സീന് പുറത്താക്കിയിട്ടുണ്ട്, മൂന്ന് തവണ! പെണ്ണമ്മിച്ചിയ്ക്കാണെങ്കില്‍ കഞ്ഞിവെള്ളം ഒരു വീക്‍നെസ്സാണ്. കുടിക്കാവുന്നിടത്തോളം കുടിക്കും. ബാക്കി ഒക്കെ തുണിയില്‍ മുക്കും. അടിവസ്തത്തില്‍ വരെ ചാന്‍സ് കിട്ടിയാല്‍ മുക്കും! നല്ല വെയില്ത്താണ് തോര്‍ത്തൊക്കെ ഉണങ്ങുന്നതെങ്കില്‍ അതുകൊണ്ട് ആദ്യം മുഖം തുടയ്ക്കുമ്പോള്‍ കാര്യം പോക്ക്‌‌ണ്. അച്ചങ്കുഞ്ഞ് ആദ്യമത് വെള്ളതിലിട്ട് ഒന്ന് പിഴിയും. മഞ്ഞാന്റിക്കാണെങ്കില്‍ അഞ്ച് കഷ്ണം തുണി അലക്കാന്‍ അരക്കിലോ നിര്‍മ്മ വേണന്നാണ് മഞ്ഞച്ചന്‍ പറയണത്. ഉണ്ണിമോളേച്ചി, അവള് ആള് ഫെമിനിസ്റ്റാ, പയറണെ അധികാര രാഷ്ട്രീയം കാണിക്കാനാണ് ആണുങ്ങള്‍ അലക്കിനെ കുറിച്ച് ഇങ്ങനെ കുറ്റം പറയണതത്രേ. അലക്കിന്റെ ശരിയ്ക്കുള്ള ക്രെഡിറ്റ് പെണ്ണുങ്ങള്‍ക്ക് കിട്ടാതിരിക്കാനാണ് ചെറിയ കാര്യങ്ങളെ പെരുപ്പിച്ച് കാണിക്കണേന്ന്. ഞങ്ങള്‍ക്കൊന്നും മനസ്സിലായില്ല. അല്ലെങ്കിലും അവള് പറയണത് ആര്‍ക്കും മനസ്സിലാവാറില്ല. എന്നാ‍ലും അവള്ണ് ഞങ്ങടെ ഹീറോ.

നിങ്ങടൊടീണ്ടാ ഇങ്ങനെ കൈവെഷം കഴിച്ച അമ്മിച്ചിമാര്?

അരങ്ങ് ചരിത്രം (കളിയില്‍ അല്പം കാര്യം)

പണ്ടത്തെ നനുത്ത മിനുസമുള്ള നീലത്തില്‍ നിന്ന് സൂപ്പര്‍വൈറ്റിന്റെ വെണ്മയിലേക്കുള്ള വളര്‍ച്ച കേരളസ്ത്രീകളുടെ ജീവിതത്തിലെ നാഴികക്കല്ലാണ്. അവിടവിടെ കട്ടപ്പിടിച്ചിരുന്ന നീലം നല്‍കിയിരുന്നത് ഇരുണ്ട മനം മടിപ്പിക്കുന്ന വസ്ത്രങ്ങളായിരുന്നു. അങ്ങനെ മലയാളിസ്ത്രീകള്‍ ദുരിതമനുഭവിച്ചുകൊണ്ടിരുന്ന നാളുകളിലേയ്ക്കാണ് സൂപ്പര്‍വൈറ്റ് ഒരു രക്ഷകനെ പോലെ പറന്ന് വന്നത്. കേരളത്തിലെ ആദ്യ ബ്രാന്റ് വിജയം സൂപ്പര്‍വൈറ്റിന്റേതായി കണക്കാക്കപ്പെടുന്നു. അതിനാല്‍ സൂപ്പര്‍ വൈറ്റ് കേരളസംസ്ഥാനബ്രാന്റ് മാതാവ് എന്നറിയപ്പെടുന്നു. പിന്നീടാണ് ഇടിത്തീ പോലെ ജ്യോതി ലബോര്‍ട്ടറീസിന്റെ ഉജ്ജാല കേരളവനിതകളെ പിടിച്ച് കുലുക്കിയത്. തങ്ങള്‍ക്ക് വേണ്ടി നീലം ഉണ്ടാക്കാന്‍ ജ്യോതി, ഒരു ലബോറട്ടറി തന്നെ ഉണ്ടാക്കിയിരിക്കുന്നതറിഞ്ഞ കേരളമങ്കകള്‍ കോരിത്തരിച്ചു. സൂപ്പര്‍വൈറ്റിന്റെ എറിഞ്ഞ് കളഞ്ഞ് ഉജ്ജാ‍ല മങ്കഹൃദയങ്ങളെ കൈയടക്കാന്‍ പിന്നെ ഒട്ടും വൈകിയില്ല. ഇതിനിടയില്‍ നീലത്തിനുള്ള നിലക്കാത്ത ഓളം കണ്ടറിഞ്ഞ് റീഗല്‍ തുള്ളിനീലം മുതല്‍ പൊട്ടാസിയം പെര്‍മാഗ്നേറ്റ് വരെ വിപണിയില്‍ പരീക്ഷിക്കപ്പെട്ടു. എന്നാല്‍ സൂപ്പര്‍വൈറ്റിന്റെ സൂപ്പര്‍ പവറിനും ഉജ്ജാലയുടെ ഉജ്ജലതയ്ക്കും മുന്നില്‍ അവയെല്ലാം നിഷ്പ്രഭരായിപ്പോയി.പെണ്ണമ്മിച്ചിയെ പോലുള്ള വനിതാരത്നങ്ങളെ മുന്നില്‍ കണ്ട് ഉജ്ജാലയിപ്പോള്‍ കഞ്ഞിപ്പൊടി അവതരിപ്പിച്ചിരിക്കുന്നു.

അടുത്തതെന്തൂട്ടണാവോ തമ്പുരാനെ!

സ്വാതന്ത്ര്യ സമരചരിത്രം (പ്രശ്നം ഗുരുതരം)

1776 മുതല്‍ ബീഹാറിലേയും ബംഗാളിലേയും കര്‍ഷകരെ, ഭക്ഷ്യധാന്യങ്ങളുടെ കൃഷി നിര്‍ത്തി, നീലം കൃഷി ചെയ്യാന്‍ ബ്രിട്ടിഷുക്കാര്‍ നിര്‍ബന്ധിച്ചു. എന്നാല്‍ അവര്‍ക്ക് കിട്ടിയിരുന്ന പ്രതിഫലം തുച്ഛമായിരുന്നു. 1857 ലെ ഒന്നാം സ്വതന്ത്ര്യ സമരക്കാലത്ത് റ്റിറ്റു മീറിന്റെ നേത്ര്വത്തതില്‍ നീലം കര്‍ഷകര്‍ പ്രക്ഷോഭം നടത്തി. എന്നാല്‍ ശിപായി ലഹള അടിച്ചമര്‍ത്തപ്പെട്ട കൂട്ടത്തില്‍ നീലം കര്‍ഷകരുടെ സമരത്തിനും നേതൃത്വം നഷ്ടപ്പെട്ടുവെങ്കിലും സമരം തുടര്‍ന്നു.പിന്നീട് ഗാന്ധിജി തന്റെ സത്യാഗ്രഹ സമരരീതി ആരംഭിക്കുന്നത് ബീഹാറിലെ ചമ്പാരണിലെ നീലം കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാനായിട്ടാണ്. ഈ സത്യാഗ്രഹസമരം വിജയിക്കുകയും നീ‍ലം കൃഷിയില്‍ നിന്ന് കര്‍ഷകര്‍ മോചിക്കപ്പെടുകയും ചെയ്തു. ആ സമയമായപ്പോഴേയ്ക്കും കൃത്രിമ നീലം (synthetic Indigo,ഉജ്ജാലയും സൂപ്പര്‍വൈറ്റും പോലെ) ഉണ്ടാക്കുന്ന രീതി നിലവില്‍ വന്നിരുന്നു എന്നത് മറ്റൊരു കാര്യം. ആദ്യമായി സത്യാഗ്രഹം പരീക്ഷിക്കപ്പെടുകയും വിജയിക്കുകയും ചെയ്ത മണ്ണ് എന്ന നിലയ്ക്കാണ് ചരിത്രത്തില്‍ ചമ്പാരണിന്റെ സ്ഥാനം. ഈ കര്‍ഷക സമരം ഇന്‍ഡിഗോ സമരം എന്ന പേരില്‍ അറിയപ്പെടുന്നു.

എന്നു വച്ചാല്‍ പണ്ടത്തെ ബന്ദിന്റേയും, ഇന്നീ കാണുന്ന ഹര്‍ത്താലിന്റേയും അമ്മത്തൊട്ടിലാണ് ഈ ചമ്പാരണ്‍ എന്ന ചെമ്പകപ്പൂകാട്.


**************

ഈ പാരാവരം മൊത്തെന്തിന്നണ്ടീ എഴുതണെ കുഞ്ഞോ‍ളേ? ആദ്യം എഴുതീതന്നെ ധാരാളല്ലേ ഞങ്ങളെ നാറ്റിക്ക്യാന്‍

ഈ പെണ്ണമ്മിച്ചിയ്ക്ക് ഒരു ചുക്കറിയില്യാ. ഇത് വിമര്‍ശനബോധനശാസ്ത്രത്തിന്റെ കാല്‌ണ്. നാളേ ഏതേങ്കിലും ഉസ്കൂള്‍ കുട്ട്യോള് നീലം സമരം തപ്പി വന്നാ അവരും വായിക്കില്ലേ പെണ്ണമ്മിച്ചീരെ ഒരോരോ അലക്കോള്.

**************

വായനക്കാരോട് - ഇനി മേലാക്കം ഉജ്ജാലേനെ കുറിച്ച് മിണ്ട്യാ.. ആ.. പറഞ്ഞില്ല്യാന്ന് വേണ്ടാ.
നീലം കര്‍ഷക സമരത്തെ കുറിച്ച് കൂടുതല്‍ വായിക്കാന്‍ ഇഷ്ടപ്പെടുന്നവര്‍ Indigo Struggle, Champaran എന്നൊക്കെയുള്ള താക്കോല്‍ വാക്കുകള്‍ (key words) കൊടുത്ത് ഇംഗ്ലീഷില്‍ വായിക്കുക. മലയാളത്തില്‍ കണ്ട ഒന്നുരണ്ട് സൈറ്റുകള്‍ കാര്യങ്ങള്‍ ശരിയായല്ല കൊടുത്തിരിക്കുന്നത്.

പടം വിക്കിയില്‍ നിന്ന്. നാട്ടിലെ നീലമരി അല്‍പ്പം വ്യത്യാസമുണ്ട്. മറ്റൊരു സ്പീ‍ഷീസ് ആയിരിക്കണമിത്.

Monday, June 23, 2008

അലക്കി വിരിക്കുന്നതിലെ കലാസംവിധാനം - ഒരു തിരക്കഥ

(പെണ്ണമ്മിച്ച് നിന്ന് അലക്കുന്നു. കുഞ്ഞോള്‍ പര്യേപുറത്തെ തിണ്ണയിലിരുന്ന് കയ്യില്‍ മൈലാ‍ഞ്ചിയിടുന്നു. കുട്ടന്‍ പെണ്ണ്യമ്മിച്ച്യേയ് എന്ന് വിളിച്ചോണ്ട് വരുന്നു)

ആ നീ‍ വന്ന്‌ടാ കുട്ടാ. ആ അലക്കി വച്ചേക്കണതൊന്നൂരിട്ടേരാ

പെണ്ണമ്മിച്ചിയ്ക്ക് ആ കുഞ്ഞോളേച്ച്യോട് പറഞ്ഞൂടേ?

അവളവടെ കയ്യില്‍ മൈലാഞ്ചീട്ടിരിക്ക്യണത് കണ്ടൂടേ നിനക്ക്.

രോമം! അവള്‍ക്ക് മൈലാഞ്ചീടാന്‍ കണ്ടൊരു നേരം.

ഇതൊന്നങ്ങടാ ഇട്ടാ നിന്റെ കയ്യില്‌ക്കെടക്കണ ആ ഇരുമ്പുവള ഊര്യാപൂ‍വൊ? ഇന്ന് കോഴീനെ വറത്തണ്ടിവടെ. നീ ഓടി വാട്ടാ.. നിനക്ക് നെഞ്ച്ഭാഗന്നെ സ്പെഷലായിറ്റ് എട്‌ത്തരിണ്ട്. നോക്കീരുന്നോ..

ഇട്‌‌ക്ക്‌ങ്ങ്‌ട് നാശം‌പിടിക്കാനായിറ്റ് ഏതേരത്തണാവോ എനിക്കിണ്ട്‌ട് എറങ്ങാന്‍ തോന്ന്യേ

(കുട്ടന്‍ ഒരോന്നായി അഴക്കയില്‍ ഇടുന്നു. കുഞ്ഞോള്‍ തല താഴ്ത്തി ചിരിക്കാതിരിക്കാന്‍ പാടുപ്പെടുന്നു)

ആ ഷോളാദ്യം ഇട്ടോറാ. അത് വെള്ളം പെട്ടെന്ന് വലിയും. അപ്പോ ഇമ്മക്കെടുക്കാം.. ടാ.. അതവട്യല്ലാ ഇടാ. അതു കനള്ള ഷര്‍ട്ടല്ലേ ആ തെങ്ങിന്റെ അപ്രത്തെ അഴക്കേല്‌ണ് വെയില്. അവടീട്. ആ വെള്ളമുണ്ട് തെങ്ങിന്റടീല്‍ത്തെ അഴക്കേലിണ്ടാ. വല്ല പൊട്ടും പൊടീം വീഴും..

പെണ്ണമ്മിച്ച്യേ എനിക്കീ പണ്യാട്ടാ പിടിക്കാത്തെ. എനിക്കിഷ്ടള്ളോട്ത്ത് ഞാനിടും. ഇനീം പറഞ്ഞാ ഞാനിതിവ്‌ടിട്ടട്ടാ പൂവും

ആ നീ ഇഷ്ടള്ളോട്‌ത്ത് ഇട്. ഞാന്‍ മാറ്റീട്ടോളാം

(കുട്ടന്‍ ഒരു കള്ളിമുണ്ട് വിരിക്കുന്നു. പെണ്ണമിച്ചി ഒന്നു നോക്കി. അത്ര പിടിച്ചട്ടില്യാന്ന് മുഖം കണ്ടാലറിയാം.എന്നാലും മിണ്ടുന്നില്ല. കുട്ടന്‍ അടുത്തതൊരു സാരി വളരെ കഷ്ടപ്പെട്ട് രണ്ട് അഴക്കേലാക്കി ഇടുന്നു)

ടാ ആ സാരീരെ രണ്ട് തെറ്റോം ഇത്തിരിംകൂടെ വലിച്ചിട്.

(പെണ്ണമ്മിച്ചീനെ തുറിപ്പിച്ച് നോക്കി സാരി വലിച്ചിടുന്ന കുട്ടന്‍)

ആ സാരീരെ വശത്തെ ചുളിവോളൊക്കൊന്നു നീര്‍ത്തടാ.. അല്ലെങ്കീ പിന്നെ തേയ്ക്കാന്‍ പാട്‌ണ്

(വീര്‍ത്ത് വരുന്ന കുട്ടന്റെ മുഖം, ചിരിക്കാതിരിക്കാന്‍ ചുണ്ടു കൂട്ടിപ്പിടിച്ച് പാടുപെടുന്ന കുഞ്ഞോള്‍.. കുട്ടനൊരു ഷര്‍ട്ടെടുത്ത് അഴക്കേലിടുന്നു )

അയ്യോടാ അതാ ഹാങറിലിടണം. ട്യേ കുഞ്ഞോളേ നീയാ ഹാങ്ങളോളെടുത്തൊണ്ടന്നേരീ

ഇതിപ്പോ ഇവടെ കെടന്നൊണങ്ങ്യാ എന്തൂട്ടാ വരാന്റെ പെണ്ണമ്മിച്ച്യേ?

