Tuesday, December 1, 2009

കാള കൊണ്ടൊരു കുതിര പാചകം

കൈ ഒടിഞ്ഞതുകൊണ്ട് പെണ്ണമ്മിച്ചിയ്ക്കിപ്പോ പാചകമാണു ഹോബി.അതും ആളെ പറ്റിക്കുന്ന പാചകത്തില്‍ മാത്രമേ പെണ്ണൊരുത്തിയ്ക്ക് താല്പര്യമുള്ളൂ. ഉദാഹരണത്തിനു പിലോപ്പി (തിലാപ്പിയ) കൊണ്ടെങ്ങനെ കരിമീന്‍ ഫിഷ്മോളി വെയ്ക്കാം, പോത്തിറച്ചി കൊണ്ടെങ്ങനെ പോര്‍ക്ക് വറുത്തരച്ചത് ഉണ്ടാക്കം, പാളകൊണ്ടെങ്ങനെ മീന്‍‌കറി വയ്ക്കാം ഇങ്ങനെ പോകും ലിസ്റ്റ്. ഉണ്ണിമോളുടെ അടുത്ത് മാത്രം കളി നടക്കില്ല. അവള്‍ കൈയോടെ പൊക്കും. കൈ ഉപ്പിലിട്ടതു കൊണ്ട് പാചകവിധി മാത്രമാണു പെണ്ണമ്മിച്ചി കുക്കിംഗ് കുഞ്ഞുമോള്‍.

പെണ്ണമ്മിച്ച്യേ ഇമ്മക്കൊരു വെറൈറ്റിയ്ക്ക് ബ്ലോഗിലൊരു പാചകക്കുറിപ്പിട്ടാലാ? ഇല്ലനക്കരീന്നൊരു പേരും വച്ചട്ട് വല്ലപ്പോഴും ഒരു പാചക്കുറിപ്പിട്ടില്ലെങ്കില്‍ മോശല്ലേ? അല്ലെങ്കില്‍ തന്നെ ക്രിസ്മസ്സ് വരല്ലേ. എല്ലാ പത്രക്കാരും ഡക്ക് ഫ്രൈ, മലബാര്‍ ചിക്കന്‍ എന്നൊക്കെ ദിപ്പോ കാച്ചാന്‍ തൊടങ്ങും.

മോശ്യല്ല ഫറവോ‌ണ്. നിന്റെ ആഗ്രഹല്ലേ ഒരെണ്ണങ്ങട് കാച്ചാം.

പോത്തിറച്ചി കൊണ്ട് പോര്‍ക്ക് വറുത്തരച്ചരത്ത് അലക്ക്യാലാ?

ഹേയ് അതുവേണ്ടറീ അതൊക്കെ എല്ലാവര്‍ക്കും അറിയിണ്ടാവും. ഇമ്മക്ക് വേറൊരെണ്ണം അലക്കാം ‘കാള കൊണ്ടൊരു കുതിര പാചകം.’ എപ്പടി?

അതുമതി. അതാവുബോ തൊഗാഡിയ ഡാക്കിട്ടറു പറഞ്ഞപ്പോലെ പശൂവിനെ സംരക്ഷിക്കാന്‍ ഗോമൂത്രം കുടിക്കണേനൊപ്പം മറ്റൊരു മാര്‍ഗ്ഗോം കൂടി ആയില്ലേ. കൂട്ടാന്‍ വയ്ക്കുന്നതിനു മുന്‍പ് കാള, വച്ച് കഴിയുമ്പോ കുതിര! അടിപ്പൊളി! ഒരു കടംകഥീമായി.

ക്രിസ്മസ്സിനു പെണ്ണമ്മ സ്പെഷല്‍ കാള കൊണ്ടൊരു കുതിര പാചകം

മുന്നറിയിപ്പ്
കോഴി പൊരിച്ചത്, പോത്തിറച്ചി വരട്ടിയത്, പോര്‍ക്ക് വിന്താലൂ എന്നിവയെല്ലാം പോലെ ഈ പാചകക്കുറിപ്പും കാലങ്ങളായി ഒരു ഇന്ത്യന്‍ രീതിയാണ്. ഇതറിയാത്തവരൊന്നും ഉണ്ടാകില്ല. എങ്കിലും എല്ലാ ഓണത്തിനും ഓണസദ്യയും എല്ലാ ക്രിസ്തുമസ്സിനും ഡക്ക് ഫ്രൈയും എഴുതി ഇടുന്നത് പോലെ ഈ ലിബര്‍ഹാന്‍ കാലത്ത് ഈ കുതിര പാചകവും എഴുതി ഇടുന്നു. ഈ പാചകത്തിന്റെ വിശദമായ കുറിപ്പ് ഒക്ടോബര്‍ 13, 2000 ത്തിലെ ഫ്രൊണ്ട് ‌ലൈനില്‍ വന്നതാണ്. അതിന്റൊരു സംക്ഷിപ്ത രൂപമേ ഇവിടെ ഉള്ളൂ.

വേണ്ട സാധനങ്ങള്‍

ലക്ഷണമൊത്ത ഹാരപ്പന്‍ കാള - ഒരു പിന്‍ഭാഗം അല്ലെങ്കില്‍ മുഴുവന്‍ കാള പകുതിയായി മുറിച്ചത്.
പ്ലാസ്റ്റര്‍ ഓഫ് പാരീസ് - 250 ഗ്രാം
വെള്ളം - ആവശ്യത്തിന്
ക്യാമറ - ഒന്ന് (ഡിജിറ്റല്‍)
കമ്പ്യൂട്ടര്‍ - ഒന്ന് (അഡോബ് ഫോട്ടോഷോപ്പ് ഉള്ളത്)

നല്ല ലക്ഷണമൊത്തൊരു ഹാരപ്പന്‍ കാളയുടെ പകുതി എടുക്കുക. കാളയുടെ പകുതിയായി കിട്ടാനില്ലെങ്കില്‍ ഒരു മുഴുവന്‍ കാളയെ മുറിച്ച് പകുതിയാക്കുക. മുറിക്കുന്നത് വളരെ വളരെ ശ്രദ്ധയോടെ വേണം. മൂരിക്കുട്ടന്റെ തുടയില്‍ നിന്നും veal escalopes അരിഞ്ഞെടുക്കുന്ന അതേ ശ്രദ്ധയൊടെ, ചാതുര്യത്തോടെ ചെയ്യുക. കൃത്യമായി മുറിച്ച് പിന്‍ഭാഗം ലിംഗമെല്ലാം കളഞ്ഞെടുക്കുക. പുതിയതായി നനച്ചെടുത്ത പ്ലാസ്റ്റര്‍ ഓഫ് പാരീസില്‍ ഈ പിന്‍ഭാഗം നന്നായി അമര്‍ത്തുക. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉണങ്ങിയതിനു ശേഷം അതിന്റെ ഒരു ഡിജിറ്റല്‍ ഫോട്ടോ എടുക്കുക. കമ്പ്യൂട്ടര്‍ ഓണ്‍ചെയ്ത് ഫോട്ടോട്ടോഷോപ്പിലേയ്ക്ക് ഈ പ്രോസസ്സ് ചെയ്ത കാളയെ പതിയെ ഇടുക. ഒരു പാചകക്കാരിയുടെ കൈപ്പുണ്യമനുസ്സരിച്ച് കുതിരകൊമ്പും മുഖവും നല്‍കുക. കൂടുതല്‍ മനോഹരമാക്കണമെന്നുണ്ടെങ്കില്‍ ഒരു തീറ്റതൊട്ടി കൂടി അരികില്‍ വയ്ക്കുക. (മനസ്സിലെ) കൂടിയ തീയില്‍ നല്ല ബ്രൌണ്‍ നിറമാകുന്ന വരെ ഇളക്കുക. ഒന്നാന്തരം ഹാരപ്പന്‍ കുതിര റെഡി. ചൂടോടെ നാട്ടുക്കാര്‍ക്കും വീട്ടുക്കാര്‍ക്കും വിളബുക.

കുതിര പാചകത്തെ കുറിച്ച് ഒന്നുമേ അറിയാത്തവര്‍ക്കായി

ഭരിക്കുന്നവനാണ് ചരിത്രം എഴുതിയതെന്നതിനാല്‍ ചരിത്രം എക്കാലത്തും ഭരണവര്‍ഗ്ഗത്തിന്റെ കൂടെയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ ചരിത്രത്തില്‍ ചില ഭരണാധികാരികള്‍ മുസ്ലീമുകളും, ആക്രമിച്ചവരും, മതമാറ്റക്കാരുമാകുമ്പോള്‍ മറ്റുചിലര്‍ യൂറോപ്യന്മാരും, ഭരിക്കാന്‍ വന്നവരും, മിഷിണറികളുമാകുന്നത്. അതേ കാരണം കൊണ്ടാണ് ആര്യന്‍ അധിനിവേശമെന്നും ആര്യന്‍ കുടിയെറ്റമെന്നും രണ്ട് തിയറി നിലനില്‍ക്കേ ആര്യന്‍ കുറ്റിയേറ്റക്കാരെ കുറിച്ചു മാത്രം നാം അധികം കേട്ടത് ആ കുടിയേറ്റക്കാരെ നാട്ടുക്കാരായി ഉറപ്പിച്ചു നിര്‍ത്താന്‍ നടത്തിയ ഹിസ്റ്റോറിക്കല്‍ മാനുപുലേഷനാണ് കുതിരക്കളി അഥവാ കുതിരപചകം. കുതിരളാല്‍ സമൃദ്ധമായിരുന്ന ഋഗ്വേദകാലഘട്ടത്തെ കുതിരകളേ ഇല്ലാതിരുന്ന ഹാരപ്പന്‍ കാലവുമായി കൂട്ടിയിണക്കാന്‍ ഒരു ലിങ്ക് ആവശ്യമായിരുന്നു. ആ ലിങ്ക് ആണ് കുതിര പാചകം വഴി ലഭിക്കുന്നത്. 17 വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ബാബ്‌റി മസ്ജിദ് തകത്തത് ഹിന്ദുത്വ സംഘടനകളുടെ ആസൂത്രിതമായ പ്ലാനായിരുന്നു എന്ന ലിബര്‍ഹാന്‍ റിപ്പോര്‍ട്ട് പുറത്ത് വന്ന സമയത്തു തന്നെ മലയാളിയുടെ പ്രമുഖ ദിനപത്രം മാതൃഭൂമി ബാബ്‌റി മസ്ജിദിനെ തര്‍ക്കമന്ദിരമാക്കുന്നതും (27/11/2009,ഡി.ശ്രീജിത്ത്, മാതൃഭൂമി) തൊഗാഡിയയുടെ ‘വിശ്വമംഗള ഗോഗ്രാമ യാത്രയ്‌ക്ക്‌ പരമപ്രധാനം നല്‍കുന്നതും കൂട്ടിവായിച്ചാല്‍ ലിബര്‍ഹാന്‍ കമ്മീഷന്റെ ചില വാചകങ്ങള്‍ ഓര്‍ക്കാതിരിക്കാനവില്ല.

“ഇന്ത്യാവിരുദ്ധരെന്നോ ദേശീയവിരുദ്ധരെന്നോ വിളിക്കപ്പെടുന്നതില്‍ ഭയന്നുകൊണ്ടായിരിക്കും, ചരിത്രത്തെ സംഘപരിവാറിന്റെ നേതൃത്വം യഥേഷ്ടം അമ്മാനമാടുമ്പോള്‍, അതിനെ പ്രതിരോധിക്കാന്‍ മുസ്‌ലിം നേതാക്കള്‍ ഫലപ്രദമായി ഒന്നും ചെയ്തില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു.” (27/11/2009 ഡി.ശ്രീജിത്ത്, മാതൃഭൂമി)

മുസ്ലീം നേതാക്കള്‍ എന്നിടത്ത് ഇല്ലനക്കരി എന്നോ പെണ്ണമ്മ എന്നോ കുഞ്ഞുമോള്‍ എന്നോ വച്ച് വായിച്ചാല്‍ ചുട്ടുപഴുത്ത ദോശക്കല്ലില്‍ കൈ കൊണ്ടത് പോലെ തോന്നുന്നു. അതുകൊണ്ട് ഇല്ലനക്കരി വക കൃസ്തുമസ്സ് സ്പെഷല്‍ കുതിര പാചകം ഓര്‍മ്മപ്പെടുത്തുന്നു.

കുറിപ്പ്:
ഹാരപ്പന്‍ കാലത്തെ ലിപി പ്രോട്ടോദ്രാവിഡിയന്‍ ആയിരിക്കാമെന്ന പുതിയ കണ്ടെത്തല്‍ ചരിത്രത്തിലെ ഒരു കാവ്യനീതി ആയിരിക്കാം. (Rao et al., “Entropic Evidence for Linguistic Structure in the Indus Script,” Science, 324, 1165, 2009.)


ഹാപ്പി ലിബര്‍ഹാന്‍ കാലം ജയ് കാള

Wednesday, November 25, 2009

ലന്തന്‍ബത്തേരിക്കാരുടെ മുടിയിലെ തഴുതാമ

അങ്ങനെ പെണ്ണമ്മിച്ചിയുടെ കൈ ഒടിഞ്ഞു. അല്ലെങ്കിലും കുളിമുറി കഴുകാന്‍ സോപ്പ്പൊടിയിട്ട് ‘ഡാന്‍സ്‘ കളിക്കുന്നത് ആള്‌ടെ സ്ഥിരം പരിപടിയാണ്. അവ്ടെ അടങ്ങീരിക്കട്ടെ ഒരാറാഴ്ച. പുസ്തകങ്ങള്‍ വായിച്ച് തീര്‍ക്കാനാണു ഉണ്ണിമോള്‌ടെ കല്‍പ്പന. ബാക്കീള്ളോര്‍ക്കാണിപ്പോ പണി. ‘കുഞ്ഞോളേ ആ കണ്ണാടിങ്ങട് എട്‌ക്കറീ..‘ ‘ആ നീലച്ചട്ട്യള്ള പുസ്തകെട്‌ക്കറീ..‘ വിളിച്ച് കൂവണ കേട്ടാ തോന്നും കാല്‌ണ് ഒടിഞ്ഞേക്കണേന്ന്‍. സന്ദര്‍ശക പ്രവാഹം കാരണം ചായീണ്ടാക്കി ഫ്ലാസ്കില്‍ നിറയ്ക്കലാണിപ്പോ കുഞ്ഞുമോളുടെ ടൈം പാസ്.