അയക്കേല് കെടന്നാ ഷര്‍ട്ടിന്റെ പിന്നില്‍ അയിന്ന്റ്റെ പാട് വരൂറാ.

(കുഞ്ഞോള് ഒറ്റകൈയ്യില്‍ ഹാങ്ങര്‍ കൊണ്ട് വരുന്നു. കുട്ടന്റെ മുഖത്ത് കലി അതിന്റെ മൂര്‍ദ്ധന്യത്തില്‍. അയക്കയിലെ ഷര്‍ട്ട് ഹാങ്ങറിലാക്കുന്നു. തിരിച്ചു വന്ന് ഒരു പാന്റ്സ് എടുക്കുന്നു)

അതിടണ്ടടാ. ഇവടീട്ടാ അതൊണങ്ങില്യാ. അവസാനത് റ്റെറസില് കൊണ്ടിടാം

(കുട്ടന്റെ മുഖത്താശ്വാസം. അടുത്തത് തോര്‍ത്തെടുക്കുന്നു)

ആ ഷോളിപ്പോ വെള്ളം വലിഞ്ഞടാവും അതെടുത്ത് ആ വാഴേരെ നിഴലിലിള്ള അഴക്കേലിട്ടട്ട് ഈ തോര്‍ത്ത് അവടീട്

വേറെരു നൂറഴക്കീണ്ടല്ലോ. അവട്യനെ ഇടണംന്നിത്ര നിര്‍ബന്ധം എന്തൂട്ട്‌ണ്?

അവിട്‌ന്ന് വെയില്.. ആ.. എന്നാ.. നീ എവിട്യേങ്കിലും ഇട്

(ചിരി നിയന്ത്രിക്കാന്‍ പറ്റാതെ കുഞ്ഞോള്‍ അകത്തേയ്ക്ക് പോകുന്നു. അല്ലെങ്കില്‍ കുട്ടന്റേന്നൊന്ന് കിട്ടും എന്നേതാണ്ടുറപ്പാണ്.

കുഞ്ഞോള്‍ റ്റി.വി കണ്ടോണ്ടിരിക്കുമ്പോ ചാടിത്തുള്ളി വരുന്ന കുട്ടന്‍)

മേലാലീ വിട്ട്‌ള്ളയ്ക്ക് ഞാന്‍ കാലുകുത്തില്ലറീ കുഞ്ഞോളേച്ച്യേ..

എന്തൂട്ടണ്ടാ ഇണ്ടായേ.

എല്ലാം വിരിച്ച് കഴിഞ്ഞപ്പോ പെണ്ണമ്മിച്ചി പറയ്ണ് താഴെ വെയിലൊന്നൂല്യാ. എല്ലാട്‌ക്ക്. മോളില് കൊണ്ടിടാന്ന്. എങ്ങ്‌നീന് മനുഷ്യന് പ്രാന്ത് വരാണ്ടിരിക്യാ. പെണ്ണമ്മിച്ചി അലക്കാ‍ന്‍ നിക്കണ കണ്ടേപ്പോ നീ മന:പൂര്‍വല്ലേരീ കയ്യില് മൈലാഞ്ചീട്ടേ.. സത്യം പറയ്..

ഹ ഹ ഹ!

**************************************
വായനക്കാരേ - ഞങ്ങള്‍ എല്ലാവരും പേടിക്കുന്ന, ഭയക്കുന്ന, മുട്ടിടിക്കുന്ന, ജീവനും കൊണ്ടോടുന്ന ഒരു സന്ദര്‍ഭമാണ് മുകളില്‍ കണ്ടത്. ഇത്തവണ പാവം കുട്ടനായിരുന്നു 'എര'. പാത്രം കഴുകി വയ്ക്കുന്നതിലും, മുറ്റം, അകം അടിക്കുന്നതിലുമൊക്കീണ്ട് ചുള്ളത്തിക്കൊരോ കലാസംവിധാനങ്ങള്‍. എന്തിനാണ് പെണ്ണമിച്ച്യേ ഞങ്ങളിങ്ങനീറ്റ് പീഡിപ്പിക്കുന്നേന്ന് ചോയ്ച്ചാ..

ഒരോന്നിനോരോ അടുക്കും ചിട്ടീണ്ട്. അല്ലണ്ട് തൊള്ളേതോന്ന്യ പോല്യലാ ചിയ്യാ ക്ടാങ്ങളേ..

മനസ്സിലായില്ലേ .. ആ അദന്നെ..തൊള്ളേതോന്ന്യ പോല്യലാന്ന്.. നിങ്ങടോടീണ്ടാ ഇങ്ങന്‌ത്തെ വട്ട്‌കേസോള്?

രഹസ്യം : ഒരോ കാര്യത്തിലും, ഒരോ അണുവിലും സ്നേഹോം ആത്മാര്‍ത്ഥതയും കുത്തിനിറച്ചീട്ടുള്ള പെണ്ണമ്മിച്ചീരെ ഫാന്‍സാണ് ഞങ്ങടോടത്തെ സകലരും. :)

Sunday, June 22, 2008

കുഞ്ഞാടുകളുടെ നിശബ്ദത (The Silence of the Lambs)

പച്ചയായ മേച്ചില്‍ പുറങ്ങള്‍, വെളുത്ത് പതുപതുത്ത കുഞ്ഞാടുകള്‍ പഞ്ഞിത്തുണ്ടുകള്‍ പോലെ. തെളിനീരുറവ. സാധാരണ കണ്ണുകള്‍ക്ക് വെളിപ്പെടുന്നതിത്രമാത്രമാകാം. പക്ഷേ സൂ‍ക്ഷിച്ച് നോക്കിയാല്‍ കാണാം പറന്നു നടക്കുന്ന മരണത്തിന്റെ തലയുള്ള ചിത്രശലഭങ്ങളെ, മരണത്തെ ഉള്ളിലൊളുപ്പിച്ചുറങ്ങുന്ന പ്യൂപ്പകളെ. മരണം ഉറപ്പിക്കുന്ന അറവുശാലയെ. ദു:സ്വപ്നത്തിലെ നിലവിളികേട്ട് പേടിച്ചുണരുന്ന കുട്ടിയാണീ (Clarice Starling)കാഴ്ച്ചകള്‍ കാണുന്നതെങ്കിലോ? നിലവിളിയുടെ ഉറവിടം തേടിച്ചെല്ലുമ്പോള്‍ കാണുന്നത് അറക്കപ്പെടുന്ന കുഞ്ഞാടുകള്‍! അവയുടെ ചോര വീണ് അവളുടെ നെഞ്ച് മരവിക്കും. അവരെ രക്ഷിക്കാന്‍ അവളുടെ നിഷ്കളങ്കത മുറവിളി കൂട്ടും.എന്നാല്‍ തുറന്നിടുന്ന വാതിലിലൂടെ രക്ഷപ്പെടാനറിയാതെ ആകെ കുഴങ്ങി,മിഴിച്ച് നോക്കുന്ന കുഞ്ഞാടുകള്‍ അവളുടെ നെഞ്ച് കലക്കും, രക്തം കട്ടപ്പിടിപ്പിക്കും. അവയ്ക്ക് ഓടാനറിയില്ല! തനിക്കറിയാം. അവയെ എടുത്ത് ഓടി രക്ഷപ്പെടണം. ഒന്നിനെയെങ്കിലും രക്ഷപ്പെടുത്തണം. പക്ഷേ പത്ത് വയസ്സുക്കാരിയ്ക്ക് താങ്ങാവുന്ന ഭാരമല്ല ഒരാട്ടിങ്കുട്ടിയ്ക്കുള്ളത്.

it was very cold, very cold. I thought, I thought if I could save just one, but … he was so heavy. So heavy. I didn't get more than a few miles..

മറ്റൊരു പുല്‍മേട്ടില്‍ അവള്‍ വളര്‍ന്നു; രക്ഷിക്കാനാകാതെ പോയ ആട്ടിന്‍‌കുട്ടിയെ ഓര്‍ത്തുകൊണ്ട്, അവന്റെ നിലവിളികള്‍ കേട്ട് ഞെട്ടിയുണര്‍ന്ന് കൊണ്ട്. ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിക്കാനായില്ലെങ്കില്‍ ഈ ദു:സ്വപ്നങ്ങളില്‍ നിന്നൊരു മോചനം തനിക്കുണ്ടാവില്ലയെന്ന് മനസ്സിലാക്കികൊണ്ട്, കൊല്ലപ്പെടുമെന്നുറപ്പുള്ളപ്പോഴും നിശബ്ദരായിരിക്കുന്ന, സ്വയം രക്ഷപ്പെടുത്താനോ തുറന്ന് കിട്ടുന്ന വാതിലൂടെ ഓടി രക്ഷപ്പെടാനോ അറിയാത്ത കുഞ്ഞാടുകളെ ഓര്‍ത്ത് വേദനിച്ചുകൊണ്ട് അവള്‍ വളര്‍ന്നു. അവരുടെ നിശബ്ദത അവളെ പേടിപ്പിച്ചു. രക്ഷിക്കപ്പെടേണ്ട കുഞ്ഞാട് വളരെ ദൂരെയല്ലാതെ കരയുന്നതറിയിച്ച് മരണത്തിന്റെ തലയുള്ള ചിത്രശലഭ പ്യൂപ്പ അവളെ തേടിയെത്തി. ഒരാട്ടിന്‍ കുട്ടിയെ, ഒന്നിനെയെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞെങ്കില്‍..

You still wake up sometimes, don't you? You wake up in the dark and hear the screaming of the lambs.
Yes.
And you think if you save poor Catherine, you could make them stop, don't you? You think if Catherine lives, you won't wake up in the dark ever again to that awful screaming of the lambs.
I don't know. I don't know

മനുഷ്യന്‍ ഇറച്ചി തീറ്റക്കാരനാണ്. കുഞ്ഞാടുകളുടെ ഇറച്ചിയാണ് പഥ്യം. ഇറച്ചി തിന്നാനും തോലെടുക്കാനുമായി കുഞ്ഞാടുകള്‍ വളര്‍ത്തപ്പെടുന്നു. കൊല്ലപ്പെടുന്നു. ചിലര്‍ക്ക് പഥ്യം മനുഷ്യന്റെ ഇറച്ചിയാണ് (Hannibal Lecter). കാനിബാളുകള്‍. ശാരീരികമായി മനുഷ്യ ഇറച്ചി തീറ്റക്കാരേക്കാള്‍ അപകടകരികളാണ് മാനസീകമായ മനുഷ്യ ഇറച്ചി തീറ്റക്കാര്‍. ആദ്യത്തെവരെ തിരിച്ചറിയാന്‍ എളുപ്പമാണ്. രണ്ടാമത്തെ കൂട്ടരുടെ രാപ്പനി കൂടെ കിടക്കുമ്പോള്‍ പോലും തിരിച്ചറിഞ്ഞു എന്ന് വരില്ല. കൊന്നു തിന്നു കഴിയുമ്പോള്‍ പോലും അവരുടെ ആട്ടിന്‍‌തോലുകളാല്‍ അവര്‍ സംരക്ഷിക്കപ്പെട്ടിരിക്കും. ഇവരുടെ ഇടയില്‍ നിന്നും ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷപ്പെടുത്തുന്നത് ശ്രമകരമാണ്. കൊല്ലപ്പെടുത്തുന്ന ആടുകളുടെ തോലുകൊണ്ട് തന്നെ കുപ്പായമുണ്ടാക്കി ആടായി ചമയാന്‍ വെമ്പല്‍ കൊള്ളുന്നവരാണിവര്‍. മോഹമാണിവര്‍ക്ക് കുഞ്ഞാടാവാന്‍!(Buffalo Bill) മോഹത്തിന്റെ ചിത്രശലഭം ഇപ്പോള്‍ പ്യൂപ്പയാണ്. മരണത്തിന്റെ തലയുള്ള ചിത്രശലഭപ്യൂപ്പ കൊക്കൂണിനുള്ളില്‍ മനോഹരമായ ചിറകും പ്രതീക്ഷിച്ചിരിപ്പാണ്.

First principles, Clarice. Simplicity. Read Marcus Aurelius. Of each particular thing ask: what is it in itself? What is its nature? What does he do, this man you seek?
He kills women...
No. That is incidental. What is the first and principal thing he does? What needs does he serve by killing?
Anger, um, social acceptance, and, huh, sexual frustrations, sir...
No! He covets. That is his nature. And how do we begin to covet, Clarice? Do we seek out things to covet? Make an effort to answer now.
No. We just...
No. We begin by coveting what we see every day. Don't you feel eyes moving over your body, Clarice? And don't your eyes seek out the things you want?

നൂറു കുഞ്ഞാടുകളില്‍ ഒന്ന് നഷ്ടപ്പെട്ടാല്‍ അതിനെ തേടിയലഞ്ഞ് കണ്ടെത്തുന്നവന്‍ ദൈവപുത്രന്‍. നൂറു കുഞ്ഞാടുകളെ നഷ്ടപ്പെടുമ്പോള്‍ ഒന്നിനെയെങ്കിലും കണ്ടെത്തി രക്ഷപ്പെടുത്തുന്നവനാണ് മനുഷ്യപുത്രന്‍. സഹജവാസന അഥവാ മനുഷ്യത്വം എന്ന് പറയുന്ന ഇതൊന്നില്ലാത്തവര്‍ എങ്ങനെ മനുഷ്യരാകും? സത്യസന്ധത ഒരിക്കലും നൂറുശതമാനമാകില്ല. ആകാന്‍ പാടില്ല. ദൈവമാണ് പിന്നെ അവര്‍. മനുഷ്യരുടെ കൂടെ ജീവിക്കാന്‍ യോഗ്യരല്ല. പക്ഷേ ഒന്നിനോടെങ്കിലും, ഒരു കുഞ്ഞാടിനോടെങ്കിലും, അല്‍പ്പമെങ്കിലും സത്യസന്ധരായിരിക്കാന്‍ നമുക്ക് പറ്റുന്നുണ്ടോ?

ഇറച്ചി തീറ്റക്കാരുടേയും മോഹശലഭങ്ങളുടേയും ഇടയില്‍ നിന്ന് ഒരു കുഞ്ഞാടിനെയെങ്കിലും രക്ഷിച്ച് തന്നെ തന്നെ രക്ഷിക്കാന്‍, തന്റെ സ്വസ്ഥമായ ഉറക്കത്തിന് പാടുപ്പെടുന്നവര്‍ കണ്ടിരിക്കേണ്ട സിനിമയാണ് ജോഡി ഫോസ്റ്ററും ആന്തണി ഹോപ്കിന്‍സും പ്രധാന കഥാപാത്രങ്ങളെയവതരിപ്പിച്ച ദി സൈലന്‍സ് ഓഫ് ദി ലാംബ്സ് (The Silence of the Lambs) സംവിധാനം ജൊനാഥന്‍ ഡിമ്മേ (Jonathan Demme) .

******************************************
എന്റെ പൊന്നു പെണ്ണമിച്ച്യേയ് നല്ലൊരു സൈക്യാട്രിക് ത്രില്ലര്‍ മൂവീനീണ് ഇങ്ങനെ കൊന്ന് കൊലവിളിച്ച് ഒരു ഫിലോസഫിക്കല്‍ ബോറടിയായി എഴുതി വച്ചേക്കണെ?

അയ്യറീ, അഞ്ച് എണ്ണപ്പെട്ട ഓസ്കാറുകള്‍ സ്വന്താക്യ പട്ണ്. പത്ത് ഭാവേങ്കിലും ഇണ്ടാവണം അങ്ങന്യൊരു പടത്തിന്. എന്നട്ട് സൈക്യാറ്റ്രിക് ത്രില്ലറാണു പോലും. അത് നിന്നെ പോലുള്ള ഇന്‍ഡി ഫാന്‍സ്‌ന്. ഇത്തവണ ക്ലറീ സ്റ്റാര്‍ളിങ്ങിന്റെ കണ്ണ്യേക്കോടെ നോക്യേപ്പോ എനിക്കിതാ തോന്നീത്. അടുത്ത തവണ ലക്‍‌റ്റര്‍‍ന്റെ കണ്ണ്യേക്കോട്യായാവും കാണാ. സഭ വളര്‍ത്തണ കുഞ്ഞാടോളെ കുറിച്ചൊക്കെ നിനക്ക് ചിന്തിച്ച്യോക്കൂട്‌റീ കുഞ്ഞോളെ?

മ്ം എന്തൊക്കെ പറഞ്ഞാലും അന്തോണ്യേട്ടനേക്കാള്‍ ഈ പടത്തില്‍ കിടു ജോഡി ചേച്ചീന്

കെട്ടുന്നെങ്കില്‍ ജോഡീനെ എന്നു പറഞ്ഞു നടന്നിരുന്നൊരു കൂട്ടാരനിണ്ടെനിക്ക്. ജോഡിയെ കിട്ടാത്തതോണ്ട് ഇപ്പളും കെട്ടീട്ടില്യാ. ജോഡിയല്ലെങ്കില്‍ നിക്കോള്‍ കിഡ്മാനായാലും മതീന്ന് ഈയടുത്ത് പറയണിണ്ടാര്‍ന്നു.

പെണ്‍പ്രാധാന്യമുള്ള ഇതേ പോലൊരു സില്‍മ മലയാളത്തിലിണ്ടാവണെങ്ങെ ഇനി എന്തോരം കാലം കഴിയണം?

എപ്പഴും തല പടിഞ്ഞാട്ട് തിരിച്ചു വയ്ക്കല്ലറീ കുഞ്ഞോളെ. കുഞ്ഞാടിനെ രക്ഷിക്കുന്ന കഥ മറ്റൊരു തരത്തില്‍ പറയുന്ന മീരാജാസ്മിനും, ഉര്‍വ്വശിയും അഭിനയിച്ചു തകര്‍ത്ത അച്ചുവിന്റെ അമ്മ മോശാ? ഇമ്മള് ഈയടുത്ത് കണ്ട പഞ്ചാഗ്നീല് ഗീതേരെ കഥാപാത്രം ഇന്ദിര തീരെ മോശാ? ഗീതേരെ അഭിനയം അത്ര മോശാ? മലയാളത്തിന്റെ ഇട്ടാവട്ടത്ത് നിന്നട്ട് നോക്കിയാല്‍ അത്ര തെറ്റില്ലാത്ത കഥയും അഭിനയാണെന്നാണ് എന്റെ അഭിപ്രായം. അന്നു ഗീതേരെ പ്രധാന കഥാപാത്രത്തിന്റെ കൂടെ അഭിനയിച്ച അതേ മോഹന്‍ലാല്‍ പിന്നീട് മോഹനവര്‍മ്മേടെ ഓഹരി സില്‍മ്യാക്കാന്‍ നോക്യേപ്പോ സമ്മേയ്ച്ചില്ല.

ഓഹരി പിന്നെ റ്റി.വി സീരിയലായി ഈയടുത്ത്. അത്ര മെച്ചല്യാര്‍ന്നു ലെനേരെ അഭിനയം

*****************************************

വായനക്കാരോട് - ഇന്‍ഡിയെ കണ്ട് കാശ് പോയവര്‍ നിശബ്ദതയെ വിലയ്ക്കു വാങ്ങൂ. പിന്നെ നിങ്ങള്‍ക്ക് നിശബ്ദനായിരിക്കുമ്പോള്‍ അസ്വസ്ഥത തോന്നും പെണ്ണമ്മ ഗ്യാരണ്ടി.

സിനിമാത്തരം: 1.ത്വരഗം

പടം വിക്കിയില്‍ നിന്ന്

Friday, June 20, 2008

ദു:ഖത്തിന്റെ നിറം വയലറ്റാണ്..

കന്യാസ്ത്രീ മഠത്തില്‍ താമസിച്ചിരുന്നവള്‍
സ്നേഹിച്ചവനാല്‍ ‘ഒറ്റ’പ്പെട്ടവള്‍
സമൂഹത്താല്‍ ക്രൂശിക്കപ്പെട്ടവള്‍

അവള്‍ക്കില്ലായിരിക്കും
മൂന്നാദിവസമൊരുയര്‍പ്പ്

സ്ത്രീയെ എനിക്കും
നിനക്കും തമ്മിലെന്ത്?
നീ തന്നെ നാളെ ഞാനും

ഓര്‍ത്തുവയ്ക്കുന്നു ഞങ്ങള്‍
ദു:ഖത്തിന്റെ നിറം
വയലറ്റാണു സഖീ

*പത്രത്തിലൊന്നും വാര്‍ത്ത കണ്ടില്ല. അവലംബം ഗുപതന്റെ ഈ കമന്റ്

*ദു:ഖവെള്ളിയ്ക്ക് മുന്‍പുള്ള ആഴ്ച കുരിശുരൂപവും, മറ്റ് രൂപങ്ങളും വയലറ്റ് തുണികൊണ്ട് മൂടിയാണ് ദു:ഖവാരം ആചരിക്കാറ്.(ഈയടുത്ത കാലത്ത് വെളുത്ത തുണിയായിട്ടുണ്ട്.) പ്രേമത്തിന്റെ നിറവും വയലറ്റ് തന്നെ! വയലറ്റ് കൊണ്ട് മൂടി അവളുടെ മരണത്തില്‍ ഈ ബ്ലോഗ് ദു:ഖമാചരിക്കുന്നു. മൂ‍ന്നാം ദിവസം കാണാം.

ക്ഷമിക്കണം വായനക്കാരെ, ഇതൊരു വ്യക്തിപരമായ ദു:ഖാചരണമാണ്. ചില ഞരമ്പുകള്‍ ഇപ്പോഴും പച്ചയാണ് എന്ന് സ്വയം ഓര്‍മ്മപ്പെടുത്തല്‍. മറ്റുള്ള നിറങ്ങള്‍ ഇതില്‍ കലക്കേണ്ടതില്ലാത്തതിനാല്‍ കമന്റ്സ് ഡിസേബിള്‍ ചെയ്യുന്നു.

Thursday, June 19, 2008

മനംമറിക്കല്‍ കോഴ്സ്

ങേ! നീയിതെങ്ങടണ്ടീ പെണ്ണമ്മേ കാലത്തെണീറ്റൊടനെ പൊറപ്പാട്?

നിങ്ങളിന്നലെ പേപ്പറ് വായിച്ചില്ലേ മനുഷ്യാ? എന്നട്ടെനോടെന്താ ഒരക്ഷരം മിണ്ടാഞ്ഞെ?

അയിന് നീ രാത്രി മരണകോളം വായിക്കണേറ്റും മുന്നേ പറയാന്‌ള്ള വാര്‍ത്ത്യോന്നും ഇല്ലാര്‍ന്നല്ലോടീ മനുഷ്യത്ത്യേ

ഇല്യാ‍ന്നാ? അപ്പൊ നിങ്ങളിന്നലത്തെ മെത്രാന്മാരുടെ പ്രസ്താവന വായിച്ചില്ലേ?

ആ.. അതു വായിച്ചു. അതിത്ര പറയാനൊന്തൂട്ടാണ്? ഞാനിന്നലെ മാതൃഭൂമിക്കൊരു പ്രതിഷേധ കത്തയച്ചണ്ട്.

നിങ്ങള് കത്തയച്ചട്ടവട്‌രിക്ക്‌ട്ടാ മനുഷ്യാ. ഇതിനീണ് വീട് കത്തുമ്പീള്ള വീണ വായനാന്ന് പറേണെ. ഇതെന്തൂട്ടാ കാര്യന്ന് മന്‍സ്സിലായാ നിങ്ങക്ക്? രാജ്യദ്രോഹ്ണ് രാജദ്രോഹം!

അതെങ്ങനീണ്‌റീ രാജദ്രോഹാവണെ? കഴിവുള്ളോരു കുട്ട്യോളിണ്ടാക്കട്ടെ.

അതേതേ.. ജനപ്പെരുപ്പം മൂലം മൂക്കുക്കുത്തികൊണ്ടിരിക്കണ ഒരു രാജ്യത്തിന്റെ സര്‍ക്കാര് ജനസംഖ്യ നിയന്ത്രിക്കാന്‍ പദ്ധതികളും ബോധവത്ക്കരണോം കൊണ്ട് ചക്രശ്വാസം വലിക്യാ. അപ്പോ അയിനെതിരെ ചെയ്യണത് രാജ്യദ്രോഹല്ലാല്ലേ..
പിന്നേ..കഴിവുകള്.. ദേ മനുഷ്യാ എന്നെക്കൊണ്ടൊന്നും പറീപ്പിക്യണ്ടാട്ടാ.

ട്യേ കുഞ്ഞോളേ എന്നെ അങ്ങടൊന്നാക്ക്യേടീ. നിങ്ങക്കള്ള മരുന്നും കഞ്ഞീം മേശപ്പൊറത്തെടുത്ത് വച്ചണ്ട്. അയ്‌നിനി ഞാന്‍ വരാന്‍ കാത്ത്‌രിക്ക്‌ണ്ടാ.

എന്നാലും നീ എങ്ങടാ പോണേന്നൊന്നു പറഞ്ഞട്ട് പോടീ. എന്തൂട്ടാണ് നീയിത്ര മലമറിക്കാന്‍ പോണെ.

ഇതു മലമറിക്കലല്ല, മനംമറിക്കലാണെന്റെ മനുഷ്യാ. ഇമ്മടെ ചിരിയങ്കടന്റോടത്തെ കുഞ്ഞിപ്പെണ് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ന്ന് ഇന്ന്. പള്ളിക്കാര് അവള്‍ടെ മനം‌മറിക്കണേനു മുന്നേ ഞാനൊന്ന് നോക്കട്ടെ അത് മറിക്ക്യാന്‍ പറ്റോന്ന്.

അയിനിപ്പോ നീ എന്തൂട്ടാ ചിയ്യാന്‍ പോണെ?

അതൊക്കെ ഞാന്‍ അവളോട് പറഞ്ഞോളാം. നിങ്ങളോടൊന്നും അത് പറഞ്ഞട്ട് കാക്കാശിന്റെ ഗുണല്യാ. നീ സ്കൂട്ടറെറക്കടീ കുഞ്ഞോളെ.

***************************************************

കുഞ്ഞിപ്പെണ്ണേ നീയിന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവാന്ന് കേട്ടൂലോ.

ആ.. കല്യാണം ചിങ്ങത്തില്‌ണ് പെണ്ണമിച്ച്യേയ്. പക്ഷേ ചെറുക്കനും എനിക്കും ഈമാസേ ഒരുമിച്ച് ലീവൊള്ളോ. ഈയിടെയായിറ്റ് പെണ്ണും ചെക്കനും ഒരുമിച്ച് കോഴ്സ് കൂടണംന്നാണ് പള്ളിക്കാര് പറയണേ.

ആ അതൊക്കെ നല്ല്‌ത്‌ണ്. കൊറച്ച് സൊള്ളാനുള്ള അവസരം കിട്ടണത് കളയണ്ടാ. പക്ഷേഇല്ലേരീ കല്യാണം കഴിക്കാത്ത ആ കത്തനാരുമാരും കന്യാസ്ത്ര്യോളും സ്റ്റേജില്‍ കേറി നിന്നട്ട് പലതും പ്രസംങ്ങിക്കും. അതൊരു ചെവ്യേക്കോടെ കേക്കാ, മറ്റേ ചെവ്യേക്കോടെ കളയാ. അല്ലെങ്കെ ജീവിതം കുത്തുപാളീണ്‌ട്രീ മോളെ.

പെണ്ണമിച്ചി ഒന്ന് പത്ക്കെ പറ്യ് ആ കൊച്ചച്ചന്‍ ഇപ്പോ വീട് വെഞ്ചിരിക്കാന്‍ വരും

കേക്കട്രീ, അവരങ്ങടാ കേക്കട്ടേ. എന്തൂട്ട്‌ണ് അവരെന്നെ മൂക്കില് കേറ്റോ? മഹറോന്‍ ചൊല്യാലും എനിക്ക് പുല്ല്‌ണ്. നീയിങ്ങ്‌ട് നോക്കറീ കുഞ്ഞിപ്പെണ്ണേ, അച്ചന്‍മാര്‍ക്കും സിസ്റ്റുമാര്‍ക്കും അഞ്ച്പൈസേരെ എക്സ്പീരിയന്‍സില്യാത്ത കാര്യങ്ങ്‌ള്ണ് അവരു പ്രസംങ്ങിക്കണെ. ഒരു ചാര്‍ട്ട് തന്നട്ട് അവരാ പറയും. ഇതു സയന്‍സ്‌ണ്. തിയറീണ്. സുരക്ഷിതമായ കാലത്ത് ബന്ധപ്പെട്ടാ കുട്ടീണ്ടാവില്യാനൊക്കെ. ഇതലാണ്ട്‌ള്ള ഗര്‍ഭനിരോധന മാര്‍ഗ്ഗങ്ങളൊക്കെ ഈശോയ്ക്കും, പ്രകൃതിയ്ക്കും,പള്ളിക്കുമൊക്കെതിരാന്ന്.

ആ ചാര്‍ട്ട് സത്യന്യാണ്.

നീ മിണ്ടാണ്ടിരിക്ക്‌ടീ ഗവേഷകേ.
അത് സത്യല്ലാന്ന് ഞാന്‍ പറഞ്ഞാ? പക്ഷേ അതൊക്കെ പുസ്തകത്തില് നടക്കേര്ക്കും. ജീവിതത്തില്‍ നടക്കില്യാട്ട്‌റീ. ദീ ചാര്‍ട്ടും വച്ച് തേനമ്പ്ളീ ദുരിതമാക്കിയ എത്ര ഉദാഹരണങ്ങള് വേണം നിങ്ങക്ക്? ഞങ്ങടോടത്തെ കുഞ്ഞച്ചന്‍, കുഞ്ഞോന്‍, പിന്നെ വല്യമ്മായിരെ മൂത്തപ്പെണ്ണ്. കുഞ്ഞച്ചനാണെങ്കെ ആ മൂത്ത ക്ടാവിനെ വേണ്ടാന്നാര്‍ന്നു. എന്നട്ട് ഇപ്പോ അയിന്റെ സ്വഭാവം കണ്ടാ? അത്രേം മൂശാട്ടത്തരം വേറെ ആര്‍ക്കൂണ്ടാവില്യാ. ശാസ്ത്രം വളരണത് മനുഷ്യനെ സഹായിക്കാന്ണ് ഉപദ്രവിക്കാനല്ലറീ.