ഞാറാഴ്ച കുഞ്ഞച്ചന്‍ വിസിറ്റ്

ചേച്ച്യേയ് എങ്ങനീന്റിപ്പോ കയ്?

ഒന്നും പറയണ്ട്ട്രാ ക്ടാവേ. കുഞ്ഞോള്‍ടെ ഭരണാണിപ്പോ. പ്ലാസ്റ്റരിന്റുള്ളില് കടിച്ചട്ട് വയ്യ. എങ്ങിനേങ്കിലും ഈ ആറാഴ്ച്യോന്ന് കഴിഞ്ഞ് കിട്ടണം. ആ നിന്നോടൊരു കാര്യം ചോയ്ക്കണം‌ന്ന് വിചാരിച്ചട്ട് കൊറേ ദിവസായി. കുഞ്ഞോളെ ആ ‘ലന്തബത്തേരി‘ ഇങ്ങടെടുത്തേരീ. എന്റെ നോട്ട് പുസ്തകോം കണ്ണാടീം എട്‌ത്തോ.

ങേ! ഇതെന്തൂട്ട്‌ണ് ഇപ്പോ പരീക്ഷയ്ക്ക് പഠിക്കാണോ? പെന്‍സിലും നോട്ട്‌പുസ്തകൊക്യായിറ്റ്‌ണ് നോവല് വായന?

ഒന്നും പറയണ്ടെന്റെ കുഞ്ഞച്ചാ. ഇതാ ഉമേഷ് മാഷ് വരുത്തി വച്ച് വിനയാണ്. ‘ലന്തന്‍ബത്തേരി’യില്‍ കൊറേ ബേസിക് തെറ്റുകളുണ്ടെന്ന് മാഷ് പറയണ കേട്ടട്ട് ഇനീം കൂടുതല്‍ തെറ്റുണ്ടോന്ന് കണ്ട്‌പിടിക്കലാണിപ്പോ പെണ്ണമ്മിച്ചീരെ പണി.

അതാരാണീ ഉമേഷ് മാഷ്. ഞാനങ്ങനൊരു പേരിതേവരെ കേട്ടട്ടില്ലല്ലോ

(അത്രയും നേരം മിണ്ടാതെ വായിച്ചോണ്ടിരുന്ന അച്ചങ്കുഞ്ഞ് ശരേന്ന് ഓടി വര്ണു)

എടാ നീയപ്പോ ഇതൊന്നും അറിഞ്ഞില്ലേ! ഇവളാരത്ത്യമ്മോള് ഇപ്പോ എഴുത്തുക്കാരികളാണ് എഴുത്തുക്കാരികള്. ബ്ലോഗ്‌ന്ന് കേട്ടണ്ടാ നീയ്. അവട്യള്ള മലയാളം മാഷ്‌ണ്‌ത്രേ ഈ ഉമേഷ്. പണ്ട് ഞാന്‍ പറയണതാര്‍ന്നു ഇവര്‍ക്ക് മലയാളത്തിന്റെ അവസാന വാക്ക്. ഇപ്പോ ‘ആ മാഷ് പറഞ്ഞു‘ ‘ഈ മാഷ് എഴുത്യേക്കണത് അങ്ങന്യലാ‘ എന്നൊക്കെ പറഞ്ഞ് എന്നെ തിരുത്താന്‍ വര്‌ണു! പോരേ പൂരം!

ഈ മനുഷ്യനിതെന്തിന്റെ കേടാ! കഷണ്ടി, കുശുമ്പ്, പൌശന്യം, അസൂയ..നിങ്ങള്‍ക്ക്‍ള്ള ഒരുസുഖത്തിനും ഇതേവരെ മര്‌ന്ന് കണ്ട്പിടിച്ചീട്ടില്യ മനുഷ്യാ.

ടാ കുഞ്ഞച്ചാ ഈ തഴുതാമാന്ന് പറയണത് മൂത്രത്തില്‍ പഴുപ്പും പറഞ്ഞ് വരണോര്‍ക്ക് നീ കൊട്‌ക്കണ പെട്ടി മരു‌ന്നല്ലേരാ?

പെട്ടിമരുന്നാ!! മോന്തക്കൊന്നങ്ങ്‌ട് തന്നാല്‌ണ്ടല്ലോ. പെട്ടിമരുന്നേ! ആയുര്‍വേദ്ണ് ആദ്യണ്ടായ ശാസ്ത്രം. മൂത്രത്തില്‍ പഴുപ്പിന് മാത്രല്ല, ഹൃദ്‌രോഗം, പനി, ചുമ എല്ലാത്തിനും ബെസ്റ്റ്‌ണ്. പോരാണ്ട് മൂലക്കുരൂന്നും.

പിന്നെ കുഷ്ഠത്തിനും! ഒന്ന് പോടാ. ആകെക്കൂടി വാതം, പിത്തം, കഫം എന്ന് മൂന്ന് വകുപ്പ്‌ണ്ട്. ലോകത്ത്‌ള്ള എല്ലാ പെട്ടിമരുന്നും എല്ലാത്തിനും പറ്റും. നീ ആള്‍ക്കാരെ പറ്റിച്ച് ജീവിക്ക്. ദാ ദിദാണൊ ഈ പറയണ തഴുതാമ.

ആ ദദന്നീന്ന് സാധനം.

അയ്യയ്യൊ! ലന്തബത്തേരീലെ കുട്ട്യോള് അക്കാലത്ത് തഴുതാമയാണ് മുടീല് വച്ചേര്‍ന്നേന്നാണല്ലൊ മാധവന്‍ ‘ലന്തന്‍ബത്തേരീല്’ എഴുത്യേക്കണേ(1). അപ്പോ ഈ കൊച്ചീക്കാരൊക്കെ ബൊക്കേലും മുടീലും(2) ഈ തഴുതാമ്യാണൊ വച്ചണ്ടാര്‍ന്നത്! അയ്യയ്യേ! എന്റ്യൊക്കെ കാലത്ത് ശതാവരീരെ എലീം ചൈനകടലാസ്സിന്റെ പൂക്കളു‌മാര്‍ന്നു. നീളള്ള ഈര്‍ക്കിളീല് വെള്ള ചൈനാകടലാസ് തിരിച്ചിണ്ടാക്കണ പൂക്കള്‌ടെ ബൊക്കെ കാണാന്‍ എന്തു രസാര്‍ന്നു. പിന്നെ ക്രേപ്പ് കടലാസ് വന്നു, പിന്നെ ഓര്‍ഗണ്ടി, സാറ്റിന്‍ പൂക്കള്. പിന്നെ ഒറിജിനല്‍ റോസാപൂക്കള്, ഓര്‍ക്കിഡ്, ദേ ഇപ്പോ സിയാപ്പീരെ കല്യാണായപ്പോ കാര്‍ണീഷ്യനായി ഫാഷന്‍. എന്റെ ഓര്‍മ്മേല് തൃശ്ശൂരൊന്നും തഴുതാമ ഉപയോഗിച്ചട്ടേല്യ. അല്ലെങ്കെ തന്നെ ഈ പുല്ല് പറച്ച് തലേല് വയ്ക്കാന്‍ കൊച്ചീക്കാരെ പോലെ ഇമ്മക്ക് വട്ട്‌ണ്ടാ!

പെണ്ണമ്മിച്ച്യെ വെറ്‌തെ കൊച്ചീക്കാരെ കൊച്ചാക്കതെ. അവരൊക്കെ പണ്ടേ ഫാഷന്റെ ആളോളാണ്. ഉമേഷ് മാഷ് കണ്ട്‌പിടിച്ച പോലെ അത് എന്‍.എസ്. മാധവന് പറ്റ്യ തെറ്റാ‍യിക്കൂടേ?

ആണോ കൊച്ചീക്കാരെ?

******************************
‘ലന്തന്‍ബത്തേരിയെ കുറിച്ച് ഉമേഷിന്റെ അഭിപ്രായം തന്നെ പെണ്ണമ്മിച്ചിയ്ക്കും. നോവല്‍ പകുതിവരെ സൂപ്പര്‍! പകുതായപ്പോ മാധവനു ബോറടിച്ചൂന്ന് തോന്ന്‌ണു. വേഗം തീര്‍ക്കാന്‍ ഒരു കാട്ടി കൂട്ടല്.
******************************

കുറിപ്പ്

(1) 'ലന്തന്‍ബത്തേരിയയിലെ ലുത്തിനിയകള്‍ പേജ് നമ്പര്‍ 88 “എന്റെ ആദ്യ കുര്‍ബാന ലന്തന്‍ബത്തേരിയിലേയും പോഞ്ഞിക്കരയിലേയും ഇരുപതുകുട്ടികളുടെകൂടി ആദ്യകുര്‍ബാനയായിരുന്നു. വെളുത്ത ഉടുപ്പും, വെളുത്ത ശിരോവസ്ത്രവും, തഴുതാമയും, കുരുത്തോലയും വളച്ചുകെട്ടി, കടലാസ്പൂക്കള്‍ പിടിപ്പിച്ച കിരീടങ്ങളുമായി, മെഷീനില്‍ ഉണ്ടാക്കിയ കുട്ടികളെപ്പോലെ, ഞങ്ങള്‍ സക്രാരിയിലെയ്ക്ക് നോക്കി മുട്ടുകുത്തിനിന്നു.”

(2) മുടി - മാമ്മോദീസ, ആദ്യകുര്‍ബാന(സ്ഥൈര്യലേപനം), കല്യാണം, തിരുപ്പട്ടം, മരണം എന്നിങ്ങനെ അഞ്ച് പ്രധാനപ്പെട്ട ക്രൈസ്തവസന്ദര്‍ഭങ്ങളില്‍ പെണ്ണുങ്ങള്‍ (കല്യാണമൊഴിച്ചുള്ളവയില്‍ ആണുങ്ങളും) തലയില്‍ വയ്ക്കുന്ന ക്രൌണ്‍.

Saturday, November 14, 2009

മിമിക്സും കലാഭവനും പിന്നെ പെണ്ണുങ്ങളും

കല്യാണത്തിന്റെ തിരക്കുകളൊക്കെയായൊരുന്നെങ്കിലും പെണ്ണമ്മിച്ചി ഐഡിയ സ്റ്റാര്‍സിംഗറും പാരിജാതവും ഒറ്റ മുടക്കമില്ലാതെ കാണുമായിരുന്നു. സ്റ്റാര്‍സിംഗറില്‍ നല്ല ഭാഗങ്ങള്‍ വരുമ്പോള്‍ അത് കുഞ്ഞുമോളെ വിളിച്ച് കാണിച്ചില്ലെങ്കില്‍ പെണ്ണമ്മിച്ചിയ്ക്ക് സമാധാനമില്ല. കുഞ്ഞുമോള്‍ക്കാണെങ്കില്‍ ചൂടുള്ള പഴം പുഴുങ്ങിയത് വായിലിട്ട പോലെ വര്‍ത്തമാനം പറയുന്ന രഞ്ജിനി ഹരിദാസിനെ കാണരുത്! മാത്രല്ല മൊബൈല്‍ സൌഹൃദങ്ങള്‍ വിളിക്കുന്ന സമയ്‌ണ്. അപ്പ്‌ഴ്‌ണ് ഒരു സ്റ്റാര്‍ സിംഗറ്!

രണ്ടാഴ്ച മുന്നുള്ള ഒരു സ്റ്റാര്‍സിംഗര്‍ സമയം

കുഞ്ഞോളേ ഓടി വാടി. ദേ നോക്ക്റീ ഒരു പെങ്കുട്ടി തകര്‍ക്കണത്

ഓ പിന്നേ തകര്‍ക്ക്‍ണു. എനിക്കൊന്നും കാണാണ്ടാ

ഇത് പാട്ടല്ലറീ മിമിക്സ്‌ണ്.. നോക്ക് റീ കുഞ്ഞോളേ ..

കുഞ്ഞോള് കണ്ട വീഡിയോ താഴെ




ഓ പിന്നേ ഇതെന്തൂട്ട്‌ണ് ഇത്ര വല്യേ കാര്യം! ഞങ്ങടെ കൂടെ പഠിച്ചിരുന്ന കുമാരി അവടത്തെ എല്ലാ സാറന്മാരേം ഇതിലും ചെത്തായിറ്റ് കാണിക്കും.


നിങ്ങള്‍ക്കൊന്നും തോന്നുന്നില്ലേ വായനക്കാരേ?