നീ കേക്കറീ കുഞ്ഞിപ്പെണ്ണേ, അവരു പറയും ദൈവം തരണ മക്കളൊക്കെ മഹത്തായ ദാനാന്ന്. പട്ടിപെറണപോലെ പെറാന്‍ നീയെന്താ പേറ്‌യന്ത്രാ? ഒരു ക്ടാവ്. കൂട്യാ രണ്ടെണ്ണം. അയില്‍ കൂടുതല്‍ മക്കളെ ഇണ്ടാക്കണത് രാജ്യദ്രോഹാണെടീ.രാജ്യദ്രോഹം മാത്രല്ല, ആ കുട്ട്യോളോടും ചെയ്യണ ക്രൂരത്യാണ്. രണ്ടില്‍ കൂടുതല്‍ കുട്ട്യോള്‍ക്ക് നല്ല ഭക്ഷണം, വിദ്യാഭ്യാസൊക്കെ കൊടുക്കാന്‍ ഒരു സാധാരണക്കാരന് പറ്റോ? നീയോക്കെ നല്ലോണം പഠിച്ചോള്ളലേ. നല്ലോണം കുത്തീര്ന്ന് ആലോചിക്ക്. ഞാനിറങ്ങാണ്.

പെണ്ണമ്മേ നിക്ക്‌റീ, ചായ കുടിച്ചട്ട് പൂവാം.

ഇല്ലറീ തെയ്യാമ്മേ, ഇമ്മടെ പാണക്കാടന്റോടത്തെ ചെക്കനും ഇന്ന് കല്യാണകോഴ്സ് കൂടാന്‍ പൂവ്‌ണ്ട്. പോണേനും മുന്നേ അവനീം കാണണം.
***********************************************
വായനക്കാരേ - നാമൊന്ന് നമുക്കൊന്ന് അങ്ങന്യല്ലേ?

Wednesday, June 18, 2008

കല്ലറ അപ്പാര്‍ട്ട്മെന്റുകള്‍ വില്‍പ്പനയ്ക്ക്!

കഴിഞ്ഞ ഞാറാഴ്ച്ചത്തെ വികാര്യച്ചന്റെ പ്രസങ്ങം കേട്ട്‌റീ കുഞ്ഞോളേ നീ?

ഞാന്‍ പ്രസങ്ങൊന്നും കേക്കാറില്യാ. വേറേ പണീല്യാണ്ടിരിക്കല്ലേ. കഴിഞ്ഞാഴ്ച മുന്നിലിരുന്ന പെണ്ണിന്റെ ചുരിദാറിന്റെ ഡിസൈന്‍ നോക്കാര്‍ന്നു. ഉഗ്രന്‍ ഡിസൈന്‍ അതുപോലൊരെണ്ണം തയ്ക്കണം.

എന്റെ മുന്നിലിരുന്ന പെണ്ണിന്റെ സാരീം പുത്യേ ഫാഷനാര്‍ന്നു. അത് നോക്കി നോക്കി ഒറങ്ങി പോയീരീ. തൂക്കം പിടിച്ച് വീഴണേന്റെടേല് കേട്ടത്ണ്, ബാക്കി കുഞ്ഞച്ചനും പറഞ്ഞന്നു. ഇമ്മടെ പള്ളില് പുത്യേ അപ്പാര്‍ട്ട്മെന്റ് കല്ലറ വരുണൂന്ന് അതിനു എടവകക്കാര് സഹായിക്കണം പോലും!

അപ്പാര്‍ട്ട്മെന്റ് കല്ലറ്യാ? അതെന്തൂട്ടാണ് സംഗതി?

ഇമ്മടെ പള്ളീലിപ്പോ ആള്‍ക്കാരെ കുഴിച്ചിടാന്‍ സലല്യലോ. ഇള്ള സലത്തൊക്കെ കാശ്ള്ളോര് കുടും‌ബ കല്ലറ കെട്ടീട്ടേക്കല്ലേ. ഇനിം കാശുള്ളോര് ചത്താ അവര്‍ക്കെവിടീന് കുടുംബ കല്ലറയ്ക്ക് സ്ഥലം കൊടുക്കാ? അതോണ്ട് അസ്ഥിക്കെണറിനോട് ചേര്‍ന്നള്ള സ്ഥലത്ത് അപ്പാര്‍ട്ട്മെന്റ് കല്ലറകള്‍ കെട്ടാന്‍ പൂവാന്ന്. ഫ്ലാറ്റ് പോലെ ഏഴ് നില പണിയാന്ണ് തിരുമാനം.

അയ്യോ അപ്പോ ആ‍ അസ്ഥിക്കെണറെന്തൂട്ടാ ചിയ്യാ?

അതു അടച്ച് കെട്ടീട്ട് എല്ലിടാന്‍ മാത്രള്ള ഓട്ടിടും‌ന്ന്.

അയ്യോ! ശന്യാഴ്ച്ച നൊവാനയ്ക്ക് പൂവുമ്പോ അസ്ഥിക്കെണറ്റില് എത്തിച്ച് നോക്കണതൊരു സുഖാര്‍ന്നു. :(. അപ്പോ ..ഇനിതൊട്ട് മണ്ണൊന്നിടില്ലേ ശവക്കല്ലറേല്?

ഇല്യാത്രേ. ഒരു കുടുംബക്കറയില്‍‌‌ക്ക് ഒരാള്‍ക്ക് സ്ഥാനക്കയറ്റം കിട്ടി വരുമ്പോ അതില്‍ ഇണ്ടാര്‍ന്ന ആളെ അപ്പാര്‍ട്ട്മെന്റ് കല്ലറേടെ പിന്നിലള്ള കുഴീല്‍ക്ക് തള്ളൂത്രേ. ലൂര്‍ദ്ദ് പള്ളീലള്ള അടിപള്ളീലെ? അത്‌പോലീണ്ന്ന്. ടൌണിലൊക്കെ ഇമ്മിണി പള്ള്യോളില്‍ ഇപ്പോ ഇങ്ങനത്തെ അപ്പര്‍ട്ട്മെന്റ് കല്ലറ്യാത്രേ.

അപ്പോ ഇനി നമ്മളൊക്കെ ചത്താ ഈ കല്ലറേലാ വയ്ക്യാ?

അല്ലറീ ക്ടാവേ. ഇമ്മക്ക്‍ള്ള 'സി' ക്ലാസ് കല്ലറകള്‍ വേറെ പണിയിണ്ട്. അതു നിരപ്പായിറ്റ് നൂറെണ്ണം. ഈ വമ്പന്‍ ഫ്ലാറ്റോള്‍ട്യൊക്കെ താഴെ ചേരികള് കണ്ടട്ടില്ലേ അത്‌പോല്യാവും. നൂറാള്‍ മരിച്ച് കഴിയുമ്പോ ആദ്യം അടക്യ ആളെ എടുത്ത് അസ്ഥികുഴീല്‍ക്കിടും.

അപ്പോ അപ്പാര്‍ട്ട്മെന്റ് കല്ലറയ്ക്കും കാശുകൊടുക്കണാ?

പിന്നേ വേണ്ട‌്‌റീ. ഇതെന്തൂട്ട് പെണ്ണ്ണ്? ''ക്ലാസ് കല്ലറ മണ്ണിലിള്ളത്. അയിന് ഒരുലക്ഷത്തി അന്‍പതിനായിരുര്‍പ്യാ കൊട്‌ക്കണം. ഒരോ അടക്കിനും അന്‍പതിനായിരമുര്‍പ്യാ എക്സ്ട്രാ. 'ബി' ക്ലാസ്‌ണ് അപ്പാര്‍ട്ട്മെന്റ് കല്ലറ. അയിന് ഒരു ലക്ഷുര്‍പ്യാ. ഒരോ അടക്കിനും അമ്പതിനായിരം വേറെ. ‘സി’ ക്ലാസണ് കാശില്യാത്തോര്‍ക്ക്. അതിന് അടക്കാന്‍ പള്ളിക്ക് കൊടുക്കണ്ട കാശ് മാത്രം കൊടുത്താ മതി.

അയ്‌ശരി നല്ല എടവാട്‌ണ്‌ലോ. കല്ലറപണിയാന്‍ കാശുകൊടുക്ക്ണടത് എടവകക്കാര്. എന്നട്ട് ചത്താ അതില്‍ കേറി കെടക്കാനും ഇമള് കാശ് കൊടുക്കണംന്ന്. അപ്പോ എന്തോരം കാശ്‌ണ് ഈ വകുപ്പില് ഈ പള്ളിക്കാര് ഇണ്ടാക്കണെ.

പിന്നെ മണ്ണിനൊക്കെ പൊന്നു വില്യല്ലേറീ. ഞാന്‍ '' ക്ലാസ് കല്ലറ എണ്ണി. ഇപ്പൊ നൂറ്റെഴുപത്തഞ്ചണ്ണണ്ട്. ഇരുനൂറ് അപ്പാര്‍ട്ട്മെന്റ് കല്ലറ പണിയുംന്ന്.ഞാന്‍ മരണപത്രം എഴുതാന്‍ പൂവാണ്റീ കുഞ്ഞോളെ. എനിക്കീ പള്ളീല്‍ത്തെ ആറടി മണ്ണ് വേണ്ടാന്ന്. മട്‌ത്തു ഈ പള്ളിക്കാരടെ കള്ളത്തരങ്ങള്.

ആ പെണ്ണമ്മിച്ചിയ്ക്ക് ഇങ്ങന്യോക്കെ പറയാം. ഇനി കെട്ടാനൊന്നും പോണില്യല്ലോ

കെട്ടാത്തോര്‍ക്ക് എന്താടീ രജിസ്ടര്‍ കല്യാണം കഴിച്ചൂടെ?

പെണ്ണമ്മിച്ചി നടത്ത്യോട്ക്കോ അവര്ട്യോക്കെ കല്യാണം?

ആ..എന്റട്ത്ത് വരണോര്ടെ ഞാന്‍ നടത്ത്യേട്ക്കും. ആഹാ.. വാശിക്ക് വാശീന്.

എന്നാ എട്‌ക്ക്ങ്ങ്‌ട് മുദ്രപത്രം.

മരണപത്രം അഥവാ സത്യവാങ്ങ് മൂലം

ഞങ്ങള്‍ (കുഞ്ഞുമോള്‍ & പെണ്ണമ്മ ) മരിച്ചാല്‍ പള്ളിയില്‍ അടക്കുകയാണെങ്കില്‍ ഞങ്ങളുടെ ആത്മാക്കള്‍ക്ക് (അങ്ങനെയൊന്നുണ്ടെങ്കില്‍) ശുദ്ധീകരണസ്ഥലത്തിലെ കെടാത്ത അഗ്നിയില്‍ നിന്ന് സ്വര്‍ഗ്ഗത്തിന്റെ പരിശുദ്ധാഗ്നിയിലേക്ക് ഒരിക്കലും പ്രവേശനം കിട്ടില്ല എന്ന് ഇതിനാല്‍ തര്യപ്പെടുത്തി കൊള്ളുന്നു. ആയതിനാല്‍ ഞങ്ങള്‍ മരിച്ചാല്‍ തൃശ്ശൂരിലെ ഇലക്ട്രിക് ശ്മശാനത്തില്‍ സംസ്കരിക്കേണ്ടതാണ്. ചാരം പുഴയിലൊഴുക്കി പുഴ വൃത്തികേടാക്കുന്ന പക്ഷം ഞങ്ങളുടെ നരക പ്രവേശനം ത്വരിതപ്പെടും. ആതിനാല്‍ ചാരം ശ്മശാനത്തില്‍ തന്നെ കളയുക. ചാരം കളഞ്ഞീട്ടു പോരാന്‍ കഴിയാത്ത വിധം ആരെങ്കിലും ഞങ്ങളെ സ്നേഹിക്കുന്നുണ്ടെങ്കില്‍ അവര്‍ ആ ചാരം ശേഖരിച്ച് മുറ്റത്തിന്റെ തെക്കേ മൂലയ്ക്ക് കുഴിയെടുത്ത് ചാരം അതിലിട്ട് ഒരു റ്റിxഡി തെങ്ങ് വയ്ക്കുക. തെങ്ങ് കായ്ക്കുമ്പോള്‍ ‍ആ നാളികേര പാലെടുത്ത് പീനെ കൊളാഡ ഉണ്ടാക്കി കുടിക്കുക. ഈ പീനെ കൊളാഡ കുടിയ്ക്കുന്ന ആള്‍ക്ക് യതി പറഞ്ഞതുപോലെയുള്ള ചെമ്പുകമ്പി പ്രഭാവം പോലെയും, മാധവിക്കുട്ടി(കമലസുരയ്യ) പറഞ്ഞതുപോലുള്ള പക്ഷിയുടെ മണം പോലെയും ഞങ്ങളുടെ സാന്നിധ്യം അനുഭവപ്പെടും.

ഈ മരണപത്രം അഥവാ സത്യവാങ്ങ്മൂലം സംയുക്തമായി ഒപ്പുവയ്ക്കുന്നത്

ഒപ്പ് (കുഞ്ഞുമോള്‍)
ഒപ്പ് (പെണ്ണമ്മ)

Tuesday, June 17, 2008

കുടിക്കാനും കേള്‍ക്കാനും പീനെ കൊളാഡ(Piña Colada)

പെണ്ണമ്മിച്ചീ കൊറേ നാളായില്ലേ കള്ളപ്പണ്ടക്കീറ്റ്..നമുക്ക് ഈ ഞാറാഴ്ച കള്ളപ്പണ്ടക്കാ?

ഒഹ്! എനിക്ക് വയ്യറീ പെണ്ണേ. കള്ളില്ലാണ്ട് എന്തൂട്ട് കള്ളപ്പം? എനിക്ക് ഈസ്റ്റിട്ട് ഇണ്ടാക്കണ കള്ളപ്പം ഇഷ്ടേ അല്ല.

അപ്പോ വട്ടേപ്പത്തിലും ഇപ്പോ ആള്‍ക്കാര് ഈസ്റ്റാണിടണേ?

അല്ലണ്ട് പിന്നെ എന്തൂട്ടാ ചിയ്യാ? നല്ല കള്ളിപ്പോ എവിടീനിള്ളേ? ഇന്നാള് കുഞ്ഞമ്മിച്ചീരെ മാപ്ല പറയ്‌ണ്ടാര്‍ന്നു കള്ളിലപ്പടിം അമോണിയാന്ന്. ആനമയക്കി, മണവാട്ടി, കര്‍ത്താവ്, റോഡുമുത്തി എന്നൊക്ക്യാത്രേ പേര്. അതൊന്നും വാങ്ങ്‌ച്ചട്ട് വയറ് നാശക്കണേക്കാട്ടിം ഭേഭം കിണ്ണത്തപ്പിണ്ടാക്ക്‍ണ്.

ഇപ്പോ ഇമ്മടെ ആണ്ടവന്‍ ചേട്ടന്‍ വരാറില്ലേ?

ആണ്ടവനൊക്കെ മരിച്ച് പോയെറീ കുഞ്ഞോളേ, :(. ഒഹ് അതൊരു കാലാര്‍ന്നു!

എനിക്കോര്‍മ്മീണ്ട്. കുഞ്ഞുമോഞ്ചേട്ടനും ഞാനും ഉണ്ണിമോളും താഴെ കാത്ത് നിക്കിണ്ടാവും. കള്ള് ആ കുടത്തീനന്നെ കൈയില്‍ക്ക് ഒഴിച്ചരും.ഹോ എന്തു മധുരമായിരുന്നു. ഇപ്പീന്താ ആരും തെങ്ങ് ചെത്താന്‍ കൊടുക്കാത്തെ?