അനുകരണം ഒരു കലയാണ് എന്ന് മലയാളിയെ മനസ്സിലാക്കിച്ചത് മിമിക്സ് പരേഡ് എന്ന സ്റ്റേജ് ഷോയാണ്. മിമിക്സ് ഇഷ്ടമില്ലാത്ത മലയാളി എന്തൂട്ട് മലയാളിയാണ്! നസീറും മധുവും മിമിക്സ് സ്റ്റേജുകളില്‍ തകര്‍ക്കുമ്പോള്‍ ഷീലയേയും ശാരദയേയും കൂടി കണ്ടിരുന്നെങ്കില്‍ എന്ന് ആഗ്രഹിച്ചു പോകില്ലേ? മിമിക്സും കലഭവനും തകര്‍ക്കുന്ന കാലത്ത് ഒരു പെണ്ണ് മിമിക്സില്‍ വരുമെന്നു ഞാന്‍ കരുതിയിട്ടില്ല. ക്ലാസ്‌മുറികളില്‍ സാറന്മാരേയും ജയനേയുമൊക്കെ ചില മിടുക്കി കുട്ടികള്‍ അനുകരിക്കുന്നത് കണ്ടീട്ടുണ്ട്. കുഞ്ഞുമോള് ബിരുദത്തിനു പഠിക്കുമ്പോള്‍ അവളുടെ ക്ലാസില്‍ ഒരു കുമാരിയുണ്ടായിരുന്നു. അവരുടെ എല്ലാ മാഷുമാരേയും സംസാരം സഹിതം അനുകരിച്ചു കാണിക്കും. ആ പെണ്‍‌കുട്ടികളോ യുവജനോത്സവങ്ങളില്‍ സമ്മാനം വാങ്ങിയ പെണ്‍‌കുട്ടികളോ ഒന്നും തന്നെ പക്ഷേ സ്റ്റേജിലോ ടി.വി ഷോകളിലോ ആരേയും കണ്ടീട്ടില്ല. കഥകളിയിലും ചവിട്ടു നാടകത്തിലും ഒക്കെ സംഭവിച്ചത് തന്നെയാണിത്. പെണ്‍വേഷങ്ങളെല്ലാം ആണുങ്ങള്‍ തന്നെ കെട്ടുക (കെട്ടേണ്ടി വരിക) അല്ലെങ്കില്‍ ഒരു പക്ഷേ അങ്ങിനെ അനുകരിച്ചു കാണിക്കാന്‍ പറ്റിയ പെണ്‍സെലിബ്രിറ്റികള്‍ മലയാളത്തില്‍ അധികം ഉണ്ടായിരുന്നു കാണില്ല. നടികളാകട്ടെ ശബ്ദം ഡബ്ചെയ്തു പോന്നു. സീമയും ശോഭനയും സുഹാസിനിയും ഒരൊറ്റ ആനന്ദവല്ലിയുടെ ശബ്ദത്തില്‍ സംസാരിച്ചു. പിന്നെങ്ങനെ അനുകരിക്കും?

അങ്ങിനെ ഇരിക്കെയാണു പ്രസീദയുടെ വരവ്, കാസര്‍കോഡ് കാദര്‍ഭായിയില്‍. പ്രസീദയെ നോക്കിയിട്ട് അച്ചന്‍ ചോദിക്കുന്ന ചോദ്യം “ഇത് പെണ്‍കു‌ട്ടിയല്ലേടോ” എന്നാണ്. ‘മിമിക്രി ചരിത്രത്തില്‍ അതൊരു മഹാസംഭവമായിരിക്കും’ എന്ന് സൈനുദ്ദീനിന്റെ കഥാപാത്രം പറഞ്ഞീട്ടും, മോഹന്‍ലാലിനേയും സുരേഷ്ഗോപിയേയും അഭിനയിച്ചു കാണിക്കുന്ന പ്രസീദയോട് കൊള്ളാം നന്നായിട്ടുണ്ട് പെണ്‍‌കുട്ടികളുടെ ട്രൂപ്പ് തുടങ്ങുമ്പോള്‍ വിളിക്കാം എന്നും പറഞ്ഞയക്കുകയാണ്. ആ പ്രസീദ എവിടെയാണാവോ?

പിന്നീട് തെസ്നീഖാന്‍ വന്നു. ചില ഷോകളില്‍ മുഖം കാണിച്ച് പച്ചപിടിക്കാതെ പോയി. പിന്നെയാണ് സിനിമാല ഫേം സുബിയുടെ വരവ്. സുബി തകര്‍ത്തു. അനുകരണത്തില്‍ സുബിയ്ക്ക് ശരിയ്ക്കും ബ്രേക്ക് ആയത് രഞ്ജിനി ഹരിദാസിനെ അനുകരിച്ചതായിരിക്കണം. അതിന്റെ ക്രെഡിറ്റ് രഞ്ജിനിയ്ക്കു കൂടി അവകാശപ്പെട്ടതാണെന്നു പറയാം. കാരണം അത്രയും അനന്യമായ ഒരു സംസാര രീതി രഞ്ജിനി ഉണ്ടാക്കിയിരുന്നു. കേരളം മുഴുക്കെ അതിനു ധാരാളം ആരാധകരേയും വിമര്‍ശകരേയും കിട്ടി .




കൈരളിയുടെ നാല് പെണ്ണുങ്ങള്‍ പരിപാടിയില്‍ സുബിയുടെ ജയന്‍ തകര്‍ത്തു. മഞ്ജുപിള്ളയും തെസ്നിഖാനും മോശമില്ലാതെ അനുകരിക്കുന്നുണ്ട്.




ഈക്കാലട്ടത്തില്‍ തന്നെ വന്ന കൊള്ളാവുന്നൊരു മറ്റൊരു ആര്‍ട്ടിസ്റ്റ് ദേവിചന്ദനയാണ്.

ഇതില്‍ നിന്നും വളരെ വ്യത്യസ്തമായാണ് ഇപ്പോള്‍ വിന്ദുജയുടെ പ്രകടനം. ഡബ്ബിംങ്ങിനാല്‍ കൊല്ലപ്പെട്ടു എന്ന് കരുതിയ നമ്മുടെ ഷീലയും സീമയുമൊക്കെയാണ് വിന്ദുജയുടെ തൊണ്ടയില്‍ നിന്നിറങ്ങിവരുന്നത്. ശാരദയും കെ.ആര്‍.വിജയയും ശോഭനയും മഞ്ജുവാര്യരും ഭാമയുമൊക്കെ വിന്ദുജമാരുടെ തൊണ്ടയിലും ഭാവങ്ങളിലും വന്നു നിറയുമെന്ന് സ്വപ്നം കാണുകയെങ്കിലും ചെയ്യാമല്ലോ.

കലാഭവനില്‍ ഇപ്പോള്‍ മിമിക്സ് പഠിക്കാനെങ്കിലും പെണ്ണുങ്ങളുണ്ടോ ആവോ?

Thursday, November 12, 2009

Feminism VS Maleism

സിയാപ്പീരെ കല്യാണ തെരക്കായോണ്ട് ഞങ്ങടെ ബ്ലോഗ് വായന്യോന്നും നടക്കാറില്ല്യാട്ടാ. കൊറേ കാലത്തിനു ശേഷം ദിന്നിപ്പോ മലയാളബ്ലോഗില്‍ കയറി നോക്കുമ്പോള്‍ ദേ കെടക്ക്ണു, തങ്കലിപികളില്‍ സൂക്ഷിക്കേണ്ട ഒരു മൊതില്. വാചകമേളക്കാരു കാണുന്നതിനു മുന്‍പ് ഇമ്മളതങ്ങട് പൊക്കി.

..”റിസപ്ഷനിസ്റ്റ്, നഴ്സ്, നഴ്സറി ടീച്ചർ തുടങ്ങിയ ജോലികളിൽകൂടുതലൊന്നും ഇന്നും അവൾ(സ്ത്രീകള്‍) മാന്യമായി ചെയ്യുന്നില്ല.“


എന്തൂട്ടാ വാചകം! ഇത്തരം മൊതിലുകള്‍ കാലാകാലങ്ങളില്‍ ഞങ്ങടോടീം ഇണ്ടാവാറ്ണ്ട്. “പെണ്ണങ്ങള്‍ക്ക് തെങ്ങുമേ കേറാന്‍ പറ്റോ“ എന്നുള്ള കുട്ടന്‍ സ്റ്റൈല്‍ തുടങ്ങി “അതൊക്കെ പോട്ടെ..ഒരു കാറ് മര്യാദയ്ക്ക് പാര്‍ക്ക് ചെയ്യാന്‍ ഒരു പെണ്ണിന് പറ്റോ” എന്ന ഉണ്ണിയച്ചന്‍ സ്റ്റൈലും “പെണ്ണങ്ങള്‍ക്ക് ചെലക്കാനല്ലാണ്ട് എന്തൂട്ടറിയാം” എന്ന കുഞ്ഞച്ചന്‍ സ്റ്റൈലും ഒരു പെണ്ണെഴുതണ രാഷ്ട്രീയ വിമര്‍ശനം ആരെങ്കിലും വായിക്ക്യോ” എന്ന അച്ചങ്കുഞ്ഞ് സ്റ്റൈല് വരെ, ഞങ്ങടോടത്തെ ആണ്‍മൂരാച്ചികള്‍ക്ക് ഇല്ലാത്തതൊന്നും ഇല്ല. കാലാകാലങ്ങളില്‍ അവരോരുടെ ഉള്ളിലുള്ള ആണ്‍ മൂരാച്ചിയെ പുറത്തിടുക എന്നത് മന:പൂര്‍വ്വവും അല്ലാതെയും സംഭവിക്കും. അത്തരത്തില്‍ ഒരു മൊതല്, ഭാവിയില്‍ ഒരു മൊതല്‍ക്കൂട്ടാക്കാന്‍.

ബെര്‍ലീന്‍ മതിലും ജര്‍മ്മനിയുമാണല്ലോ കറണ്ട് ഹോട്ട് റ്റോപ്പിക്. രണ്ടൂസായി അതാണ് ഞങ്ങടോടെ തീമേശ വര്‍ത്താനം. അതില്‍ നിന്നൊരു രംഗം.

സഭയെ സഭയ്ക്കുള്ളില്‍ നിന്ന് കൊണ്ട് പുനരുദ്ധരിക്കുക എന്ന അജണ്ടയുമായി നടക്കുന്ന പെണ്ണമ്മിച്ചി : അയിന്റെടയ്ക്ക് നിങ്ങളറിഞ്ഞ ക്ടാങ്ങളെ ജര്‍മ്മന്‍ പ്രൊട്ടസ്റ്റന്റ് സഭേരെ മാര്‍പ്പാപ്പിപ്പോ ഒരു പെണ്ണ്ണ്ണ്. ഇന്നലിമ്മടെ സുറായീരെ റോസിലി പറഞ്ഞപ്പഴാ ഞാനറിയണേ. എന്റെ തമ്പ്രാനെ ഇമ്മടെ പള്ളീരെ അള്‍ത്താരേമേ ഒരു പെണ്ണ് നിന്ന് കുര്‍ബാന ചെല്ലണ കണ്ടട്ട് ചത്താ മത്യാര്‍ന്നു.

പള്ളിയേ ശരണം എന്ന് പറഞ്ഞ് നടക്കുന്ന കുഞ്ഞച്ചന്‍: ഉവ്വാ എന്നട്ട് വേണം എല്ലാ പെണ്ണങ്ങളും കൂടി സഭരേ നാറാണക്കല്ലെളക്കാന്‍. ആണായ ക്രിസ്തൂന്റെ പ്രതിപുരുഷനെങ്ങന്യാ പെണ്ണാവാന്റെ ചേച്ച്യേ?

പെണ്ണമ്മിച്ചി: കുറച്ച് ആലോചിച്ച്. ഈ പ്രതിപുരുഷന്റെ എതിര്‍ലിംഗം എന്തൂട്ടാടീ കുഞ്ഞോളെ? ആ എന്തൂട്ടേങ്കിലാവട്ടെ. ഈ പ്രതിപുരുഷന്‍ എന്നതൊരു പ്രതിനിധി മാത്രല്ലേരാ. അതൊരു സ്ത്രീ, ഒരു പ്രതിസ്ത്രീ ആയാലെന്തൂ‍ട്ടാടാ കുഞ്ഞച്ചാ കൊഴപ്പം?

പള്ളിയെ പൊളിച്ച് കളയണം എന്ന് പറയുന്ന അച്ചങ്കുഞ്ഞ്: ഹെന്റെ പെണ്ണമ്മേ പള്ളി എന്നതേ ഒരു ബൂര്‍ഷ്വാഅധികാരസെറ്റപ്പാണ്. അവടെ കുര്‍ബാന ചെല്ലാന്‌ള്ള സ്വതന്ത്ര്യം കിട്ടീട്ട് സ്ത്രീയ്ക്ക് എന്തൂട്ട് കിട്ടാന്‌ണ്.

എല്ലാം കേട്ട് നില്‍ക്കുന്ന കുഞ്ഞോള്‍ വക: അതായത് അച്ചങ്കുഞ്ഞേ ഇപ്പോഴത്തെ ജര്‍മ്മന്‍ ചാന്‍സ്‌ലര്‍ ഒരു സ്ത്രീ. ജര്‍മ്മനിയിലെ രണ്ട് പ്രബല മതവിഭാഗത്തില്‍ ഒന്നിന്റെ നേതാവ് ഒരു സ്ത്രീ. അതും പോരാണ്ട് അവര്‌ടെ വിദേശകാര്യ മന്ത്രി ഒരു ഗേ. അധികാരത്തില്‍ നിന്നു വളരെ വളരെ ദൂരെ നിന്നിരുന്ന ഒരു സമൂഹം അധികാരത്തിലേയ്ക്ക് വരാണല്ലോ.

പെട്ടെന്ന് കുഞ്ഞച്ചന്‍: അ‌ അ അ‌ ആ.. അയ്ശരി അപ്പോ അതാണ് കാര്യം. ഇവര്‍ട്യൊക്കെ കെട്ടിയോന്മാര് ആണങ്ങളാണ്. അങ്ങനെ വരട്ടെ. ഞാനും വിചാരിച്ചു..

കുറിപ്പ്:

ബിഷപ്പ് Margot Kaessmann വിവാഹമോചിതയാണ്.

Tuesday, November 10, 2009

Coffee and Cigarettes (2003)



ടാ കുഞ്ഞോനെ ഒരു ചോദ്യം. ഒരു സിനിമ, ഒരു സംവിധായകന്‍, പതിന്നൊന്ന് വ്യത്യസ്ത കുഞ്ഞ്യേകഥകള്‍, കഥ നടക്കണത് കാപ്പികടേല് കാപ്പിമേശയ്ക്ക് ചുറ്റും. എല്ലാവര്‍ക്കും പൊതുവായിട്ടിള്ളത് കാപ്പികുടീം സിഗററ്റ് വലീം വര്‍ത്തോനോം. സിനിമേരെ പേരെന്തൂട്ടാ?

ഈ പെണ്ണമ്മിച്ചീരെ ഒരു കാര്യം! അത് രഞ്ജിത്തിന്റെ പുത്യേ സിനിമ്യല്ലേ കേരള കഫേ. 11 കഥീല്യ, 10 കഥ. പിന്നെ 10 വ്യത്യസ്ത സംവിധായകരും.

അപ്പോ ഇതെന്തൂട്ടാറാ?





Saturday, July 4, 2009

സോദാമികളെ ഇതിലെ.. ഇതിലെ..

എന്റെ ഒടയതബ്രാനേ എന്തൂട്ടക്രമാണീ കേക്കണേ പെണ്ണമ്മേ. ലോകാവസാനായീന്ന് പറയണത് വെറ്‌ത്യല്ലാട്ടാ.

എന്തേ?! എന്തേണ്ടായേ ചേച്ച്യേ?

നീയപ്പോ അറിഞ്ഞില്ലേരീ കുണ്ടമാര്‌ടെ പരിപാട്യോളൊക്കെ കുറ്റല്ലാണ്ടാക്കീത്രേ!

ആ അറിഞ്ഞു. അങ്ങനെ വേണം ജഡ്‌ജിമാരായാ. സര്‍ക്കാര് മനസ്സില് കാണുമ്പോ മാനത്ത് കാണണോരാവണം ജഡ്ജിമാര്. ജഡ്ജികള്‍ ദ ഗ്രേറ്റ്. പത്തെണ്ണൂറ് വര്‍ഷം നിലനിന്ന വൃത്തിക്കെട്ട നെയമാണിലാണ്ടായേ. ഇമ്മക്കാഘോഷിക്കേണ്ടേ ചേച്ച്യേയ് ഇടക്കറി കുഞ്ഞോളെ ഇമ്മടെ ഇരുബന്‍പുളി വൈന്‍.

ഈ പെണ്ണമ്മിച്ചിക്കൊരു നാണോം മാനോല്യാലോ. ഹോമോസെക്ഷ്യുവാലിറ്റി നെയമ വിധേയാക്യേന് ഇവടെ കെടന്ന് കുതരകേറണതെന്തിനാ? എന്റെ സംശയം ആ ജഡ്ജിമാരു കുണ്ടമാരാനാ

ഫ! ശവി! നാണണ്ട്രാ നെനക്ക് അവന്റെ ഒരു കു&**$! എന്റെ നാവേ! ഞാനിന്ന് കുമ്പസാരിച്ചതാട്ടാ. വെറ്‌തെ എന്റെ നാവിന് നീ കടം വരത്തല്ലറാ കന്നാലീ. ആ വിധി നീ വായിച്ചാ? പോട്ടെ ചുരുങ്ങീത് പത്രവാര്‍ത്തോളെങ്കിലും വായിച്ചാ? എവടെ! ആ സെന്ററില് കൊറേണ്ണം ജോലീം കൂലീമില്ലാണ്ട് ഇരുന്ന് പറയണതന്നെ അവന്റെ വേദാന്തം. നീയും നിന്റെ കൂട്ടുക്കാരും ജയിലില്‍ കെടന്ന് ഗോതബുണ്ട തിന്നണ ക്രിമനല്‍ കുറ്റംണ് ഇപ്പോ ക്രിമനല്‍ കുറ്റല്ലാണ്ടാക്കീത്. ഇദ്‌ണ് പറയണേ.. മനുഷ്യനൊരു നല്ല കാര്യം ചെയ്യാന്‍ പൂവരുത്. പോണോരൊക്കെ മോശക്കാരവും.

അയ്യേ ഞാനത്തരക്കാരനൊന്നല്ല. എന്റെ മാതാവേ! ഈ പെണ്ണമ്മിച്ചിയ്ക്കെന്താ പ്രാന്തായാ? ബൈ ദി ബൈ മിസ്സീസ് പെണ്ണമ്മിച്ചി, ജയിലിപ്പോ ഗോതബുണ്ടയല്ല ഗോതബ് ചപ്പത്തിയാന്ന് ‘മായാവി’ പറഞ്ഞണ്ട്.

നീ എത്തരക്കാരനല്ലാന്ന്? ഗേയാ? ആണെങ്കില്‍ തന്നെ അതിലെന്തൂട്ട്‌ണ് അയ്യേ? എടാ. നീ, ഗേയും കുണ്ടനൊന്നവണ്ടാ ആദ്യം പോയി ഐ.പി.സി. 377 എന്തൂട്ടാണെന്നു വായിക്ക്. വായിച്ചോട്ക്രി കുഞ്ഞോളേ?

“377. Unnatural Offences - Whoever voluntarily has carnal intercourse against the order of nature with any man, woman or animal, shall be punished with
imprisonment for life, or with imprisonment of either description for a term which may extend to ten years, and shall also be liable to fine.
Explanation - Penetration is sufficient to constitute the carnal intercourse necessary to the offence described in this section."

എന്ന്വച്ചാ പ്രകൃതീരെ കല്പനയ്ക്കെതിരായ എന്തു രതിയും കുറ്റാര്‍ന്നു ഇത്രനാളും‌ന്ന്.

എന്ന്വച്ചാ?

എന്ന്വച്ചാ കുട്ടികളീണ്ടാക്കാത്ത എന്തുതരം രതിയും കുറ്റാര്‍ന്നൂന്ന്. അത് ആണും ആണും എന്നില്ല, നീയും നിന്റെ ഭാര്യായിട്ടായാലും അത് കുറ്റാര്‍ന്നു ഇന്നലെ വരെ. 10 കൊല്ലം ഗോതബുണ്ട, സോറി ചപ്പാത്തി തിന്നു കെടക്കാന്‍ വേറെവിടീം പോണ്ടാന്ന്. കേട്ട്റാ കുതരേ. ഇങ്ങനൊരു വിധി ഇപ്പഴെങ്കിലും വന്നേനു ആ ജഡ്ജിമാര്‍ക്ക് പറയണം സ്തുതി. അപ്പഴാണവന്റൊരു വര്‍ത്താനം. അവരു എന്ത്ട്ടാണ് പറഞ്ഞേന്ന് വായിച്ചോടക്കറീ കുഞ്ഞോളേ.

“We declare that Section 377 IPC, insofar it criminalises consensual sexual acts of adults in private, is violative of Articles 21, 14 and 15 of the Constitution. The provisions of Section 377 IPC will continue to govern non-consensual penile non-vaginal sex and penile non-vaginal sex involving minors. By 'adult' we mean everyone who is 18 years of age and above. A person below 18 would be presumed not to be able to consent to a sexual act. This clarification will hold till, of course, Parliament chooses to amend the law to effectuate the recommendation of the Law Commission of India in its 172nd Report which we believe removes a great deal of confusion. Secondly, we clarify that our judgment will not result in the re-opening of criminal cases involving Section 377 IPC that have already attained finality.“

അല്ലാ എനിക്കറിബാടില്ലാത്തൊണ്ട് ചോയ്ക്ക്യാ കല്യാണം കഴിച്ചോര് ചെയ്യാത്ത എന്തൂട്ട് കാര്യങ്ങ്‌ള്ണ് സ്വവര്‍ഗ്ഗരതിക്കാര് ചെയ്യണേ, അവരെ ഇത്ര തൊട്ടൂടാത്തോരാക്കാനായിറ്റ്? നിങ്ങള് പറയ്‌ന്ന്..

(നിശബ്ദത..)
*************************
ഇന്ത്യയെ തിളക്കിയ വിധി

രേഖകള്‍ പ്രകാരം 1290 ഇല്‍ ഇംഗ്ലണ്ടിലാണ് സോദാമി കുറ്റമായി പ്രഖ്യാപിച്ചത്. സോദാമിയുടെ വേരുകള്‍ ബൈബിളിലെ സോദാം നിവാസികളുടെ പ്രകൃതി വിരുദ്ധ(ദൈവനിഷേധ) ലൈഗീകതയ്ക്ക് ദൈവം കൊടുത്ത ശിക്ഷയുമായി ബന്ധപ്പെട്ടു കിടക്കുന്നെങ്കിലും സോദാമി നിയമത്തിന്റെ കീഴില്‍ കുട്ടികളുടെ ജനനത്തിനു (പ്രകൃതി വിരുദ്ധ എന്ന് പറയപ്പെടുന്ന)വേണ്ടിയല്ലാത്ത എല്ലാത്തരം രതികളും ഉള്‍പ്പെടുന്നു.ഇതു ആണും പെണ്ണും തമ്മിലും ആണും ആണും തമ്മിലും പെണ്ണും പെണ്ണും തമ്മിലും നടന്നാലും, പങ്കാളിയുടെ മനസ്സോടെയാണെങ്കിലും ഐ.പി.സി 377 ന്റെ കീഴില്‍ ഇന്ത്യയില്‍ കുറ്റകൃത്യമായിരുന്നു. ഈ സെക്ഷന്‍ മൂലം ഏറ്റവും ക്ലേശമനുഭവിക്കേണ്ടത് സ്വവര്‍ഗ്ഗ രതിക്കാണ്. (ആണും പെണ്ണും തമ്മിലാണെങ്കില്‍ പ്രകൃതി നിശ്ചയിച്ച പ്രകാരമുള്ള രതിയെ നടക്കൂ എന്ന് ഇന്ത്യന്‍ നിയമവും ജനങ്ങളും ധരിച്ചു വശായിരിക്കണം.കുടുംബം എന്ന സുസ്ഥിര വ്യവസ്ഥയുടെ ആനുകൂല്യവും ഇക്കൂട്ടര്‍ക്കുണ്ട്.) അതിനാല്‍ ഈ നിയമം ഭേദഗതി ചെയ്യണം എന്ന ആവശ്യം ഏറ്റവും കൂടുതല്‍ ഉയര്‍ന്നത് സ്വാഭാവികമായും സ്വവര്‍ഗ്ഗ രതിക്കാരില്‍ (കൃത്യമായി അവര്‍ക്കു വേണ്ടിയുള്ള സംഘടനകളില്‍നിന്നും) നിന്നുമായി. കഴിഞ്ഞ യു.പി.എ ഗവണ്മെന്റിന്റെ കാലത്ത് ആരോഗ്യമന്ത്രി ആയിരുന്ന അന്‍പുമണി രാമദോസ് ഹോമോസെക്ഷ്വാലിറ്റി ലീഗലൈസ് ചെയ്യുന്നതിനുള്ള യുദ്ധങ്ങള്‍ ആരംഭിച്ചെങ്കിലും അച്ചന്മാരുടേയും, ശാന്തിമാരുടേയും മൌലവിമാരുടേയും പിടിയിലായ ഇന്ത്യയില്‍ ഒരു ചുക്കും നടന്നില്ല. പുതിയ യു.പി.എ ഗവണ്മെന്റ് വന്നപ്പോള്‍ നിയമമന്ത്രി വീരപ്പമൊയ്‌ലി ഐ.പി.സി 377 ഭേദഗതി ചെയ്യുന്നതിനു മുന്നോടിയായി ആഭ്യന്തര മന്ത്രി പി. ചിദംബരവും ആരോഗ്യമന്ത്രി ഗുലാം നബി ആസാദുമായി ചരിത്രപ്രധാനമായേക്കാവുന്ന ഒരു കൂടിക്കാഴ്ചയ്ക്ക് പദ്ധതിയിട്ടു. സ്വാഭാവികമായും മേലേ പറഞ്ഞ അച്ചന്മാരും, ശാന്തിമാരും, മൌലവിമാരും അലങ്കോലിട്ടു. ആ സന്ദര്‍ഭത്തിലാണ് രണ്ടു ചുണജഡ്ജിമാര്‍ ( HON’BLE CHIEF JUSTICE AJIT PRAKASH SHAH and HON’BLE DR. JUSTICE S.MURALIDHAR, ഒരു പൊതുതാല്‍പര്യ ഹര്‍ജിയുടെ വിധിയില്‍, സ്വകാര്യതയിലെ ഉഭയസമ്മതപ്രകാരമുള്ള രതിയെ കുറ്റകരമാക്കുന്ന ഐ.പി.സി. 377 ഭരണഘടനയുടെ 21, 14, 15 ആര്‍ട്ടിക്കിളിന്റെ ലംഘനമാണെന്നും പ്രസ്താവിച്ച് സോദാമിയെ അതുവഴി സ്വവര്‍ഗ്ഗ രതിയെ നിയമപരമാക്കുന്നത്. തിളങ്ങുന്ന ഇന്ത്യ! കുതിക്കുന്ന ഇന്ത്യ!

Sunday, June 21, 2009

രാസത്തോട്ടം (Chemical Garden)

ട്യേ കുഞ്ഞോളേച്ച്യേയ് നീ എന്തോരം കാലായി സൂവില് കൊണ്ടുവാന്ന് പറഞ്ഞട്ട് ഞങ്ങളെ പറ്റിക്ക്‍ണു

മഴ്യോക്കല്ലടാ മോനച്ചാ. . പകരണ രോഗങ്ങളൊക്കിണ്ടാവണ സമയണിത്. ഇനി മഴക്കാലങ്ങട് കഴിയട്ടെ എന്നട്ട് പൂവാം സൂവില്‌ക്ക്. നീങ്ങളീ ഈ ചെട്യോള്‍ക്ക് വെള്ളൊഴിക്കാന്‍ കൂട്യാ ഇന്ന് വേറൊരു സൂത്രം കാണിച്ചരാം.