പണ്ടൊക്കെ നാള്യേരം അധികം പിടിക്കാത്ത തെങ്ങ്‌‌ണ് ഇങ്ങനെ ചെത്തിക്കാന്‍ കൊട്‌ക്കാ. ഒരു കൊല്ലം ചെത്തി കഴിഞ്ഞാ നാള്യേരം പിന്നെ നന്നായി പിടിച്ചോടങ്ങും. ചെത്തണ തെങ്ങ് കണ്ടാലറിയാം. കേറാനെളുപ്പത്തിന് ചകിരി കെട്ടി വച്ചണ്ടാവും.

ഹോ കള്ളൊഴിച്ച് കലക്കി വച്ച മാവ് കോരിക്കുടിക്കാന്‍ തന്നെ എന്തു രസാര്‍ന്നു. മാവ് കലക്യ കലം വടിക്കാന്‍ ഞാനും കുഞ്ഞുമോ‍ഞ്ചേട്ടനും അടിയാര്‍ന്നു.

എടീ കുഞ്ഞോളേ ഞാനീപ്പോഴാണു ഒരുകാര്യമോര്‍ത്തത്. നീ പീനെ കൊളാഡ കുടിച്ചണ്ടാ?

ഇല്യാ. എന്തൂട്ടാണത്.

ബെക്കാര്‍ഡി അല്ലെങ്കീ ഏതെങ്കിലും വൈറ്റ് റമ്മും, കൈതചക്ക ചാറ്,നാ‍ള്യേരപാല്, ചെറുനാരങ്ങാനീര്, പഞ്ചസാര ഇതൊക്കെ ചേര്‍ത്തുള്ള കോക്റ്റെയിലാണ്ത്.

കോക്റ്റെയിലാ!! അപ്പൊ പെണ്ണമ്മിച്ചി കള്ളുകുടിക്കോ?

ഹ ഹ ഇമ്മ്‌ള് രണ്ടാളും കള്ള് കുടിക്കണ കാര്യ്യല്ലേ ഇപ്പോ പറഞ്ഞത്.

പറയാന്‍ വന്നതെന്തൂട്ടാന്നറിയോ ഈ പീനെ കൊളാഡയ്ക്ക് ഇമ്മടെ കള്ളപ്പത്തിന്റെ മാവിന്റെ രുച്യാന്ന്. കള്ള് കേരളീയരുടെ ദേശീയ പാനിയല്ലേ അത്പോലെ പോര്‍ട്ടറിക്ക (Puerto Rico) ക്കാരുടെ ദേശീയ പാനിയാ‍ണ് പീനെ കൊളാഡ. നീ ഇഫ് യു ലൈക് പീനെ കൊളാഡാസ് എന്ന പാട്ട് കേട്ടണ്ടാ?

ഇയിനു പാട്ടൂംണ്ടാ?

ഇണ്ട്രീ. പഴേ ഗ്രാമഫോണ്‍ ഡിസ്കിന്റെ കാലത്ത്, 1979 ല് ഇറങ്ങ്യ ആല്‍ബ്ണ് Rupert Holmes ന്റെ പാര്‍ട്ട്ണേഴ്സ് ഇന്‍ ക്രൈം. അതിലെ എസ്കേപ്പ് എന്ന പാട്ട്ണ് പിന്നീട് പീനെ കൊളാഡ പാട്ട് എന്നറിയപ്പെട്ടത്.

If you like Piña Coladas
And getting caught in the rain
If you're not into yoga
If you have half a brain
If you'd like making love at midnight
In the dunes on the Cape
Then I'm the love that you've looked for
Write to me and escape.

ഹ ഹ ഉഗ്രന്‍ വരികള് .

അക്കാലത്തെ വമ്പന്‍ ഹിറ്റാര്‍ന്നു ഈ പാട്ട്. എനിക്ക് പീനെ കൊളാഡാ കുടിക്കാനും ഇഷ്ടാ, കേക്കാനും ഇഷ്ടാ

ഹോ ഇപ്പോ സാനം കേട്ടു. ഇനി കുടിക്കാനെന്തൂട്ടാ ചിയ്യാ?

*****************************************

പീനെ കൊളാഡ കുടിക്കാന്‍

പീനെ കൊളാഡ കേള്‍ക്കാന്‍

പടം വിക്കിയില്‍ നിന്ന്

Monday, June 16, 2008

...സൂര്യന്‍ പച്ച! മരതക മിന്നല്‍ (Green Flash)


ഒക്കെ ഗയ്സ്.. സൂര്യന്‍ അസ്തമിക്കാറായി. എല്ലാവരും വെള്ളത്തീന്ന് കേറ്. ഒരു കാര്യം കാണിച്ചരാനാണ് നിങ്ങളെ ഇങ്കട് കൊണ്ടന്നത്.

കുഞ്ഞോളേച്ചേയ് പ്ലീസ് സൂര്യന്‍ അസ്തമിക്കണവരെ കളിക്കട്ടെ.

നോ.. നോ.. സൂര്യന്‍ അസ്തമിച്ചാല്‍ പിന്നത് കാണാന്‍ പറ്റില്യാ. എല്ലാവരും കേറി ഇരിക്ക്

ഈ കുഞ്ഞേളേച്ചീരെ ഒരു കാര്യം എപ്പളും പഠിപ്പും പഠിപ്പിക്കലും. ഹും!

യാ സ്മാര്‍ട്ട് ഗയ്സ് .. ഇനി പറഞ്ഞേന്‍..
കടലിനും പകലാകാശത്തിനും നീലനിറമാകാന്‍ കാരണമെന്ത്?

നീ പറയടാ മോനച്ചാ നിനക്കല്ലേ അത് പഠിക്കാനള്ളത്.

കടലിലെ ജലതന്മാത്രകളും അന്തരീക്ഷത്തിലെ വാതക തന്മാത്രകളും (ഓക്സിജന്‍, നൈട്രജന്‍) വെളിച്ചത്തെ ചിതറിക്കുന്നു (Scattering). ഈ തന്മാത്രകള്‍ വളരെ ചെറുതായതിനാല്‍ ചിതറപ്പെടുന്ന വെളിച്ചത്തിലെ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ കൂടുതല്‍ ചിതറപ്പെടുകയും അങ്ങനെ ആകാശം നീലാകാശമായും കടല്‍ നീലക്കടലായും കാണപ്പെടുകയും ചെയ്യുന്നു.

മിടുക്കന്‍. ദാ..പിടി.. ഒരു ഫൈവ്സ്റ്റാര്‍

അടുത്ത ചോദ്യം. ഉദയാസ്തമയ വേളകളില്‍ ചക്രവാളം ചുവന്ന് കാണപ്പെടുന്നതെന്തുകൊണ്ട്? നീ പറയെടീ കുഞ്ഞാപ്പ്യേ

ഉദയാസ്തമയ സമയത്ത് വെളിച്ചത്തിന് കാണുന്ന ഒരാളിലേക്കെത്താന്‍ കൂടുതല്‍ ദൂരം സഞ്ചരിക്കേണ്ടി വരുന്നു. ഇങ്ങനെ സഞ്ചരിക്കുമ്പോള്‍ തരംഗദൈര്‍ഘ്യം കുറഞ്ഞ നീല വയലറ്റ് നിറങ്ങള്‍ ചിതറി നഷ്ടപ്പെടുകയും തരംഘദൈര്‍ഘ്യം കൂടിയ ഓറഞ്ചും, ചുവപ്പും നിറങ്ങള്‍ മാത്രം കാഴ്ചക്കാരനിലെത്തുകയും ചെയ്യുന്നു. അതിനാല്‍ ഉദയാസ്തമയ സമയത്ത് ചക്രവാളം ചുവന്ന് കാണപ്പെടുന്നു.

മിടുക്കി നിനക്ക് ദേന്നാ..ഡയറി മില്‍ക്ക്.

അപ്പോ ദേ സൂര്യന്‍ അസ്തമിക്കാറായി എല്ലാവരും സൂക്ഷിച്ച് സൂര്യനെ നോക്യേന്‍. ചോപ്പലാണ്ട് എന്തേലും നെറം കാണുന്നുണ്ടോന്ന് സൂക്ഷിച്ച് നോക്ക്. കണ്ണ് വെട്ടിക്കരുത്.. ദേ സൂര്യന്‍ വെള്ളത്തില്‍ മുങ്ങാന്‍ തുടങ്ങി.

ദേ.. കറുപ്പ് ..

അതൊരു കിളിയാണെടാ പൊട്ടാ

ദേ പച്ച!

ആ.. അതന്നെ സൂക്ഷിച്ച് നോക്ക് ആരൊക്കെ പച്ച കാണുന്നുണ്ട്?

ദേ മുങ്ങി കഴിഞ്ഞു.

മോനച്ചന്‍ നൊണ പറഞ്ഞതാണ്. ഞങ്ങളാരും പച്ച കണ്ടില്ല.

മോനച്ചന്‍ നൊണ പറഞ്ഞതൊന്നല്ല. സൂര്യാസ്തമയത്തിന്റെ അവസാനം സൂര്യനു മുകളില്‍ ഇങ്ങനെ പച്ചനിറം കാണുന്നതിനെയാണ് മരതക മിന്നല്‍ (Green Flash) എന്ന് പറയുന്നത്. സൂക്ഷിച്ച് നോക്കിയാലേ അതു കാണൂ.

എന്തുകൊണ്ടായിരിക്കും ഈ മരതക മിന്നല്‍ ഉണ്ടാകുന്നതെന്ന് ആര്‍ക്കെങ്കിലും ആലോചിച്ച് പറയാമോ?

......

മ്ം ഒക്കെ. അതു ഇത്തിരി കുഴപ്പിക്കുന്ന കാര്യാണ്. ചൂട് വ്യതിയാനമുള്ള അന്തരീക്ഷത്തില്‍ വെളിച്ചത്തിന്റെ അപവര്‍ത്തനം മൂലമാണ് മരതക മിന്നല്‍ ഉണ്ടാകുന്നത്. നീല, പച്ച എന്നീ തരംഘദൈഘ്യം കുറഞ്ഞ (കൂടിയ ആവര്‍ത്തിയുള്ള) നിറങ്ങള്‍ക്ക് കൂടുതലും മഞ്ഞ, ചുവപ്പ് തുടങ്ങിയ തരഘദൈര്‍ഘ്യം കൂടിയ (ആവര്‍ത്തി കുറഞ്ഞ)നിറങ്ങള്‍ക്ക് കുറച്ചും അപവര്‍ത്തനമാണ് സംഭവിക്കുന്നത് എന്നതിനാല്‍ ഭൂമിയൂടെ വളവിനോട് താരതമ്യപ്പെടുത്താവുന്നത്ര അപവര്‍ത്തനം സംഭവിക്കുന്ന പച്ച, നീല നിറങ്ങളുടെ മിന്നല്‍ മാത്രമെ നമുക്ക് കാണാന്‍ കഴിയുന്നുള്ളൂ. ഒരു റ്റെലെസ്കോപിലൂടെ നോക്കിയാല്‍ സൂര്യനുചുറ്റും ആദ്യം ചുവപ്പ് പിന്നെ മഞ്ഞ പിന്നെ പച്ച, പിന്നെ നീല എന്നിങ്ങനെയുള്ള നിന്നലുകള്‍ കാണാം. വെളിച്ചത്തിന്റെ ഇത്തരം അപവര്‍ത്തവും മരീചിക എന്ന പ്രതിഭാസവും ചേര്‍ന്നാണ് നഗ്നനേത്രങ്ങള്‍ കൊണ്ട് കാണാവുന്ന മരതക മിന്നല്‍ സാധ്യമാകുന്നത്.

എന്നട്ട് ഇമ്മള് നീല മിന്നല്‍ കണ്ടില്യാലോ

അത് ഇവിടെ കാലാവസ്ഥ ഇത്തിരി മോശം ആയോണ്ടാടാ. നല്ല കാലാവസ്ഥയില്‍ നീല മിന്നലും വെറും കണ്ണോണ്ട് കണ്ടട്ടള്ളവരുണ്ട്‌.

അപ്പോ ഇതിന്റെ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച്, മരീചിക എങ്ങനെയാണുണ്ടാകുന്നത് എന്നൊക്കെ കണ്ട് പിടിച്ച് വച്ചാല്‍ അടുത്ത യാത്ര വെലങ്ങന്‍കുന്നില്‍ക്ക്.

ഒക്കെ.. ഒക്കെ.. എല്ലാവരും വണ്ടീല് കേറ്..

****************************************

ഇത് കുട്ടികള്‍ക്ക് വേണ്ടിയാണ്. മുതിര്‍ന്ന വായനക്കാര്‍ ഗ്രീന്‍ ഫ്ലാഷ് ഒക്കെ കണ്ടിട്ടുണ്ടാകും. കാണാത്തവര്‍ ഇനി ഉദാസ്തമയ സമയത്ത് നോക്കുക. നഗ്നനേത്രം കൊണ്ട് കാണാന്‍ ബുദ്ധിമുട്ടാണെങ്കിലും നല്ല കാലാവസ്ഥയില്‍ ഒരു സെക്കന്റ് നേരം കാണാന്‍ സാധിക്കും.Green Flash വിവിധയിനം ഉണ്ട്. അതിനെല്ലാം വിവിധ തരം വിശദീകരണമാണ്. കൂടുതല്‍ വായിച്ച് മനസ്സിലാക്കുക.

കൂടുതല്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക്

http://mintaka.sdsu.edu/GF/
http://www.meteoros.de/flash/flashe.htm
http://www.exo.net/~pauld/physics/atmospheric_optics/green_flash.html

ഫോട്ടോയ്ക്ക് കടപ്പാട് വിക്കി

Sunday, June 15, 2008

സിനിമാത്തരങ്ങള്‍

ഈയിടെ ഇതു കണ്ടപ്പോള്‍ ഇഷ്ടായി. എങ്കില്‍ ഒരു കൈ ശ്രമിക്കന്നെ..

1.ത്വരഗം - ക്രിസ്തുമസ്സിനു പോര്‍ക്കിറച്ചി വരട്ടുന്നതിന്റെ ഇടയില്‍ കുഞ്ഞോളെ വിളിക്കാന്‍ നടേലകത്ത് വരുമ്പോള്‍ റ്റി.വിയില്‍ കണ്ടാല്‍ പോര്‍ക്ക് വരട്ടിയത് പോര്‍ക്ക് ബ്ലാക് ഫ്രൈ ആകാന്‍ സാധ്യത ഉണ്ടാക്കുന്നവ.

കുട്ടിസ്രാന്ക്
ഭാര്‍ഗ്ഗവിനിലയം
കരിയിലക്കാറ്റ്പോലെ
കഴകം
ചിന്താവിഷ്ടയായ ശ്യാമള
The Silence of the Lambs
The Reader

2.അനസൂയ - ഈസ്റ്ററിന് ഉച്ചയ്ക്കൂണ് കഴിഞ്ഞ് എല്ലാവരും കൂടിയിരുന്ന് അസൂയ, കുശുമ്പ്, കുന്നായ്മ, പറയുന്നതിന്റെ ഇടയിലായാലും അതില്‍ നിന്നും ശ്രദ്ധതിരിച്ച് കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഗര്‍ഷോം
കഥാവശേഷന്‍
കറുത്തപക്ഷികള്‍
സന്ദേശം
അരപ്പട്ടക്കെട്ടിയ ഗ്രാമം
കാറ്റത്തെ കിളിക്കൂട്
വിധേയന്‍
ഒരേ കടല്‍
changeling

3. സ്പെഷലിസ്റ്റ് - പത്ത് മണിക്ക് അപ്പോയ്ന്റ്മെന്റ് തന്നീട്ട് വൈകീട്ട് അഞ്ച്മണിക്ക് പരിശോധിക്കുന്നത്ര തിരക്കുള്ള സ്പെഷലിസ്റ്റ് ഡോക്ടറുടെ ക്ലിനിക്കില്‍ ഇട്ടാല്‍ വാരിക എടുത്ത് പുറത്ത് കടക്കാതെ ഇരുന്നു കാണുന്നവ.

വീണ്ടും ചില വീട്ടുകാര്യങ്ങള്‍
ക്ലാസ്സ്‌മേറ്റ്സ്
ഇഷ്ടം
അച്ചുവിന്റെ അമ്മ
അമരം
സര്‍ഗ്ഗം
വടക്കുനോക്കിയന്ത്രം
മണിചിത്രത്താഴ്

4.തൊലിക്കല്‍ - കടുമാങ്ങാ അച്ചാറിടാനായി കടുക് തൊലികളയല്‍, ഉള്ളിസമ്പാറുണ്ടാക്കാന്‍ ഉള്ളി തൊലികളയല്‍, പയറ്, തോരപയറ് തൊലിപൊളിക്കല്‍ ഇത്യാദി കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഇനിയും കാണാന്‍ ഇഷ്ടപ്പെടുന്നവ.

ഒരു കൊച്ചു ഭൂമിക്കുലുക്കം
വിസ്മയത്തുമ്പത്ത്
ആയുഷ്ക്കാലം
മുദ്ര
മേഘമല്‍ഹാര്‍
പക്ഷേ
യോദ്ധ
ഇന്ത്യാന ജോണ്‍സ് സിരീസ് ( Raiders of the Lost Ark,Indiana Jones and the Temple of Doom, Indiana Jones and the Last Crusade)
തൃഷ്ണ

5.മാറാമ്പല - ഇനിയൊരിക്കല്‍ കൂടി കാണുന്നതിനേക്കാള്‍ മാറാമ്പല തട്ടുന്നതാണ് നല്ലതെന്ന് കരുതുന്നവ.

നിഴല്‍ക്കുത്ത്
ചാന്തുപ്പൊട്ട്
തന്മാത്ര
സൈറ
രതിനിര്‍വേദം
നാലുപ്പെണ്ണുങ്ങള്‍
തകര
അഗ്നിസാക്ഷി



6.റിഡക്ഷന്‍ - പണ്ട് അച്ചങ്കുഞ്ഞിന്റെ ചോരപരിശോധനാ ഇടവേളകളില്‍ ആദിയും അന്തവുമില്ലാതെ കണ്ടീട്ടുണ്ടെങ്കിലും ഒരിക്കല്‍ കൂടി കാണേണ്ടി വരുന്നതിനേക്കാള്‍ ഭേഭം ചാക്കോളാസിന്റെ ക്രിസ്തുമസ്സ് റിഡക്ഷന്‍ സേലില്‍ പോയി പെണ്ണുങ്ങളുടെ ഇടി കൊണ്ട് കിടക്കവിരി വാങ്ങി വരുന്നതാണ് നല്ലത് എന്ന് കരുതുന്നവ.

അണ്ണന്‍ തമ്പി
മീശമാധവന്‍
ദേവാസുരം
ആറാംത്തമ്പുരാന്‍
കങ്കാരു
കന്മദം

7.പല്ലി - പട്ടുസാരി തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ ചെവിയില്‍ കൈതിരുകി , വായകൊണ്ട് പല്ലിചില്ലക്കുന്ന ശബ്ധമുണ്ടാക്കി ജീവനും കൊണ്ട് ഓടി രക്ഷപ്പെടാന്‍ തോന്നിപ്പിക്കുന്നവ.

സയാമീസ് ഇരട്ടകള്‍
ഭരതന്‍
നിറം
രൌദ്രം

8.അതങ്ക - വിവാഹ വാര്‍ഷികത്തിന് വാങ്ങി കിട്ടുന്ന പത്ത് പവന്റെ മാല തിരഞ്ഞെടുക്കുന്നതിനിടയില്‍ ആ കടയിലെ സ്ക്രീനില്‍ പ്രദര്‍ശിപ്പിച്ചാല്‍ മാല പിന്നെ വന്ന് വാങ്ങിക്കൊള്ളാം എന്ന് പറയിപ്പിക്കുന്നവ.

ചോക്ക്ലേറ്റ്
പല്ലാവൂര്‍ ദേവനാരായണന്‍
മാമ്പഴക്കാലം
ചന്ദ്രലേഖ

9. അധൈര്യ - ഇതുവരെ മുഴുവന്‍ കാണാന്‍ ധൈര്യം കിട്ടാത്തതിനാല്‍ മുഴുവന്‍ കാണാത്ത പടങ്ങള്‍.

മാളൂട്ടി
വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും
കരുമാടിക്കുട്ടന്‍

10.കൊതിച്ചി - കേട്ടുകേട്ട് കാണാന്‍ കൊതി തോന്നിക്കുന്നവ

ഒരു പെണ്ണിന്റെ കഥ


(ലിസ്റ്റ് പുതുക്കപ്പെട്ടേയ്ക്കാം )

Saturday, June 14, 2008

ഇന്‍ഡി & ഇന്‍ഡ്യ

പുത്യേ ഇന്‍ഡ്യാന ജോണ്‍സിന്റെ ഡി.വി.ഡി എറങ്ങീരീ കുഞ്ഞോളെ?

ഇല്യാ.. ഞാനിന്നല്ലെ ആ കുരിശുയുദ്ധം (Indiana Jones and the Last Crusade)ഇട്ട് കണ്ടു. എനിക്കേറ്റമിഷ്ടം അത്‌ണ്.ഹോ അയില് ഹാരിസണ്‍ ഫോഡിനേക്കാളും ചുള്ളന്‍ ഷോണ്‍ കോണെറീണ്. അവ്ഉ! നേം ഓഫ് ദി റോസ്(The Name of the Rose) കാണണം. പ്രേമിച്ച് പൂവും.

മാച്ചോണ്. പക്ഷേ ആരാധിക്കാനെ കൊള്ളൂട്ട്റീ ആ ജാതി സാനങ്ങളെ. കെട്ട്യോനാക്കാനാണെങ്കെ എടയ്ക്ക് മീന്‍ നന്നാക്കിം തുണിം പാത്രൊക്കെ കഴുകിം സഹായിക്കണോരു മതീട്രീ ക്ടാവേ..

ഈ പെണ്ണമ്മിച്ചീരെ കാര്യം. ഇതൊക്കെ ജസ്റ്റ് ഫോര്‍ വീയെന്‍

മ്ം എനിക്ക് കുരിശുയുദ്ധത്തിന്റെ പടം നല്ല ഇഷ്ടാണു. ഏറ്റവും ആദ്യത്തെ ആ പത്തുകല്പനകള്‍ടെ കതേം (Raiders of the Lost Ark) ഇഷ്ടാണു. ഇമ്മടെ മന്ത്രവാദകഥകളെ വെല്ലണ കഥകള് ബൈബിളിനെ ചുറ്റിപറ്റി കാണുബോ ഒരു കൌതുകണ് കണ്ടിരിക്കാന്‍.‍പക്ഷേ ആ അമരേഷ്പുരി അഭിനയിച്ചത് ഇഷ്ടേ അല്ല.

ഏത്? രണ്ടാമത്ത്യാ? റ്റെമ്പിള്‍ ഓഫ് ഡൂമ് (Indiana Jones and the Temple of Doom )?

ആ അതെന്നേരീ എന്തൂട്ട്ണു ആ ലൂക്കോസും(George Lucas)സ്പില്‍ബര്‍ഗും കൂടി കാണിച്ചു വച്ചേക്കണെ? ഇന്‍ഡ്യാന്നു വച്ചാ ഇങ്ങന്യൊക്കീന്ന്?

എനിക്കിഷ്ടായി. നല്ല അഡ്വഞ്ചറല്ലേ? ഹൌ ആ തേളുകളുടീം പഴുതാരേടെം എടേക്ക്കൂടെ പോണകാണുമ്പോ അറക്കൂട്ടാ.. പക്ഷേ അതീ സീരീസില്‍ എല്ലാത്തിലും ഇണ്ട്. കുരിശുയുദ്ധത്തിന്റേല് നെറച്ചും എലീലെ, പത്തുകല്‍പ്പനകളില്‍ പാമ്പ്. എയ്.. പേടീനേക്കാട്ടിം ഓക്കാനാണ് വരാ അത്രേം പാമ്പോളെ കാണുമ്പോ.

ഹേയ് അതല്ലറീ രാജക്കൊട്ടാരത്തില് വിളമ്പണ ഭക്ഷണം കണ്ടാ.. ജീവന്‌ള്ള പാമ്പ്, തേള്, കൊരങ്ങനെ തലച്ചോറ്, ആടിന്റെ കണ്ണ്, ഇന്ത്യേലു ഏതു രാജകൊട്ടാരത്തിലാണ് ഇതൊക്കെ തിന്നണ്ടാര്‍ന്നത്? ഗ്രാമത്തിലുള്ളോരു തിന്നാന്‍ കൊടക്കണത് ഈച്ച പറക്കണ ചാണം പോലത്തൊരു സാധനം. ഹൌ അക്രമം! കാട്ടുജാതിക്കാരാണെങ്കെ വല്ല ചുട്ട ഇറച്ചിയോ കാട്ടു കിഴങ്ങോ കൊടുക്കും അതിലെങ്കനീണ് ഈച്ച പറക്കാ?

അതൊക്കെ ഒരു ഇഫെക്റ്റിനു വേണ്ടീട്ടല്ലേ പെണ്ണമ്മിച്ച്യേയ്

ഉവ്വറീ ഇഫെക്റ്റ്! ഏതു സിനിമിടുക്കുമ്പോഴും അയിന്റെ ചരിത്രത്തില് ഗവേഷണം നടത്തണ ആള്‌ണ് സ്പില്‍ബര്‍ഗ്. ഇന്‍ഡ്യയെ സംബന്ധിക്കുന്ന പടമെടുത്തപ്പോ അതൊന്നൂല്യാ. എന്തൂട്ടണ്ടീ ഈ ശങ്കരസ്റ്റോണ്‍!

ഇതൊക്കെ ലോകം മുഴോനും വേണ്ടീട്ടല്ലേ. അതും ഒരു പള്‍ഫ് ഫിക്ഷന്‍ കഥാപാത്രം. ഇക്കണക്കിന് ഈ ഗഡീഡെ ജൂറാസിക് പാര്‍ക്ക് കണ്ടാ ബയോളജി പഠിച്ചിട്ടൂള്ളോര് ജീവനും കൊണ്ടോടൂലോ..

ആ.. എനിക്കിഷ്ടല്ല അതും. പക്ഷേ അതിനേക്കാള്‍ കൊഴപ്പ്ണ് ഈ ഇന്‍ഡ്യന്‍ രീതികള്‍ ഇങ്ങനെ പരിഹാസ്യമായി ലോകം മൊത്തം അവതരിപ്പിക്കണത്. ഇത്ണ് സംസ്കാരിക സാമ്രാജത്വം (Cultural Imperialism). അറിയോ നിനക്ക്? സംസ്കാരങ്ങളുടെ പുറത്തുള്ള കുതിരക്കേറ്റം നടത്തണതിനള്ള ഒരു മാര്‍ഗ്ഗാണ് ഇത്തരം സിനിമോള്. നിന്നോട് ഇന്നാളൊരു സായിപ്പ് ചോദിച്ചില്ലേ നിങ്ങള് എലീനീം പാമ്പിനീം ആരാധിക്കണന്റ്തെന്താന്ന്? ഇതേ സായിപ്പാണ് ചൈനക്കാര് പാമ്പിനെ തിന്നണത് പരിഹസിക്കണതും അതേസമയത്ത് ജപ്പാങ്കാരിണ്ടാക്കണ ഹാബുസാകേ ആരാധനയോടെ നോക്കണതും വന്‍‌വിലകൊടുത്ത് വാങ്ങണതും.

റ്റെമ്പിളോഫ് ഡൂം ഇന്‍ഡ്യേല് ബാന്‍ ചെയ്തണ്ടാര്‍ന്നു.

ഉവൂവ്വ്.. കൊറച്ചീസം കഴിഞ്ഞപ്പോ കോടതി വെലക്കെടുത്ത് മാറ്റീ. ലൂക്കോച്ചായനും സ്റ്റീവച്ചായനും ആരാ മക്കള്!!

ഇന്‍‌ഡ്യാന ജോണ്‍സ് സിനിമകളുടെ നിലവാരം - തൊലിക്കല്‍

Wednesday, June 11, 2008

കണ്ണാടിവീടുകളില്‍ താമസിക്കുന്നവര്‍

“കണ്ണാടിവീടുകളില്‍ താമസിക്കുന്നവര്‍ കല്ലു സൂക്ഷിക്കരുത്. പരസ്പരം എറിയാന്‍ തോന്നിയാല്‍ തകരുന്നത് വീടുതന്നെയാണ്.“

ചില്ലു വീടുകളില്‍ താമസ്സിക്കുന്നവരും കണ്ണാടി വീടുകളില്‍ താമസ്സിക്കുന്നവരും തികച്ചും വ്യത്യസ്തരാണ്. ചില്ലുവീടുകള്‍ സുതാര്യവും പുറം‌ലോകവുമായി ബന്ധമുള്ളതുമാണെങ്കില്‍ കണ്ണാടി വീടുകള്‍ ഉണ്ടാക്കി അതില്‍ താമസ്സിക്കുന്നവര്‍ കണ്ണാടിയില്‍ തങ്ങളുടെ പ്രതിബിംബം കാണാന്‍ മാത്രം ഇഷ്ടപ്പെടുന്നവരാണ്. കല്ലെറിഞ്ഞാല്‍ പക്ഷേ രണ്ടും തകര്‍ന്നുപോകും. ചില്ലുവീട്ടില്‍ വളര്‍ന്നൊരു പെണ്‍കുട്ടിയെ കണ്ണാടിവീട്ടിലെയ്ക്ക് പറിച്ചു നട്ട കഥ പ്രതിപാദിക്കുന്ന നോവലാണ് ഡ്രീംസ് ആന്‍ഡ് ഡെസ്റ്റിനി.

ലൈംഗീക ജീവിതം ഇല്ലാതാവുന്ന ദാമ്പത്യജീവിതത്തില്‍ ഒരു പെണ്‍കുട്ടിയ്ക്ക് തുടരാന്‍ സാധിക്കുന്നതെങ്ങിനെ എന്നൊരു ചോദ്യമാണ് പ്രധാനമായും നോവല്‍ മുന്നോട്ട് വയ്ക്കുന്നത്. അതിനുള്ള ചില ഉത്തരങ്ങള്‍ നോവല്‍ തന്നെ തരുന്നുണ്ട്. ഉത്തരങ്ങള്‍ കണ്ടെത്തുമ്പോള്‍ തകര്‍ന്നു വീഴുന്ന ചില കണ്ണാടികൂടുകളുടെ പശ്ചാത്തലം നോവലിനെ സുന്ദരമാക്കുന്നു. കണ്ണാടിവീടുകളിലെ താമസക്കാര്‍ പരസ്പരം കല്ലെറിയുമ്പോള്‍ നായകന്റെ ആത്മഗതമാണ് മുകളിലെ ഉദ്ദരണി.