ആദ്യം സൂത്രെന്തൂട്ടാന്ന് പറയ് എന്നട്ട് തീരുമാനിക്കാം വെള്ളൊഴിക്കണോ വേണ്ട്യോന്ന്.

സൂത്രെന്തുട്ടാച്ചാ ഇമ്മടെ പൂന്തോട്ടം പോലെ ഒരു രാസത്തോട്ടം ഇണ്ടാക്കി കാണിച്ചരാം

രാസത്തോട്ടാ? അതെന്തൂട്ടാണ്?

ആദ്യം നീങ്ങള് പൂന്തോട്ടത്തില്‍ വെള്ളൊഴിക്കറാ കുതരോളേ.അതു കഴിഞ്ഞട്ട് രാസത്തോട്ടത്തിനള്ള വെള്ളം വെക്കാം.

ഒക്കെ ഡണ്‍. ഗയ്‌സ് അറ്റാക്ക്


കുഞ്ഞോളേച്ച്യേ ദേ ഈ റോസേമേ എന്തൂട്ടാ ഒരു വെളുത്തപ്പൊടി?

നോക്കട്ടെ.. ആ അത് ഒരു തരം പൂപ്പലാണെടാ. powdery Mildew ന്ന് ഇംഗ്ലീഷില്‍ പറയും. ഇന്നാള് ഇമ്മടെ കുമ്പളത്തിലൊക്കെ വന്നിലേ അതുപോലത്ത്യെന്നെ. അത് ഇമ്മക്ക് ശര്യാക്കാം. നീ പോയി കൊറച്ച് അപ്പക്കാരോം സോപ്പും എടുത്തട്ട് വാ.(1)

വണ്‍ ഡൌട്ട് കുഞ്ഞോളേച്ചി, വാട്ടീസ് അപ്പക്കാരം?

എന്റപ്പാ! ഈ സായിപ്പ് ക്ടാങ്ങളെക്കൊണ്ട് തോറ്റു. അപ്പക്കാരം‌ന്ന് വച്ചാ ബേക്കിങ് സോഡാ‌. പെണ്ണമ്മിച്ചി ഉണ്ണ്യപ്പം സോഫ്റ്റാവാന്‍ ഇടണ വെളുത്ത പൊടീലേ അദ്.

ആ കിട്ട്യാ.. എന്നാ ഇമ്മടെ ചെടിക്ക് മരുന്നടിക്കണ പാത്രത്തില് ഒരു ലിറ്റര്‍ വെള്ളെടുത്തട്ട് അര ടീസ്പൂണ്‍ അപ്പക്കരം അതിലിട്. കൊറച്ച് സോപ്പുവെള്ളോം ഒഴിച്ചോ

സോപ്പും വെള്ളം എന്തോരം വേണം?

ആ ഒരു കാല്‍ ലിറ്റര്‍ ഒഴിച്ചേക്ക്. എന്നട്ട് നന്നായി കുലുക്കി വെള്ളപൊടി കാണണ റോസേമ്യോക്കെ അടിച്ചോട്‌ക്ക്. അത് പൊക്കോളും ഇല്ല്യാച്ചാ അടുത്താഴ്ച ഒന്നൂടി അടിക്കാം.

ഇവിട്യൊക്കെ നനച്ച് കഴിഞ്ഞു. ഇനി വേഗം രാസതോട്ടണ്ടാക്കി കാണിക്കറീ കുഞ്ഞോളേച്ച്യേ ഞങ്ങളെ പറ്റിക്കണ്ട്


******************

ഒക്കെ ഗയ്സ് രാസതോട്ടം അഥവാ കെമിക്കല്‍ ഗാര്‍ഡന്‍ ഇണ്ടാക്കാനുള്ള സാധങ്ങള്‍ നമുക്ക് ആദ്യം സംഘടിപ്പിക്കാം(2). ആദ്യായിറ്റ് ഒരു പാത്രം വേണം. കുഞ്ഞുമോഞ്ചേട്ടന്റെ പഴയ ആ ഫിഷ്‌ടാങ്ക് തരോന്ന് ചോയ്‌ച്ചോക്ക് മോനച്ചാ.

ഒക്കെ ഡണ്‍. കിട്ടി.

പോസ്റ്ററൊട്ടിക്കാനിണ്ടാക്കണ മൈദകുറുക്കിലിടാന്‍ കുഞ്ഞച്ചന്‍ കൊണ്ടന്ന് വച്ചേക്കണ തുരിശ് (copper (II) sulfate)കൊറച്ചെടുത്തോണ്ടാ പൊന്നൂസേ. കുഞ്ഞി പോയിറ്റ് ബാറ്ററീലൊഴിക്കണ ഡിസ്റ്റില്‍ഡ് വാട്ടര്‍ എടുത്തോണ്ടാ. ആ സീയാപ്പീരെ പുരികം പ്ലക്കറും എടുത്തോറാ.
അപ്പോ സാധനങ്ങളൊക്ക്യായി. ബാക്കീള്ള കെമിക്കല്‍‌സ് ഞാന്‍ സംഘടിപ്പിച്ചണ്ട്.
ആദ്യം ഇമ്മക്ക് ഈ ഫിഷ്‌ടാങ്കിനെ ഒന്നു സുന്ദര്യാക്കാം. അടീല് കൊറച്ച് മണലിട്ടോറാ മോനച്ചാ

ഇത്ര മത്യാ?

മതി കൊറച്ച് കക്കീം കല്ലും കൂടി ഇട്ടോ.
ആ ഗുഡ്.
ഇനി തോട്ട നിര്‍മ്മാണം
ഇതാണ് സോഡിയം സിലിക്കേറ്റ് ലായനി (aqueous sodium silicate or sodium metasilicate) . അതൊരു 150 മില്ലി എടുത്ത് 100 മില്ലി ഡിസിറ്റില്‍‌ഡ് വാട്ടറില്‍ ഒഴിക്കറാ മോനച്ചാ. എന്നട്ട് നന്നായി ഇളക്ക്.
ഒക്കെ ഇനിയത് ഇമ്മടെ ഫിഷ്‌ടാങ്കില്‍‌ക്ക് ഒഴിക്കാം. ഇനി സൂക്ഷിച്ച് ആ തുരിശിന്റെ ഒരു കുഞ്ഞ്യേ കഷ്ണമെടുത്ത് ഈ ടാങ്കില്‍ക്കിട് പൊന്നൂസേ
ഞാനിടാം
എന്നാ കുഞ്ഞീട്. ആ പ്ലക്കറോണ്ട് എടുത്ത് സാവധാനത്തില്‍ സൂക്ഷിച്ച് ഇട്.
ഒക്കെ ഇപ്പോ അത് വളരാന്‍ തുടങ്ങും നോക്കിക്കോ.

ഹായ് എന്തു ഭംഗ്യാ നല്ല തുരിശ് കമ്പോള്

തോട്ടാവുമ്പോ പല നെറത്തില്‌ള്ള ചെടികളിണ്ടങ്കെ അല്ലെ രസം. അതോണ്ട് ഞാന്‍ കൊറേ കളറിലിള്ള കെമിക്കല്‍ കൊണ്ടന്നണ്ട്. ദേ ഇത് നോക്ക്യേന്‍ പച്ച നെറത്തിലിള്ളത് നിക്കല്‍ നൈട്രേറ്റ്, പിങ്ക് - മാന്‍‌ഗനീസ് ക്ലോറൈഡ്, വെള്ള - കാത്സ്യം ക്ലോറൈഡ്, മഞ്ഞ -ഫെറിക് ക്ലോറൈഡ്. ഇനി സൂക്ഷിച്ച് ഒരോന്നൊരോന്നായി ഒരോ സ്ഥലത്ത് ഇട്ടോട്‌ക്ക്. ഒന്നുമ്മേ ഒന്ന് തൊടാതെ ഇടണം‌ട്ടാ. തൊട്ടാല്‍ പിന്നെ എല്ലാം കൂടെ കലങ്ങി ചെടികള്‍ നന്നായി വളരില്ല.

കണ്ടകണ്ടാ! ദേ എല്ലാം വെലുതാവ്‌ണു.

ആ ഇനി അതവടിര്‌ന്ന് വെല്‌താവട്ടെ. ഇമ്മക്കതിന്റെ കെമിസ്ട്രി എന്തൂട്ടാന്ന് നോക്കാം. ആര്‍ക്കാണ് അത് പറയാന്‍ പറ്റാ?

ഞങ്ങള് ഈ കെമിക്കല്‍ ഗാര്‍ഡന്‍ തന്നെ ആദ്യായിറ്റ് കാണ്‌ണ് അപ്പോഴ്‌ണ് കെമിസ്ട്രി. കുഞ്ഞോളേച്ച്യനെ പറ.

അതായത് ഇമ്മളിപ്പോ ഈ തുരിശും മറ്റ് കെമിക്കല്‍ ക്രിസ്റ്റലുകളും സോഡിയം സിലിക്കേറ്റിന്റെ ലായനിയിലേയ്ക്ക് ഇട്ടല്ലോ. അപ്പോ ആ ക്രിസ്റ്റലുകള് അലിയാന്‍ തുടങ്ങി. അതേ സമയം തന്നെ ആ ക്രിസ്റ്റലുകളുടെ അഥവാ മെറ്റല്‍ ലവണങ്ങളുടെ (metal salts) സിലിക്കേറ്റ് ഹൈഡ്രേറ്റും (silicate hydrate) ഉണ്ടായി. ഈ സിലികേറ്റ് ഹൈഡ്രേറ്റുകള് അര്‍ദ്ധ സുതാര്യസ്തരങ്ങളാണ് (semipermeable membran). പുറത്തുള്ള ലായനിയും ഈ സ്തരത്തിന്റെ അകത്തുള്ള ലായനിയും തമ്മില്‍ ഉണ്ടാകുന്ന ഗാഡതാ (concentration) വ്യത്യാസം ഉണ്ടാക്കുന്ന ഓസ്മോട്ടിക് മര്‍ദ്ദം (osmotic pressure) കാരണം വെള്ളം പുറത്ത് നിന്ന് സ്തരത്തിനകത്തേയ്ക്ക് ഓസ്മോസിസ് വഴി കടക്കും. അപ്പോ ക്രിസ്റ്റല്‍ കൂടുതല്‍ അലിയും. അകത്ത് കടക്കുന്ന വെള്ളം ഈ സ്തരത്തിനെ ദുര്‍ബലപ്പെടുത്തി അതിനെ അല്‍പ്പം മുകളിലേക്ക് തള്ളും. അങ്ങനെ അങ്ങനെ ആണ് ഈ രാസത്തോട്ടത്തിലെ ചെടികള്‍ വളരുന്നതത്രേ.

വാട്ട്!

ആ.. സായിപ്പിനൊന്നും മനസ്സിലായില്ല്യാല്ലേ. എന്നാ നീ ദേ ദിദ് (3)വായിച്ച് പഠിക്ക്. വാടാ ക്ടാങ്ങളെ ഇമ്മക്ക് രാസത്തോട്ടം എന്തായി നോക്കാം.

നല്ല ഭംഗീണ്ട്ട്ടാ.

ഇനി ഇമ്മക്കിതിന്റെ ഈ സിലികേറ്റ് ലായനി കളഞ്ഞ് നല്ല വെള്ളം നെറച്ച് വെയ്ക്കാം. ഒരു വെള്ളത്തിന്റെ ഓസ് എടുത്ത് അത് ടാങ്കില്‍ ഇട്ട് പതിയെ വെള്ളം നെറയ്ക്കാം. ചെടികള്‍ പൊട്ടാതെ സൂക്ഷിക്കണം. വെള്ളം നിറഞ്ഞ് സോഡിയം സിലിക്കേറ്റ് എല്ലാം പോയി എന്ന് തോന്നിയാല്‍ ടാങ്കെടുത്ത് ആ ടീപോയില് വച്ചട്ട് നിങ്ങള് കളിക്കാന്‍ പൊക്കോ. ഞാനീ ചീര പാവട്ടെ.


******************
1. ബേക്കിംഗ് സോഡയും സോപ്പിന്റേയും മിശ്രിതത്തിന്റെ കൂടെ അല്‍പ്പം സസ്യ എണ്ണയും ഉപയോഗിക്കാം. ഇതൊരു ജൈവനിയന്ത്രണരീതിയാണ്. powdery Mildew നിയന്ത്രിക്കാന്‍ ധാരാളം ഫഗിസൈഡുകളും മാര്‍ക്കറ്റില്‍ ലഭ്യമാണ്.

2. മാജിക് റോക്സ് എന്നപേരില്‍ കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കുവാനുള്ള കിറ്റ് മാര്‍ക്കറ്റില്‍ ലഭ്യമാണ്.

3.J. Colloid Interface Sci. 256, 351-359, 2002

******************

സ്കൂള്‍ എക്സിബിഷനു കെമിക്കല്‍ ഗാര്‍ഡന്‍ ഉണ്ടാക്കി തരാമോ എന്ന് ചോദിച്ച് നടന്ന കുഞ്ഞൂഞ്ഞിന് ഈ പോസ്റ്റ് സമര്‍പ്പണം. അവന്‍ അത് ചോദിച്ച സമയത്ത് ഉണ്ടാക്കി കൊടുക്കാന്‍ പറ്റാഞ്ഞതിന്റെ കുറ്റബോധം ഇങ്ങനെ തീര്‍ത്തു.