സുന്ദരിയായ പെണ്‍കുട്ടിയുടെ വിഷാദം നിറഞ്ഞ മുഖമുള്ള കവര്‍പേജും ഡ്രീംസ് & ഡെസ്റ്റിനി എന്ന സുന്ദരമായ തലക്കെട്ടും പുസ്തകത്തിന്റെ എഴുത്തുകാരിയെ പരിചയമില്ലായിരുന്നീട്ടും പുസ്തകം എടുത്ത് വായിക്കാന്‍ പ്രേരിപ്പിച്ചു. പതിനഞ്ചു വര്‍ഷത്തിനിപ്പുറം മുഴുവന്‍ കഥയും ചില വരികളും ഓര്‍മ്മവരികയും ചെയ്തീട്ടും എഴുതിയ ആളുടെ പേര് അനിത എന്നതില്‍ കൂടുതല്‍ ഓര്‍ക്കാന്‍ കഴിയുന്നില്ല. ആര്‍ക്കെങ്കിലും ഓര്‍മ്മ വരുന്നെങ്കില്‍ ദയവായി അറിയിക്കുക.

സരോജം ഇന്റര്‍നാഷ്ണല്‍

പെണ്ണമ്മിച്ച്യേയ് അപ്പോ ഇതുംകൂടി പറയ്. ചായക്കടേല് ഒറ്റയ്ക്ക് പോയിന്റാ?

ഉവ്വറീ അതും തിരുവന്തരത്ത് പഠിക്കുമ്പ്‌ഴ്‌ണ്.ഞങ്ങള് താമസ്സിച്ചിരുന്ന വീടിന്റെ അട്‌ത്ത് ഒരു ചായക്കട ഇണ്ടാര്‍ന്നു. സരോജം റ്റീഷാപ്പ്. കൃത്യം പന്ത്രണ്ട് മണ്യാവുമ്പോ അവടെ ബോര്‍ഡു വയ്ക്കും ഊണു തയ്യാര്‍. ഞങ്ങള് പെണ്‍കുട്ട്യോളൊന്നും ആ ഭാഗത്ത്‌ക്ക് നോക്കന്നില്യാ. ചെക്കമാരിരിക്കിണ്ടാവും എപ്പോളും. ഒരൂസം വൈന്നേരം വീട്ടിലാരൂല്യാ. അതിഭയങ്കര ബോറടി. അപ്പോ ഒരു പൂതി.. ഒരു ചായ കൂടിച്ചാലാ?

ഗുഡടീ.. ഇത്രേം ചെക്കന്മാര്ടെ എടേക്കോടെ പോയിറ്റ് പെണ്ണമ്മിച്ചി ചായ കുടിച്ചാ..വിശ്വസിക്കില്യാട്ടാ.

അല്ലറീ നീ കേക്ക്.. ഞാന്‍ രണ്ട് ചാല് ആ ചായക്കടേടെ മുന്ന്യേക്കോടെ നടന്നു നോക്കി. അപ്പോളില്ലേറീ അവടെ ആരൂല്യാ. കാശു വാങ്ങണ ആളും ചായീണ്ടാക്കണ ആളും മാത്രം! ഓട്യാ‍ കേറി. നോക്കുമ്പോണ്ടല്ലോ ഒരു ഭാഗത്ത് ഉള്ളില്‍ക്ക് കേറി ഒരു ബഞ്ച്. അവിടിരുന്നാ പെട്ടെന്നാരും കാണില്യാ. അവിടെ കേറിരുന്ന് ഒരു ചായക്യാ പറഞ്ഞു. രണ്ടാള്‍ക്കും ഒരവിശ്വാസം! ചായടിക്കണാളു ചോദിക്യാ കടുപ്പള്ളതാണോ കടുപ്പം കുറഞ്ഞതാണോന്ന്.. കൊറയ്ക്ക്കാന്‍ പറ്റോ കടുപ്പം കൂടീതന്നെ പോരട്ടെന്ന് ഞാനും.

അന്നാണ് ആദ്യായിറ്റിട്ട് സമോവറ് കാണണെ.പിന്നെ ക്രിസ്മസ്സ് അപ്പൂപ്പന്റെ നീണ്ട താണ്ടിപോലുള്ള ചായ അരിപ്പീം. അതിലിങ്ങനെ ചായപ്പൊടി ഇട്ട് വച്ചേക്കണ്. ഒരു കൈപ്പാട്ടേലു ചായ ആറ്റണ കാണാനൊക്കെ ബഹുരസ്ണ്.

ദേ പിന്നീം.. അറയ്ക്കില്ലേ പെണ്ണമ്മിച്ചിയ്ക്ക് വൃത്തീല്യാത്ത കൈപ്പാട്ടേലു ഒക്കെ ചായക്കുടിക്കാന്‍..

ഇതിനീണ് കിട്ടാത്ത മുന്തിരി പുളിക്കും എന്ന് പറയണെ. സത്യ്യം പറ നിനക്ക് ആ ശെല്‍‌വന്റെ ഉന്തുവണ്ടീല്‍ത്തേ ഗ്രീന്‍പീസും മൊട്ടകൊത്തിപൊരിം അവടന്ന് കഴിക്കാന്‍ തോന്നീട്ടില്ലേ?

തോന്നിയാലും പറ്റില്ലല്ലോ. മിഡില്‍ക്ലാസ്സ് ഈഗോ..

കുഞ്ഞുമോനില്ലാത്ത എന്തൂട്ടീഗോണു നിനക്കു? കുഞ്ഞുമോന്‍ കൊണ്ടരണ ബൊട്ടീം കൊള്ളീം വരെ നീ മണുമണുന്നന്നെ അടിക്കൂലോ..

അത്..

അതന്ന്യണ്.. ഇമ്മള് അതൊന്നും ചെയ്തൂടാ എന്നൊരു തോന്നല്‍ ഇമ്മള്‍ക്കെന്നെ ഉണ്ട്. നിന്റെ വല്യമ്മിച്ചീ‍ലെ പുറത്ത് പോയാ ദാഹിച്ച് ചത്താലും പച്ച വെള്ളാ വാങ്ങി കുടിക്കില്യാ. എത്ര കരഞ്ഞാലും വാങ്ങി തരൂല്യാ. അമ്മീല്യാത്ത പെണ്‍കുട്ടോള് അച്ചടക്കത്തില് വളരണത്രേ. ഒരു ഗ്ലാസ്സ് സോഡസര്‍വ്വത്ത് വാങ്ങി കുടീച്ചാ മാനാ ഇടിഞ്ഞ് വീഴൂ‍ലോ.

അതുവിട് എന്നട്ട് സരോജത്തിലെന്തിണ്ടായി?

എന്തുണ്ടാവാന്‍! നല്ല കടുപ്പുള്ള ചായവന്നു. ഒറ്റവലി. ഹൌ കഷായത്തിനു പോലും ഇത്രേം കയ്പ്പുണ്ടാവില്യാ! ചായക്കടക്കാരന്റെ മൊകത്തൊരു ചിരി.ചായേരെ കാശ് കൊടുക്കാന്‍ നില്‍ക്കുമ്പോ കൂടെ പഠിക്കണ ആണ്‍കുട്ടോള് അവടെ. പിന്നെ കള്യാക്കല്.. വാശി.. വാശിപ്പുറത്ത് വീട്ടിലുള്ള എല്ലാവരേം കൂ‍ട്ടി ദിവസോം ചായക്കടേല് പോക്ക്.. അങ്ങനെ സരോജം റ്റീഷാപ്പിനു സരോജം ഇന്റര്‍നാഷ്ണല്‍ എന്ന പേരിടല്..അതൊക്കെ ഒരു കാലം!

Monday, June 9, 2008

മഹാരാജാവേ ഒരു കാപ്പി !






കുഞ്ഞോളേ നടന്നടന്ന് വയ്യാണ്ടായറീ, ഇമ്മക്കൊരു കാപ്പി കുടിക്കാം

ഈ ചൂടത്ത്‌ണ് കാപ്പി? ഇമ്മക്ക് ഡിലൈറ്റില്‍ കേറി ഫ്രൂട്ട്‌സലാഡ് തട്ടാം.

ഫ്രൂട്ട്‌സലാ‍ഡ് തിന്നണങ്കെ ഇന്ത്യന്‍ കോഫീഹൌസീന്നന്നെ വേണം. ഇമ്മക്ക അങ്കട് നടക്കാറീ. നിനക്ക് ഫ്രൂട്ട്‌സലാഡും എനിക്കു കാപ്പിയും.. ആഹാ!

എന്റെ പെണ്ണമ്മിച്ച്യേ വട്ടുണ്ടാ, ഈ കാക്ക കൊള്ളാത്ത വെയിലത്ത് കറന്റ് ബുകിസ്ന്റവടന്ന് കോഫീ ഹൌസു വര്യാ? ഞാനില്ല. വേണങ്കെ ഓട്ടര്‍ഷ വിളിക്ക്.

ഇമ്മക്ക് നടന്ന് പൂവാറീ. ദേ വെയിലു ചാഞ്ഞു. ഇമ്മള് നടക്കുമ്പോഴേക്കും വെയിലാറും. ഞാന്‍ പഴേ കഥകള്‍ പറഞ്ഞരാം.

വേണ്ട.. വേണ്ടാ.. പണ്ട് വല്യച്ചാച്ചന്റെ കൂടെ പല്ലെടുക്കാന്‍ വന്നപ്പോ ഐ.സി.എച്ചീന്ന് ഫ്രൂട്ട്‌സലാഡ് വാങ്ങീതന്നതും എല്ലായ്പ്പോഴും പല്ലെടുക്കുമ്പോള്‍ ഫ്രൂട്ട്‌‌സലാഡ് തീറ്റ സ്ഥിരാക്കീതുമായ ആ‍ ഓള്‍ഡ് സ്റ്റോറിയല്ലേ. എനിക്ക് കേ‍ക്കണ്ട.

ഐ.സി.എച്ച് അല്ലറീ.. കോഫീ ഹൌസ്. പഴേ കഥ്യന്നെ പക്ഷേ നീ കേട്ടണ്ടാവില്യാ.

പണ്ട് ഞാന്‍ തിരുവന്തരത്ത് പഠിക്കണു. ഒരൂസം തീവണ്ടി ആപ്പീസീ‍ന്ന് പുറത്ത് കടക്കുമ്പോ മഴ. മഴാന്ന്വൊച്ചാ പെരും‌മഴ. ഇമ്മടെ തമ്പാനൂര്‍ ഗണപതീലേ.. ആളു മൊത്തം വെള്ളത്തില്‍! റോട്ടില്‍ എറങ്ങീട്ടാണ് ചുവന്ന് കലങ്ങിയ വെള്ളം ഞാന്‍ കണ്ടേറീ. എന്തായാലും എറങ്ങീലേ.. സാരി പൊക്കി പിടിച്ച് നടന്നു. റെയില്‍ വേ പരിസരം കഴിഞ്ഞപ്പോഴാണു മനസ്സിലാവണെ റോഡേതാ.. കാനയേതാ.. ഫുട്ട്‌പാത്തേതാന്ന് അറിയാത്ത പോലീ‍ന് വെള്ളന്ന്. അങ്ങടൂല്യാ.. ഇങ്ങടൂല്യാ.. ഒരോ‍ ആന വണ്ടി പൂവുമ്പഴും തിരമാല പോലെ വെള്ളടിക്കും മേത്തയ്ക്ക്.. പിന്നെന്തൂ‍ട്ട് സാരി പൊക്കിപിടുത്തം? അരവരെ വെള്ളം. താഴേക്ക് നോക്കിപ്പോളില്ലേ..നിറയെ പാറ്റ..

അയ്..അറയ്ക്കിണില്ലേ പെണ്ണമ്മിച്ചിയ്ക്ക് അതൊക്കെ ഓര്‍ക്കാന്‍!

പാറ്റ മാത്രല്ലറീ, സാനിറ്ററി പാഡ്, പ്ലാസിക് കവര്‍ എന്നു വേണ്ടാ പറയാന്‍ കൊള്ളാത്ത സകല വൃത്തിക്കേടും ഉണ്ടാ‍ര്‍ന്നു അതില്‍. ഒരു കണക്കിന് റോഡ് മുറിച്ച് കടന്ന് നോക്കുമ്പോള്‍ മുന്നില്‍ ചുവന്ന കോട്ടപ്പോലെ കോഫീഹൌസ്. രണ്ടാമതൊന്നലോചിച്ചില്ല അങ്ങടാ കേറീ. പഴേ കാല്ണ്. ഒരു പെണ്ണ് ഒറ്റയ്ക്ക് ചായക്കടേലൊന്നും കേറില്യാ. ആളോളൊക്കെ എന്നെ നോക്കി. ഞാനൊരു കസേരേലാ ഇരുന്ന് ഒരു കാപ്പിയ്ക്ക്യാ പറഞ്ഞു!

ഹൌ..അപാര ധൈര്യവാത്തി! ഒന്നു പോയേന്റെ പെണ്ണമ്മിച്ച്യേയ്..

ആ കാലം നിന്നക്കൊന്നും സങ്കല്‍പ്പിക്കാന്‍ പറ്റാണ്ട്ണ്! അങ്ങനെ പഠിക്കാന്‍ പോണ പെണ്‍കുട്ട്യോളൊന്നും ഒറ്റയ്ക്ക് എവ്വിടീം കേറില്യാ. എന്നട്ട് ഞാനില്ലേറീ ആര്ക്കും മൊഖം കൊടുക്കാണ്ടിരിക്കാന്‍ ചുമരിലെ ചെറിയ ചതുരങ്ങളിലൂടെ ബസ്‌സ്റ്റാന്റില്‍‌ക്ക് നോക്കി ഇരുന്നു. നീ പോയിണ്ടാ തമ്പാനൂരെ കോഫീ ഹൌസില്‍?

മ്മ്.. നല്ല രസാ ആ ചതുരങ്ങളിലൂ‍ടെ ഉള്ള കാഴ്ച. ഒരോ മനുഷ്യരും ഓരോ ജീവിതായിറ്റ് വിടരൂല്ലേ!

അതേ.. അങ്ങനെ വിറച്ചിരിക്കുമ്പോള്‍ കാപ്പി വന്നു. ആദ്യ സിപ്പ്..ആ മണം.. ആ ഫീല്‍.. ഇതേ വരെ മറ്റൊന്നിനും തരാനായിട്ടില്ല. തനിച്ചായത് ഏറ്റവും അധികം ആസ്വദിച്ചതും അന്നാണ്.

ഹോ എങ്കില്‍ ഇതു അല്‍പ്പം പൊടിപ്പും തൊങ്ങലും ചേര്‍ത്ത് മനോരമയ്ക്കയക്കാര്‍ന്നില്ലേ. അവരല്ലേ ഇന്നാള് ഇന്ത്യന്‍ കോഫീ ഹൌസിന്റെ അന്‍പതാം വാര്‍ഷികം ആഘോഷിച്ചത്.

ഒഹ് അവര്‍ക്കു പെണ്ണുങ്ങള്‍ടെ ഓര്‍മ്മകളൊന്നും വേണ്ടാര്‍ന്നു.

അപ്പോ പെണ്ണമ്മിച്ചി അയച്ചണ്ടാര്‍ന്നാ?

ഇല്ലറീ അവരുടേതില്‍ പെണ്ണുങ്ങള്‍ടെ കാണാഞ്ഞത് കൊണ്ട് പറഞ്ഞ്‌ത്‌ണ്.