Thursday, June 11, 2009

തട്ടുമ്പുറത്തെ വിമാനം അഥവാ ലാവ്‌ലിന്റെ 400 കോടി

പണ്ട് പണ്ട്

പെണ്ണമ്മിച്ചി സ്കൂളില്‍ പഠിക്കുന്ന കാലം.
നുണവീരത്തി - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - ശരിയ്ക്കും (കുഞ്ഞു കണ്ണുകളില്‍ അത്ഭുതം)


പിന്നെ കുഞ്ഞുണ്ണിയുടെ സ്കൂള്‍ കാലം
നുണവീരന്‍ - ഞങ്ങടെ തട്ടുമ്പൊറത്ത് ഇത്രേ...ള്ള വിമാനണ്ട്

കോറസ് - കൊറച്ച് കൊറക്കാന്‍ പറ്റോ

നുണവീരന്‍ -അത്ര്യല്ല ഇത്രള്ള വിമാനം

കോറസ് - ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണവീരന്‍ - ശരിയ്ക്കും ഇത്രണ്ട്

കോറസ് - ഒരു ശിമി‌ല്‌ക്കും കൂടി കൊറക്കറാ പ്ലീസ്

നുണവീരന്‍ - ദാ ദിത്രണ്ട്. ഇനി കൊറക്കാന്‍ പറ്റില്യാ

കോറസ് - പ്ലീസ് ടാ കോറച്ചൂടെ ശ്രമിച്ചോക്ക്. ചെലപ്പോ നിനക്ക് പറ്റൂറാ

*************************
ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു "history tends to repeats itself" G. W. F. Hegel
*************************

പണ്ട്

ഇലക്ഷനു മുന്‍പ്
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - ശരിയ്ക്കും ( മൂക്കത്ത് വിരല്‍)


ഇപ്പോള്‍ ഇലക്ഷനു ശേഷം
നുണരമ - ലവ്‌ലിനില്‍ നാനൂ....റ് കോടിയുടെ അഴിമതി

കോറസ് - കൊറച്ച് കൊറയ്ക്കാന്‍ പറ്റോ

നുണരമ - അത്ര്യല്യ നൂറ്റമ്പത്തൊമ്പത് കോടിയുടെ അഴിമതി

കോറസ് -ഒരിത്തിരൂടി കൊറക്കാന്‍ പറ്റോ

നുണരമ - ശരിയ്ക്കും തൊണ്ണൂറ്റാറ് കോടിയുടെ അഴിമതിയാണ് നടന്നത്

കോറസ് -ഒരു ശിമി‌ലിക്കും കൂടി കുറക്കെന്നേ പ്ലീസ്..

നുണരമ - പന്ത്രണ്ട് കോടിയുടെ അഴിമതി എന്തായാലും നടന്നീട്ടുണ്ട്.

കോറസ് - പ്ലീസ് ഒന്നൂകൂടെ ശ്രമിച്ച് നോക്ക്. ചെലപ്പോ കുറച്ച് കൂടെ കുറയുമായിരിക്കും.

*************************
[ചരിത്രം രണ്ട് തവണ ആവര്‍ത്തിക്കുന്നു. ] ആദ്യം ദുരന്തമായും പിന്നീട് പ്രഹസനമായും - [History tends to repeat itself.] the first time as tragedy, the second time as farce. -karl marx
*************************

Tuesday, June 9, 2009

കടത്തികൊണ്ട് പോകപ്പെട്ട രാഹുല്‍‌മാര്‍ (Changeling)

ഞങ്ങടോടത്തെ പെണ്ണുങ്ങള്‍ക്ക് വളര്‍ത്ത് മൃഗങ്ങളെ തീരെ ഇഷ്ടമല്ല. കുഞ്ഞാപ്പിക്കാണെങ്കില്‍ അറപ്പാണ്. അവളുടെ രണ്ടാം ക്ലാസ്സിലെ വലിയ സ്കൂള്‍പൂട്ടിന്റെ സമയത്ത് ഞങ്ങടോടെ എവിടന്നോ ഒരു കുഞ്ഞി പൂച്ച കയറി വന്നു. വെളുത്ത ഉടലും കറുത്ത ചെവിയുമൊക്കെയായി നല്ല ഓമനത്തമുള്ള ഒന്ന്. വല്യമ്മിച്ചി കിട്ടിയ സ്പീഡില്‍ അതിനെ ഓടിച്ച് വിടാന്‍ നോക്കി. എന്തോ അത് പോയില്ല. ഒരൂസം നോക്കുമ്പോള്‍ അത് കുഞ്ഞാപ്പിയുടെ കിടക്കയില്‍ കയറി കിടക്കുന്നു. ആദ്യമാദ്യം അതിനെ അടിച്ചോടിച്ചെങ്കിലും പിന്നെ പിന്നെ അവളും അതും നല്ല കൂട്ടായി. അവളുടെ കിടപ്പു വരെ അതിന്റെ കൂടെയായി. പൂച്ചരോമം വയറ്റില്‍ പോയാല്‍ ക്യാന്‍സര്‍ വരുമെന്നൊക്കെ പറഞ്ഞ് വല്യമ്മിച്ചി പേടിപ്പിച്ച് നോക്കിയെങ്കിലും അവള് മൈന്‍‌ഡ് ചെയ്തില്ല. മിക്കവാറും നേരം അതിനോടായി കിന്നാരം. അതിനൊരു പേരുമിട്ടു; അപ്പു. ഒരൂസം മീന്‍‌കാരന്‍ വന്നപ്പോള്‍ വല്യമ്മിച്ചിയുടെ കൂടെ അവളും അപ്പുവും കൂടി നടേപ്പൊറത്ത് വന്നു. വല്യമ്മിച്ചി മീനും വാങ്ങി അകത്തു കയറി കൂടെ കുഞ്ഞാപ്പിയും. അപ്പൂവിനെ അവള്‍ കുറേ വിളിച്ചു. അതുപക്ഷേ കൂസാതെ പടിയില്‍ തന്നെ ഇരുന്നു. ഒരഞ്ച് മിനുട്ട് കഴിഞ്ഞ് വന്ന് നോക്കിയപ്പോള്‍ അപ്പൂനെ കാണാനില്ല. അവള്‍ നോക്കാത്ത സ്ഥലമില്ല. പിന്നെ കരച്ചിലായി, ഏങ്ങലടിയായി, അവസാനം പനി വരെ വന്നു. അവളുടെ സങ്കടം കണ്ട് പെണ്ണമ്മിച്ചി അങ്ങടിയായ അങ്ങടിയും എല്ലാ വീടുകലും അരിച്ച് പെറുക്കി. എവിടെ കിട്ടാന്‍! അവിടെ ഒരു ചെക്കന് പൂച്ചയെ പിടിച്ച് കൊണ്ട് പോയി കൊന്നു തിന്നുന്ന സ്വഭാവമുണ്ടായിരുന്നു, അവന്‍ പിടിച്ച് കൊണ്ട് പോയിട്ടുണ്ടാകും എന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. അതല്ല വേറൊരുത്തന് നല്ല ക്യൂട്ടായ പൂച്ചകളെ പിടിച്ചു കൊണ്ടുപോയി വളര്‍ത്തണ സ്വഭാവം ഉണ്ടെന്നും അപ്പു അവന്റെ വീട്ടില്‍ ഉണ്ടെന്നും കുട്ടന്‍ പറഞ്ഞു. ഇതൊന്നും കുഞ്ഞാപ്പി വിശ്വസിച്ചില്ല. അപ്പു വഴി തെറ്റി പോയതാവുമെന്നും ഒരൂസം വരുമെന്നും അവള്‍ കുറേ കാലം വിശ്വസിച്ചു. ഇപ്പോഴും വെളുപ്പും കറുപ്പുമുള്ള ഏത് പൂച്ചയെ കണ്ടാലും അവള് പോയി അപ്പൂന്നൊന്ന് വിളിച്ച് നോക്കും. അതിനു ശേഷം വളര്‍ത്ത് മൃഗങ്ങള്‍ എന്ന് കേട്ടാല്‍ ഞങ്ങടോടത്തെ എല്ലാ അമ്മിച്ചിമാരും ചൂലെടുക്കും.

പിന്നൊരു സ്കൂള്‍‌പ്പൂട്ടിനാണ് ഞങ്ങളെല്ലാരും കൂടി കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍‌താടികള്‍ കാണാന്‍ പോയത്. അന്ന് വാവാച്ചിയ്ക്കും കാക്കോത്തിയ്ക്കുമായി ഞങ്ങടോടത്തെ പെണ്ണുങ്ങളെല്ലാം കയ്യും കണക്കുമില്ലാതെ കരഞ്ഞു. കണ്ണ്‍ നിറഞ്ഞതൊക്കെ കണ്ണട വച്ച് അഡ്ജസ്റ്റ് ചെയ്ത് കുഞ്ഞച്ചന്‍ പറഞ്ഞു. “എന്തൂട്ട് പടാണിത്.ഇമ്മാതി പടങ്ങള്‍ക്ക് മേലാല്‍ വിളിച്ചാലുണ്ടല്ലോ. മനുഷ്യന്റെ കയ്യിലേ കാശും പോയി, ബാക്കീണ്ടാര്‍ന്ന സമാധാനോം പോയി.”

മറ്റൊരു സ്കൂള്‍പ്പൂട്ടിനാണ് ആലപ്പുഴ ആശ്രമം വാര്‍ഡിലെ രാഹുലിനെ ക്രിക്കറ്റ് കളിച്ച് കൊണ്ട് നില്‍ക്കേ കാണാതായത്. അഭയക്കേസിനെക്കാളും തീവ്രതയോടെ വല്യമ്മിച്ചിയും കുഞ്ഞോളേച്ചിയും കുഞ്ഞാപ്പിയും, എന്നു വേണ്ട പത്രത്തിന്റെ ഉപയോഗം ഉണക്കമാന്തളിന്റെ ഉപ്പുകളയുന്നത് മാത്രമാണെന്ന് വിശ്വസിച്ചിരുന്ന മറ്റെല്ലാ പെണ്ണുങ്ങളും, പെണ്ണുങ്ങള്‍ ചരമകോളവും അപകടങ്ങളും മാത്രമേ വായിക്കൂ എന്ന് കളിയാക്കിയിരുന്ന എല്ലാ ആണുങ്ങളും ആ വാര്‍ത്തയെ പിന്തുടര്‍ന്നു. ഞാറാഴ്ചകളിലൊക്കെ രാഹുലിന്റെ അമ്മ മിനിയുടെ ദു:ഖം ഞങ്ങടോടേയും ദു:ഖമായി. 2009 ഏപ്രിലില്‍ റോജോ കുറ്റക്കാരനല്ലായെന്നും തങ്ങള്‍ക്ക് കേസു തെളിയിക്കാനാവില്ലെന്നും സി.ബി.ഐ പറഞ്ഞപ്പോള്‍ എന്നെങ്കിലും രാഹുല്‍ തിരിച്ച് വരും എന്ന് വല്യമ്മിച്ചി ആത്മഗതം നടത്തി.

മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ചേഞ്ചിലിങ് (Changeling)എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

ഇതിനുമൊക്കെ ഒരുപാട് മുന്‍പേ കാലിഫോര്‍ണിയായില്‍ മറ്റൊരു കുട്ടി, വാള്‍ട്ടര്‍, കടത്തികൊണ്ട് പോകപ്പെടുയും കുട്ടിയെ കണ്ടുപിടിക്കുന്നതിനുള്ള അന്വേഷണത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്മെന്റ് വരുത്തിയ വലിയ പിഴവുകളും തെറ്റുകളും ലോസ് ആഞ്ചത്സ് പോലീസില്‍ അക്കാലത്ത് നടന്നിരുന്ന വമ്പന്‍ അഴിമതികളും സ്ത്രീകളോടും ദുര്‍ബലരവിഭാഗങ്ങളോടുമുള്ള രണ്ടാം തരം സമീപനവും പുറത്ത് കൊണ്ട് വന്നു. പോലീസിനാല്‍ മാനസിക രോഗിയായി പീഡിപ്പിക്കപ്പെട്ട ക്രിസ്തീന പിന്നീട് പോലീസിനെതിരെ കേസു ക്കൊടുക്കുകയും കേസ് ജയിക്കുകയും ചെയ്തെങ്കിലും വാള്‍ട്ടര്‍ മരിച്ചോ ഇല്ലയോ എന്നറിയാതെ തന്റെ ജീവിതം തീര്‍ത്തു. ഈ യഥാര്‍ത്ഥ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ അക്കാലത്തെ പുരുഷാധികാരം രണ്ടാംതരമായി കണ്ടിരുന്ന സ്തീയുടെ അവസ്ഥയെ കേന്ദ്രീകരിച്ച് ക്ലിന്റ് ഈസ്റ്റ്വുഡ് (Clint Eastwood) സംവിധാനം ചെയ്ത സിനിമായാണ് ചേഞ്ചിലിങ് . ക്രിസ്തീന കോളിന്‍സിന്‍‌സായി ആഞ്ചലീന ജോളി ( Angelina Jolie) വല്യമ്മിച്ചിയെ വരെ ഉറങ്ങാതെ രണ്ടര മണിക്കൂര്‍ പിടിച്ചിരുത്തി കളഞ്ഞു.

സ്വന്തമായി വളര്‍ത്തിയ ഒരു കുഞ്ഞു പൂച്ചയുടെ തിരോധാനം അല്ലെങ്കില്‍ നമുക്കൊരു പരിചയവുമില്ലാത്ത ഒരു കുഞ്ഞിനെ കടത്തി കൊണ്ട് പോയത് പോലും നമുക്ക് സഹിക്കാന്‍ കഴിയുന്നില്ല. സ്വന്തം വീട്ടിലും വളരുന്ന കുഞ്ഞുകളെ ഓര്‍ത്തായിരിക്കും ഈ ആധി. അപ്പോള്‍ സ്വന്തം കുഞ്ഞിനെ കാണാതാകാവുകയും അതിനു പകരം മറ്റൊരു കുഞ്ഞിനെ സ്വന്തം കുഞ്ഞായി അംഗീകരിക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയും ചെയ്യുന്ന ഒരു അമ്മയുടെ മനസ്സ് എന്തായിരിക്കും. ആ അമ്മയായി മാറാന്‍ ആഞ്ജലീന ജോളിയ്ക്ക് കഴിഞ്ഞു. 2009 ലെ മികച്ച നടിയ്ക്കുള്ള ഓസ്കാര്‍ നോമിനേഷനും നേടി. കുഞ്ഞുമോള്‍ ആഞ്ജലീനയ്ക്ക് വേണ്ടി ബെറ്റും വച്ചു. പക്ഷേ അതിലും മികച്ച അഭിനയത്തിന് കേറ്റ് വിന്‍സ്ലറ്റ് ഇത്തവണ അവാര്‍ഡ് നേടി.

പ്രധാനമായും സ്ത്രീകള്‍ക്കെതിരെ (ആണ്‍)അധികാരം നടത്തുന്ന അവമതികളും അതിനെതിരെ നിസ്സഹായായ ഒരു സ്ത്രീയുടെ പോരാട്ടവുമാണ്, കുഞ്ഞു നഷ്ടപ്പെട്ട ഒരമ്മയുടെ കഥയേക്കാള്‍ ചേഞ്ചിലിങ് കേന്ദ്രീകരിക്കുന്നതെന്നതിനാന്‍ ക്രിസ്റ്റീന കോളിന്‍സ് പോലീസ് അധികാരികളില്‍ നിന്നും അനുഭവിക്കേണ്ടി വരുന്ന അവഹേളനങ്ങളും പീഡനങ്ങളാണ് സിനിമയുടെ അധികം ഫ്രൈമുകളും. എന്നാല്‍ കുഞ്ഞ് മരിച്ചു എന്ന് കേള്‍ക്കാന്‍ മനസ്സിനെ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്ന അമ്മയോട് അതിനു പകരം അവനെ തിരിച്ചു കിട്ടി എന്ന് പോലീസ് അറിയിക്കുമ്പോള്‍ എന്തൊക്കെ വികാരങ്ങളാണോ അമ്മയ്ക്കുണ്ടാകുന്നത് അതെല്ലാം ഡയലോഗില്ലാത്ത ഒറ്റൊരു ഫ്രേം കൊണ്ട് ആഞ്ജലീന പ്രേക്ഷകരെ അനുഭവിപ്പിക്കുന്നു.

മാനസീകാരോഗ്യകേന്ദ്രത്തില്‍ പീഡിപ്പിക്കപ്പെടുന്ന നിസ്സഹയായ സ്ത്രീയായും അധികാരത്തിനെതിരെ പോരാടാന്‍ ഉറച്ച മനസ്സുള്ളവളായും തന്റെ മകന്‍ എന്നെങ്കിലും തിരിച്ചു വരുമെന്ന ശുഭപ്രതീക്ഷയുള്ളവളായും അഭിനയത്തില്‍ വളരെ മികച്ചു നിന്ന ക്രിസ്റ്റീന കോളിന്‍സ് എന്ന കഥാപാത്രം ആഞ്ജലീനയുടെ കാരിയറിലെ ബെസ്റ്റ് എന്ന് തന്നെ പറയാവുന്നതാണ്.

********************************
ബെറ്റ് തോറ്റു. മോരിലെ പുളീം പോയി. അതാണ് എഴുതത്രങ്ങട് ഗുമ്മാവത്തെ. അല്ലാണ്ട് കുഞ്ഞുമോള്‍ക്ക് ഉണ്ണിമോള്‍ടത്ര എഴുതാനറിയാണ്ടൊന്നല്ല.

********************************
പടം -വിക്കിയില്‍ നിന്ന്
സിനിമാത്തരം -2 അനസൂയ

Sunday, June 7, 2009

കിണ്ടി..കിണ്ട്യേയ്

ഈ ചോദ്യത്തില്‍ കാര്യമുണ്ടല്ലോടീ കുഞ്ഞോളേ

എന്തൂട്ട് ചോദ്യം?

ഭക്ഷണപ്രിയന്റെ ചോദ്യേ. സെക്സി ആയ ആണിനെ എന്ത് വിളിക്കുംന്ന് ചോയ്‌ക്കണു.

അയിലിപ്പോ ചോയ്ക്കാനെന്തിരിക്കുന്നു, കിണ്ടി.

ങേ!?

കിണ്ടി.. കിണ്ട്യേയ് ന്ന് കേട്ടട്ട്‌ല്ലേ ആ കിണ്ട്യന്നെ

എന്ന്വച്ചാ?

ഓ എന്റെ പെണ്ണമ്മിച്ച്യേയ് ഞാന്‍ പറഞ്ഞണ്ട് ഇത് പെണ്ണമ്മിച്ചി സ്കൂളില്‍ പഠിപ്പിച്ചേര്‍ന്ന കാലൊന്നല്ലാന്ന്
സെക്സിയായ ചെക്കന്മാരെ വിളിക്കണ പേര്‌ണ് കിണ്ടി. ഒറ്റ പ്രശ്‌നൊള്ളോ. ഇങ്ങനെ വിളിക്കാന്‍ പറ്റണ മൊതിലോളെ ക്യാമ്പസോളിലൊന്നും മഷീട്ട് നോക്യാ കിട്ടില്യാ. ഡിഗ്രിയ്ക്കാവുമ്പ‌ഴ്ക്കും എല്ലിച്ച ചെക്കമാര്‍ക്കും കൂടി ഒരു കുഞ്ഞ്യേ കൊടവയറെങ്കിലും കാണും.പിന്നെ ബുദ്ധികൂട്യ വകേല് വീത്യള്ള നെറ്റീം ഭാഗ്യനരേം.

എന്റെ തമ്പ്‌രാനെ! കാലം പോയൊരു പോക്കേ. പണ്ടൊക്കെ കൊടവയറും കഷണ്ടീമൊക്കെ പുരുഷലക്ഷണങ്ങളാര്‍ന്നു. ഇപ്പോ ഇതൊന്നുമായാ കിണ്ട്യാവില്യാന്ന്ണ് നീയൊക്കെ പറയണേ?

അല്ലപിന്നെ വെറ്‌തീന് ആമീര്‍ ഖാന്‍ വരെ 6 പാക് മസ്സിലൊണ്ടാക്കണെ.അല്ലാ ഏത്‌ണീ പണ്ടൊക്കേന്ന് പറയണ കാലം? നീയൊരു സെക്സിയാന്ന് ഏതെങ്കിലും പെണ്ണിനോട് പറഞ്ഞാല്‍ ആ പെണ്ണ് പിന്നെ ഒരാഴ്ച പനിച്ച് കെടന്നേര്‍ന്ന കാലല്ലേ അത്? പറഞ്ഞോന്‍ വായനോക്കിയും. അല്ല ..അല്ല.. വിടന്‍. പെങ്കുട്ട്യോളൊക്കെ മാറീലേന്റെ പെണ്ണമ്മിച്ച്യേ. അതൊക്കെ പോട്ടെ ഈ സാരി നിനക്ക് നല്ല ഭംഗീണ്ടെന്ന് ഏതെങ്കിലും മലയാളി വനിതയോട് ‘ഒരന്യപുരുഷ്യന്‍’ പറഞ്ഞാല് ‘ഈ പണ്ട്’എന്തായേനെ പുകില്?

പണ്ട്ന്ന്വച്ചാ പെങ്കുട്ട്യോള്‍ക്ക് പേട്യല്ലേ. സ്വന്തം ശരീരത്തിനോട് പോലും പേടീന്. അതോണ്ടാവും. ഇപ്പഴൂലേ അങ്ങന്‌ത്തെ പെങ്കുട്ട്യോള്?

അതോണ്ടായാലും, ഇതോണ്ടായാലും, ഇപ്പോ ഇണ്ടായാലും കാര്യല്യാ. മിടുക്കത്ത്യോളൊക്കെ നല്ല അസ്സലായിറ്റ് മാറി.‘ഈ ചുരിദാറില്‍ നീ സുന്ദര്യായിണ്ട്‌’ന്ന് പറഞ്ഞാല്‍ ‘താങ്ക്സ് ചുള്ളാ’ന്ന് ചമ്മാണ്ട് പറയാന്‍ പറ്റണ അസ്സല് ചുള്ളത്ത്യോള്.

പഴേ തലമുറ്യോന്നുനി മാറില്യാ. പുത്യേ കുട്ട്യോള് മിടുക്കികളാവട്ടെ. അതു പോട്ടെ ഈ കിണ്ടിക്ക് നീയൊരുദാഹരണം പറഞ്ഞേന്‍.. ജയന്‍?

അയ്യന്റമ്മേ കൊല്ല് കൊല്ല്. ഇപ്പഴും എണ്ണ തേച്ച മസിലും വച്ച് കുതിരേന്നെ ഉഴിയണ ശരപഞ്ചരം ജയനെ മാത്രേ ഓര്‍മ്മീളോ?

സില്‍‌വസ്റ്റര്‍ സ്റ്റാലന്‍?

ദേ പിന്നിം ശിലായുഗം. കൊറച്ച്,ഒരിത്തിരി,ഒരു ലേശം കൂടീം മുന്നില്‍ക്ക് പോരാന്‍ പറ്റോ?

മമ്മൂട്ടി

ത‌മ്പ്‌രാനേ! ലോകത്ത് വേറാരൂലെങ്കെ മമ്മൂട്ടി കിണ്ടീന്

എന്നാ നീ പറ

ഇമ്മടെ പണ്ടത്തെ ഷോണ്‍ കോര്‍ണറി,ബ്രാഡ് പിറ്റ്. ഋത്വിക് റോഷന്‍ തരക്കേടില്യാ. പക്ഷേ അഭിനയിക്കാനറിഞ്ഞൂടാ. പിന്നെ സൂര്യ. ഓ ചെല പോസിലു ചുള്ളന് ഒടുക്കത്തെ ഗ്ലാമറാണ്. പിന്നീണ്ട് ഇപ്പോ പറഞ്ഞാ ശര്യാവില്യാ. പിന്നെ പറയാം.

അപ്പോ മലയാളികളാരൂല്ലേറീ?

ഇണ്ടല്ലോ. പ്രഥ്വിരാജ്. പക്ഷേ കമ്മീസിടണം*. കമ്മീസിട്ടാലിണ്ടല്ലോ പൃഥി ഒരു ഒന്നൊന്നര കിണ്ടീന്.

********************************

* വെറ്‌തേ. ആള് ശരിയ്ക്കും കിണ്ടീണ്‌ന്നാണ് സിയാപ്പീം മറ്റാപ്പ്യോളും പറയണേ. ആ കഥ പിന്നൊരൂസം പറയാം.

********************************

അപ്പോ ചോദ്യം - ബോബനും മോളിയും കാര്‍ട്ടൂണിലെ അപ്പിഹിപ്പിയുടെ ഒറിജിനല്‍ രൂപത്തിന് പെങ്കുട്ട്യോള്‍ വിളിക്കുന്ന പേരെന്ത്?

Saturday, June 6, 2009

പാഷനും തൃഷ്ണയും പട്ടീരെ മൂടും

{അതിരാവിലെ എട്ടുമണി. കുഞ്ഞുമോള്‍ കിടക്കപ്പായയില്‍ നിന്നും എണീറ്റ് ആ ഉറക്കപ്പിച്ചില്‍ തന്നെ പത്രം വായിക്കുന്നു. പെണ്ണമ്മിച്ചി ചോറും കൂട്ടാനും ഉണ്ടാക്കുന്ന തത്രപ്പടില്‍. കുഞ്ഞുമോഞ്ചേട്ടന്‍ കുളി വിത് ബാക്ഗ്രൌണ്ട് മ്യൂസിക്.

“മൈനാകം കടലില്‍ നിന്നുയരുന്നുവോ..”

പെട്ടെന്ന് പെണ്ണമ്മിച്ചിയുടെ അലര്‍ച്ച}

എന്തൂട്ട് പണ്യാ മനുഷ്യനേ നിങ്ങളീ കാണിക്കണേ, ആ ക്ടാവ് എന്തോരം താലോലിച്ച് നോക്കണ ചെടീന്നീ കെടന്ന് വെട്ടണെ. ട്യേ കുഞ്ഞോളേ ഓടി വാടീ..ദേ അച്ചങ്കുഞ്ഞ് ദേ നിന്റെ ഫേഷന്‍ ഫ്രൂട്ടിന്റെ ചെടി വെട്ട്ണു.

ഫേഷനല്ലടീ പാഷന്‍. ‘ഫേഷന്‍ ഫേബ്രിക്സി’ന്റെ അല്ല ‘പാഷന്‍ ഓഫ് ദ് ക്രൈസ്റ്റി’ന്റെ . അഞ്ചാറ് മാസായി ഇതു പടര്‍ന്ന് പന്തലിച്ച് നിക്ക്ണു, ഇതേ വരെ ഒരു കായൂല്യാ പൂവൂല്യാ. ഫലം തരാത്ത വൃക്ഷം വെട്ടി തീയില്‍ എറിയപ്പെടുമെന്നല്ലേറീ കര്‍ത്താവീശോ മിശിഹാ പറഞ്ഞേക്കണത്. വെട്ടി തീയിലിടണേനും മുന്നേ ഒന്നു വെട്ടി പേടിപ്പിച്ച് നോക്കീത്‌ണ്.

എന്തൂട്ട് പ്‌ഫാ! ആയാലും പ്‌ഭാ! ആയാലും വേണ്ടില്ല. എന്തോരം വിറ്റാമിനും എന്തൂട്ടൊക്ക്യോ ആലക്കലോയിഡും(1) ഇള്ള കായീന്. എന്താണ്ട് ഗവേഷിക്കാനാന്ന് പറഞ്ഞ് വളര്‍ത്തണതാണാക്ടാവ്.എന്റെ തബ്‌രാനേ, അത് കട‌ക്ക‌ല്‍ന്നാ വെട്ടാന്‍ നോക്കണ കണ്ടാ. ഇന്നാ ക്ടാവ് നിങ്ങളെ ശര്യാക്കും. അതവടെ നിക്കണൊണ്ട് നിങ്ങള്‍ക്കെന്തിന്റെ കേടാ മനുഷ്യാ? നിങ്ങടൊരു വെട്ടി പേടിപ്പിക്കല്.