എനിക്കിഷ്ടല്ല ഐ.സി.എച്ച്. തൃശ്ശൂരത്തെ ഐ.സി.എച്ച് നും ശംഖുമുഖത്തേതിനും ഒരേ രുചിയാണു. ഒരേ ചുവന്ന കട്ട്ലറ്റ്. ഒരേ ചുവന്ന മസാല. ഹോ മഹാ ബോറ്! ലോകത്തെലാട്‌ത്തും ഐ.സി.എച്ചിന് ചുവന്ന മസാലയാവും.

പണ്ട് വല്യച്ചാച്ചനും, പിന്നീട് അച്ചന്‍കുഞ്ഞും പുറത്തിറങ്ങിയാല്‍ കോഫീഹൌസീന്നേ വല്ലതും വാങ്ങി തരുമായിരുന്നുള്ളൂ. ഒട്ടും പേടിക്കാണ്ട്‌ അവടന്ന് കഴിക്കാം എന്നാര്‍ന്നു വിശ്വാസം. ഇപ്പോ ആര്‍ക്കും വേണ്ടാണ്ടായ അത്?

ബുജികള്‍ക്ക് വൈന്നേരം ഗ്യാസടിക്കാനള്ള സ്ഥലാന്നാണ് കുഞ്ഞുമോഞ്ചേട്ടന്‍ പറേണെ.

അവനും അവന്റെ ഗഡ്യോള്‍‍ക്കും നവരത്നേലല്ലേ പറ്റ്. അപ്പോ ഇതു മോശക്കാരനാവും. അതിശയല്യാ..

***************************************

കണ്ട കണ്ടാ ഇപ്പോ സ്പീഡിലെത്തീലെറീ നമ്മളിവടെ. നീ ഓഡര്‍ ചെയ്യ് ഞാന്‍ കൈകഴുകട്ടെ.

“മഹാരാജാവേ, ഒരു കാപ്പി.. ഒരു ഫ്രൂട്ട്‌സലാഡ്..”

Thursday, June 5, 2008

അപകടകരമായ സത്യസന്ധത : ഗര്‍ഷോം, കഥാവശേഷന്‍

“എന്തൂട്ട്‌ണ്ടീ ഈ തല്ലിപ്പൊളി സിനിമ ഇത്ര ഇരുന്ന് കാണാന്‍! 'കര്‍ഷോ'മല്ലേ? ഇതിപ്പൊ നൂറ്റൊന്നാമത്തെ പ്രാവ്ശ്യാണു ഇത് റ്റിവീല് വരണെ. നിങ്ങളിതേ വരെ കണ്ടട്ടില്ലീസാനം?“

“എന്റെ ചേച്ച്യേയ് ഇതൊരുഗ്രന്‍ പടണ്! ജീവിതത്തോട് ചേര്‍ന്ന് നിക്കണത്.“

“ഇവറ്റങ്ങള്‍ടെ ഒരു കാര്യം. ആ കുഞ്ഞോള് നിന്നെം കൂടി ചീത്ത്യാക്കീരി പെണ്ണമ്മേ. ആര്‍ക്കും മനസ്സിലാവാത്ത ചെല സിനിമകള്‍ കണ്ടാല്‍ ബുദ്ധിമാന്‍‌ത്ത്യോളായിന്നാ രണ്ടിന്റേം വിചാരം. ഇതൊക്കെ കാണാന്‍ സിനിമകൊട്ടായീല്‍ക്ക് പോണാ? ഇമ്മടെ ചുറ്റുമൊന്നു നോക്യാ പോരെ?“

“എന്റെ പെണ്ണമിച്ച്യേയ് പ്ലീസ് ഈ സാനത്തിനിം കൊണ്ട് അടക്കളേ പോയേന്‍ ഞാന്‍ ബാക്കി റെക്കോര്‍ഡ് ചെയ്തിടാം. വൈന്നേരം കാണാം.“

പെണ്ണമ്മിച്ചിനെ വല്യമ്മിച്ചി പിടിച്ചോണ്ട് പോയ കാരണം ബാക്കി ലേഖന രൂപത്തില്‍

**********************************************
വല്യമ്മിച്ചി ഇതാദ്യായിട്ടല്ല ജീവിത ഗന്ധിയായ സിനിമകളെ പുച്ഛിക്കുന്നത്. 'ചിന്താവിഷ്ടയായ ശ്യാമള' കണ്ട് വന്നീട്ട് ഇതു കാണാന്‍ കുഞ്ഞമ്മിച്ചിയുടെ മാപ്ലേനെ നോക്കിയാല്‍ പോരെ എന്നു ചോദിച്ച പാര്‍ട്ടിയാണ്. ഒരു ശരാശരി മലയാളിയുടെ കാഴ്ചപ്പാട്. ഒരു ശരാശരി മലയാളി സിനിമയില്‍ ആസ്വദിക്കുന്നത് ഒളിഞ്ഞു നോട്ടമാണെന്നും താദാത്മ്യപ്പെടലാണെന്നും ഒക്കെയുള്ള നിഗമനങ്ങളെ ശരിവയ്ക്കുന്ന നിലപാട്. ചുറ്റും നടക്കുന്ന സംഗതികളാണ് സിനിമയിലെങ്കില്‍‍ ഒളിഞ്ഞു നോട്ടത്തിനും താദാത്മ്യത്തിനുമായി എന്തിനു സിനിമ തന്നെ കാണണം?

പക്ഷേ പറയാന്‍ വന്നതതല്ല. ശരാശരിയ്ക്കും മുകളിലുള്ള പ്രേക്ഷകന്‍ എന്തുകൊണ്ട് കാണേണ്ട രീതിയില്‍ ഗര്‍ഷോമിനേയും (സംവിധായകന്‍ - പി.റ്റി കുഞ്ഞുമുഹമ്മദ്) കഥാവശേഷനേയും (സംവിധായകന്‍ - റ്റി.വി ചന്ദ്രന്‍) കാണാതിരുന്നത്? ഗര്‍ഷോം ഒരു പ്രവാസി സിനിമ എന്നെങ്കിലും വിലയിരുത്തപ്പെട്ടപ്പോള്‍ കഥാവശേഷന്‍ ദിലീപിന്റെ കുറ്റങ്ങളെ മുഴുപ്പിച്ചു കാണിക്കാന്‍ മാത്രം വിനിയോഗിക്കപ്പെട്ടു എന്നത് ഖേദകരമാണ്. ഒറ്റയ്ക്കും തെറ്റയ്ക്കും ഉണ്ടായ ചില വിശകലനങ്ങളാവട്ടെ ധാര്‍മ്മിക ബോധം കൂടിയവന്റെ ആത്മപീഡ എന്നൊരു വിഷയത്തില്‍ മുട്ടി നിന്നു.

തന്റെ ജീവിതത്തില്‍ വളരെയധികം സത്യസന്ധത പുലര്‍ത്തുന്നൊരു വ്യക്തിക്ക് ഇന്നു സമൂഹത്തില്‍ ജീവിതം സാധ്യമാണോ എന്നതായിരുന്നു രണ്ട് സിനിമകളും പ്രധാനമായും പറഞ്ഞത്. ദിവസത്തില്‍ സുകൃതജപം പോലെ ആയി പോയ 'ബീ പ്രാക്ടിക്കല്‍' എന്നതിന്റെ ഉച്ചസ്ഥായിയില്‍ ചിലപ്പോള്‍ കേള്‍ക്കാതെ, കാണാതെ പോയതായിരിക്കും അപകടകരമായ ഈ സത്യസന്ധതയെ.


നാസറുദ്ദീനു (മുരളീ) ബിസിനസ്സ് ചേരില്ല എന്ന് എല്ലാവരും പറഞ്ഞു. എന്തുകൊണ്ട്? അയാള്‍ സത്യസന്ധനായതുകൊണ്ട്. സത്യസന്ധമായി എല്ലാ വരവു ചിലവു കണക്കും എഴുതി താങ്ങാനാവത്തൊരു തുക സെയില്‍ ടാക്സ് ആയി അടക്കേണ്ടി വരുന്ന നാസറുദ്ദീന്‍, വക്കീലിനെ കാണുമ്പോള്‍ വക്കീല്‍ പറയുന്നത് ദിവസം കോടികളുടെ വരുമാനമുള്ളവര്‍ പോലും ഇത്രയും തുക വരവ് കാണിക്കില്ലെന്നാണ്. ഇത്രയും തുക വിറ്റുവരവ് കാണിച്ചാല്‍ ഭീമമായ തുക തന്നെ റ്റാക്സ് അടക്കേണ്ടി വരുമത്രെ! അതുകാണുമ്പോള്‍ നമ്മുടെ നിയമങ്ങള്‍ ഉണ്ടാക്കിയിരിക്കുന്നത് പോലും ഒരു നിശ്ചിത ശതമാനം അഴിമതി മുന്നില്‍ കണ്ടല്ലേ എന്നൊരു ചോദ്യം മനസ്സില്‍ ഉയരുന്നില്ലേ? സത്യസന്ധമായിരിക്കുക എന്നത് ഒരു നിശ്ചിതശതമാനം വരെയെ ആകാവൂ എന്ന് നിയമം പോലും അനുശാസിക്കുന്നതായി തോന്നുന്നില്ലേ. എങ്കില്‍ ആ ശതമാനത്തിനു മുകളില്‍ സത്യസന്ധനായ വ്യക്തി ഈ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹനല്ല എന്നു തന്നെയല്ലേ ‘ഗര്‍ഷോം‘ പറയുന്നതു. 12 വര്‍ഷത്തെ പ്രവാസത്തിനു ശേഷം ഒന്നും സമ്പാദിക്കാതെ നാട്ടില്‍ തിരിച്ചു വന്നു വിണ്ടും പ്രവാസത്തിലേയ്ക്ക് പോകുന്ന നാസറുദ്ദീന്‍ പ്രതീകവത്കരിക്കുന്നത് വെറും ഒരു പ്രവാസിയുടെ ജീവിത പ്രതിസന്ധികള്‍ എന്നതിലുപരി അപകടകരമായി സത്യസന്ധത കാണിക്കുന്ന വ്യക്തിക്കു സമൂഹം നിഷേധിക്കുന്ന ജീവിതമാകാതിരിക്കാന്‍ ന്യായമെന്ത്?


ആത്മഹത്യയില്‍ ജീവിതമവസാനിപ്പിക്കുന്ന ഗോപീനാഥ് മേനോന്‍ എന്ന ചെറുപ്പക്കാരന്റെ കഥ പറയുന്ന ‘കഥാവശേഷന്റേ‘യും കഥ മറ്റൊന്നല്ല. ജീവിതത്തില്‍ കാണുന്ന അനീതികളോടെ ഏറ്റവും സത്യസന്ധതമായി പ്രതികരിക്കുന്ന ഒരു ചെറുപ്പക്കാരന് എങ്ങനെയാണ് ഈ സമൂഹത്തില്‍ ജീവിക്കാനാവുക എന്നൊരു ചോദ്യമല്ലേ ആത്മനിന്ദ അനുഭവിക്കുന്ന ഒരാളുടെ മരണം എന്നതിലുപരി ആ സിനിമ ഉയര്‍ത്തുന്ന ചോദ്യം. ധാര്‍മ്മിക ബോധം കൊണ്ട് ആത്മപീഡിതനായ വ്യക്തിയുടെ വെറുമൊരു ആത്മഹത്യയ്ക്കുപരി ഇന്നത്തെ സമൂഹത്തില്‍ സത്യസന്ധതയുടെ ആത്മഹത്യയെ/മരണത്തെ പ്രതീകവത്കരിക്കുന്നില്ലേ ഗോപീനാഥമേനോന്റെ മരണം? നൂറു ശതമാനം എന്നൊന്നു ഒരുകാര്യത്തിലും ഇല്ല. എന്നാല്‍ ഒരു നിശ്ചിത ശതമാനം സത്യസന്ധതയില്‍ കൂടുതല്‍ പുലര്‍ത്തുന്ന വ്യക്തികള്‍ സമൂഹത്തില്‍ നിലനില്‍ക്കുന്നില്ലേ? അവര്‍ അവരുടെ സത്യസന്ധത കാരണം സ്വയം ഒടുങ്ങുന്നുവോ? അത്തരക്കാര്‍ സമൂഹത്തില്‍ ജീവിക്കാന്‍ അര്‍ഹരാണോ? അവരെ സമൂഹം അര്‍ഹിക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യങ്ങളാണ് സിനിമ മുന്നോട്ട് വയ്ക്കുന്നത്. എവിടെയാണ് സത്യസന്ധതയുടെ ‘പടിവാതില്‍ വില‘ (Threshold Value) കിടക്കുന്നത്?

സത്യസന്ധത എന്നാല്‍ ശരി-തെറ്റുകളല്ല. പിന്നെന്താണ്? തനിക്ക് സത്യമെന്നു തോന്നുന്നതിനോട് സന്ധി ചെയ്തു നില്‍ക്കുന്നത്. ദൈവം മുതല്‍ പിശാച് വരെ എന്തും ഒരു വ്യക്തിയ്ക്ക് സത്യമാവാം. ‘ഗര്‍ഷോ‘മിലും ‘കഥാവശേഷനിലും അത് സമൂഹത്തിന്റെ ധാര്‍മ്മിക ബോധത്തിന് നിരക്കുന്നതായിരുന്നു. സമൂഹത്തിന്റെ ധാര്‍മ്മിക ബോധത്തിനു നിരക്കാത്ത സത്യസന്ധതകള്‍ ധാര്‍മ്മിക ബോധത്തിന്റെ തലത്തില്‍ തന്നെ സമൂഹം ചോദ്യം ചെയ്യും എന്നതിനാല്‍ പലപ്പോഴും സത്യസന്ധത കൂടിയത് കൊണ്ടുള്ള പ്രശ്നങ്ങളെ സമൂഹത്തില്‍ നിന്നും അത്തരക്കാര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരാറില്ല. ഒന്നാലോചിച്ചു നോക്കൂ നമ്മുടെ ജീവിതത്തില്‍ എത്ര ശതമാനം സത്യസന്ധമായിരിക്കാന്‍ നമുക്ക് കഴിയുന്നുണ്ട്?

കുറിപ്പ്: ആദ്യത്തെ പ്രവാസിയായി കരുതാവുന്ന മോശയുടെ മകനാണ് ഗര്‍ഷോം. അന്യന്‍, പേരില്ലാത്തവന്‍ എന്നര്‍ത്ഥമുള്ള ഗരേഷ് എന്ന ധാതുവില്‍ നിന്നാണ് ഗര്‍ഷോം എന്ന പേരുണ്ടായത്. പി.റ്റി. കുഞ്ഞുമുഹമ്മദ് അത് പ്രവാസിയ്ക്കു് വേണ്ടി മാത്രമായിരിക്കാം ഉപയോഗിച്ചതെങ്കിലും അപകടകരമായ സത്യസന്ധതകൊണ്ട് സമൂഹത്തില്‍ അന്യവത്ക്കരിക്കപ്പെട്ടും ഒറ്റപ്പെട്ടും പോകുന്നവര്‍ക്കും അതു കൂടുതല്‍ ചേരും.

എഴുതി വന്നപ്പോള്‍ സത്യസന്ധത എന്ന വാക്ക് ഇവിടെ പറഞ്ഞ പോലെ അര്‍ത്ഥം നഷ്ടപ്പെട്ട് വികൃതമായപ്പോലെ തോന്നുന്നു.

സിനിമകളുടെ നിലവാരം - അനസൂയ