{പത്രം വലിച്ചെറിഞ്ഞ് ഓടിവന്ന കുഞ്ഞോള്‍}

അയ്യോ അതിലു നെറച്ചും പൂവ്‌ണ്ട്. വെട്ടല്ലെ.. വെട്ടല്ലേ. പാഷന്‍ ഫ്രൂട്ട് ജൂസ് കൊടുത്താല്‍ ആസ്മയ്ക്ക് നല്ലതാന്ന് (2)ഇന്നാളൊരു പഠനം കണ്ടില്ലേ. സിയാപ്പീക്കൊന്നു പരീക്ഷിച്ച് നോക്കാന്‌ണ്.

തേങ്ങേരെ മൂട്‌ണ്. ശ്വാസം മുട്ടും ആസ്മീം മാറണങ്കെ ഡോക്ടറു പറയണ മരുന്ന് കൃത്യായിട്ട് കഴിക്കണം. ഇതെങ്ങ്‌ന്യാ.. ഒന്നെണീറ്റ് നിക്കാറാവുമ്പ്‌ഴ്‌ക്കും ഇംഗ്ലീഷ് മരുന്നാ നിര്‍ത്തി, കണ്ണീക്കണ്ട സിസ്റ്റുമാരും അച്ചന്മാരും തരണ പഞ്ചാരഗുളികേം പഞ്ചാരവെള്ളൊം കഴ്‌ച്ചാലൊന്നും ശ്വാസം‌മുട്ട് പൂവില്ല

അതല്ലാന്ന്.. അച്ചങ്കുഞ്ഞേ, ശ്വാസം മുട്ട് പോയില്ലെങ്കിലും വിറ്റാമിന്‍ സി കൊറച്ചവളുടെ വയിറ്റീ ചെല്ലൂല്ലോ. പിന്നെ ബയോടെകിലെ സ്നേഹിയ്ക്ക് ആന്റി കാന്‍സര്‍ന്റിം (3) ബ്ലഡ് പ്രഷറിന്റീം (4) ഒരു പഠനത്തിന്റെ ട്രയലു നോക്കാനും വേണം‌ന്ന് പറഞ്ഞ്‌ട്‌ന്ന് ഞാനിന്നാള് പെണ്ണമ്മിച്ച്യോട് പറഞ്ഞണ്ടാര്‍ന്നില്ലേ.

അയ്ശരി, അപ്പോ ഉറക്കല്യാത്തോര്‍ക്കള്ള സിറപ്പിണ്ടാക്കണ പണി നിര്‍ത്ത് ക്ടാങ്ങളേന്ന് പറഞ്ഞപ്പോ നീയൊക്കെ കൂടി ഗവേഷണാ തൊടങ്ങീലേ. എന്റെ പൊന്നബ്രാനെ ഈ ബുദ്ധി ആയുര്‍വേദ ഗുണ്ടഡി ചികിത്സേല് വന്നെങ്കെ എന്തോരം ഗുണണ്ടായേനെ! (5)
സത്യം‌പറഞ്ഞാ ഞാനതില് പൂവൊന്നും കണ്ടില്ല. അയിന്റെ ചോട്ടില്‍ നിക്കണ കുരുമൊളകിന് കൊറച്ച് വെളിച്ചം കിട്ടട്ടെ എന്ന്വച്ച് വെട്ടീതാണ്. ഇത്രക്കെ വിശേഷള്ള ചെട്യാച്ചാ വെട്ട്‌ണില്യാ. അവിട്യാ നിക്കട്ടെ

ഈ മനുഷ്യന്റെ ഒരു കാര്യം. ജാതീം കുരുമൊളകും തേങ്ങേരെ മൂടും. ഒരു കായേങ്കിലും ഇണ്ടായിട്ടാണെങ്കെ വേണ്ടില്ലില്ലാര്‍ന്നു. മിറ്റത്തു നെറച്ചും എലീം കൊമ്പും മാത്രണ്ട്. ഒരു തുണി ഒണങ്ങി കിട്ടണങ്കെ പെരപ്പെറത്ത് കൊണ്ടോയിടണം.

{അത്യാഹിതം സംഭവിച്ചു എന്ന് കരുതി കുളിമുറിയില്‍ നിന്നും അര്‍ദ്ധനഗ്നനായി തോത്തുമുണ്ടില്‍ ഓടിവന്ന കുഞ്ഞോന്‍ സീനുകളെല്ലാം കണ്ട് മനസ്സിലാക്കിയ ശേഷം}

നന്നായോള്ളോ! നിനക്കിതന്നെ വരണം. മിനിഞ്ഞാന്ന് അതീന്ന് ഞാനൊരു പൂവ് പൊട്ടിച്ചേന് എന്നെ നീയെന്തൊക്കെ പറഞ്ഞു!
ബൈ ദി ബൈ മിസ്സീസ്സ് പെണ്ണമ്മിച്ചി, മിസ്റ്റര്‍ അച്ചങ്കുഞ്ഞ് പറഞ്ഞതാണ് കറക്റ്റ്. “പാഷന്‍ ഫ്രൂട്ട് മ്‌ഹും നല്ല പേര്” എന്ന് തൃഷ്ണയിലെ(6) സ്വപ്നയെന്ന ചരക്ക്(7) ഗോപനെന്ന കൊച്ചെറുക്കനോട് (8) പറയുന്ന അതേ പാഷന്‍ ഫ്രൂട്ട്.
“മൈനാകം കടലില്‍ നിന്നുയരുന്നുവോ..” എന്ന ബിച്ചു തിരുമല വരികള്‍ക്ക് ശ്യാമിന്റെ ബാക്ഗ്രൌണ്ട് മ്യൂസിക്കില്‍ നടന്ന് വരുന്ന മമ്മൂട്ടി.

ആ പാഷനല്ലട കുഞ്ഞോനേ ഈ പാഷന്‍. ഇത് പാഷന്‍ ഓഫ് ദി ക്രൈസ്റ്റിന്റെ പാഷന്‍ തന്നീണ്. എം.ടി ചെലപ്പൊ തൃഷ്ണ എന്ന് പേരിന് പറ്റ്യോരു ഡയലോഗിണ്ടാക്കീതാവും(9). സംഗതി പക്ഷേ പീഡാനുഭവത്തിലാണ് കെടക്കണേ.

പ്രേമപീഡേലെ പീഡ തന്ന്യലേ പീഡാനുഭവത്തിലേ പീഡ?

അതന്നെ. തെക്കേ അമേരിക്കയില്‍ പോയ സ്പാനീഷ് കത്തോലിക്കാ മിഷണറിമാര്, അവ്ടത്തെ നാട്ടാര് വേദാനാസംഹാരിയായി ഉപയോഗിച്ചേര്‍ന്ന ഈ പഴത്തിന്റെ പൂവിന് പാഷന്‍ ഫ്ലവര്‍ എന്ന് പേരിട്ടത്. ആ പൂവിന്റെ കായ പാഷന്‍ ഫ്രൂട്ട്. ഈ പൂവ് കണ്ടപ്പോ അവര്‍ക്ക് കര്‍ത്താവിന്റെ പീഡാനുഭവം അതില്‍ കാണാന്‍ പറ്റീത്രേ! അതീനാണ് ഇതിനു പാഷന്‍ ഫ്രൂട്ട് എന്ന പേരിണ്ടായത്. അതിന്റെ ഏറ്റോം മോളിലത്തെ മൂന്നു കേസരതുമ്പോള് കര്‍ത്താവിന്റെ കയ്യിലും കാലിലും തറച്ച മൂന്ന് ആണ്യോള്‍, അയിന്റെ താഴെ ഉള്ള കേസരങ്ങള് അഞ്ച് തിരുമുറിവോള്, അയിന്റെ താഴീള്ള നൂല് പോലത്തെ പൂഭാഗം മുള്‍ക്കിരീടം, താഴെ ഉള്ള ദളങ്ങളും പുറമിതളുകളും കര്‍ത്താവിന്റെ 10 ശിഷ്യന്മാര്‍, ചെടിടെ ചുറ്റുവള്ളികള്‍ ചാട്ടവാര്‍.(10) എങ്ങനീണ്ട് അവ‌്‌ര്‌ടെ കാഴ്ച?

10 ശിഷ്യമാരാ? 12 അല്ലേ അച്ചങ്കുഞ്ഞേ?

അത് പണ്ടല്ലേരാ. പീഡാനുഭവസമയത്ത് യൂദാസ് ഒറ്റിക്കൊടുത്തില്ലേ, പത്രോസ് തള്ളീം പറഞ്ഞു. അപ്പോ 12-2 =10 എപ്പടീ?

ആഹാ എന്തൊരു പാഷന്‍! എന്തൊരു പീഡ! അപ്പോ പാറേലും വെള്ളത്തിലും ദോശേലും മൊട്ടാബ്ലേറ്റിലൊക്കെ പടച്ചതമ്പ്‌രാനെ കാണാന്‍ തൊടങ്ങീത് ഇബട്യൊന്നൊടങ്ങ്യാണല്ലേ!

അങ്ങിനെ പറയാന്‍ പാട്‌ല്യാ. പൂവിലും പുല്ലും തൂണിലു തുരുമ്പിലും കര്‍ത്താവുറങ്ങുന്നു എന്ന് പറയണം

തേങ്ങേരേ മൂട്‌ണ്. വെറ്‌തെ ഗുണ്ടടിക്കാണ്ട് ഒന്നു പോയേന്റെ മനുഷ്യാ.

അല്ലറീ പെണ്ണമ്മേ, പട്ടീരെ മൂട്ണ്. പാഷന്‍ ഫ്ലവറിലെ പീഡാനുഭവവും കുരിശുമരണവും കഴിഞ്ഞ് ഉത്ഥാനം നടന്നത് പട്ടിരെ മൂട്ടിലാര്‍ന്നു. സംശയണ്ടങ്കെ ദേ നോക്ക്. പട്ടീരെ മൂട്ടീന് കര്‍ത്താവ് ഇറങ്ങി വരണത്!(11)


**************************
1a. പ്രധാനമായും രണ്ട് തരം പാഷന്‍ ഫ്ര്യൂട്ട് (Passiflora edulis) ആണ് വാണിജ്യാടിസ്ഥാനത്തിലുള്ളത്. പര്‍പ്പിളും (Passiflora edulis L) മഞ്ഞയും (P. edulis f. flavicarpa).ഹാര്‍മാല ആല്‍ക്കലോയിഡുകളും ഫ്ലേവണൊയിഡുകളും കരോട്ടിനോയിഡുകളും ഈ ചെടിയില്‍ (കുറഞ്ഞ അളവില്‍ )കണ്ടു വരുന്നതിനാല്‍ ഭക്ഷ്യവസ്തുക്കളുടെ മരുന്നുപയോഗ ഗവേഷണത്തില്‍ ധാരാളമായി ഉപയോഗിച്ച് വരുന്നു.
1b. C.O. Chichester, Advances in Food Research, vol.27, Elsevier.

2.R.R Watson et al, Nutri. Res., 28(3),166-171 (2008) "Oral administration of the purple passion fruit peel extract reduces wheeze and cough and improves shortness of breath in adults with asthma"

3.C. A. Rowe et al, J. Med.l Food, 7(4),402-407 (2004) "Inhibition of Neoplastic Transformation of Benzo[α]pyrene-Treated BALB/c 3T3 Murine Cells by a Phytochemical Extract of Passionfruit Juice"

4.R.R Watson et al, Nutri. Res., 27(7),408-416(2007) "Oral administration of purple passion fruit peel extract attenuates blood pressure in female spontaneously hypertensive rats and humans."

5. തെക്കേ അമേരിക്കന്‍ നാട്ടു വൈദ്യത്തില്‍ ഉറക്കമില്ലയ്മക്കും വേദനാസംഹാരിയായും ഉപയോഗിച്ചിരുന്നതിനാല്‍ വ്യാപകമായ തോതില്‍ പാഷന്‍ഫ്രൂട്ട് സിറപ്പ് ഉറക്കമില്ലായ്മയ്ക്കുള്ള മരുന്നായി വാണിജ്യാടിസ്ഥാനത്തില്‍ വില്‍ക്കപ്പെട്ടു. എന്നാല്‍ ക്ലിനിക്കല്‍ ട്രയലുകളില്‍ ഈ സിറപ്പിനു വലിയ സ്വാധീനം ഇല്ല എന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് സിറപ്പുണ്ടാക്കി വില്‍ക്കുന്നത് പാശ്ചാത്യരാജങ്ങളില്‍ നിരോധിച്ചു. ഇപ്പോള്‍ ധാരളം ഗവേഷണങ്ങള്‍ അതിലെ ആല്‍ക്കലോയിഡുകളിലും മറ്റും നടക്കുന്നു. കൂടുതല്‍

6. ഈ വീഡിയോയിലെ ഏഴാം മിനിട്ടു തുടങ്ങി കാണുക. തൃഷ്ണ- സംവിധാനം-ഐ.വി.ശശി. കഥ, തിരക്കഥ, സംഭാഷണം- എം.ടി വാസുദേവന്‍ നായര്‍. ഗാനങ്ങള്‍ -ബിച്ചുതിരുമല.സംഗീതം-ശ്യാം

7. ചരക്ക് - സെക്സിയായ പെണ്ണ്

8. കൊച്ചെറുക്കന്‍ - കൊച്ചുപുസ്തകം വായിക്കുന്ന പ്രായത്തിലുള്ള/അവസ്ഥയിലുള്ള ചെറുക്കന്‍

9. പാഷന്‍ ഫ്രൂട്ടിലെ പാഷന്‍ ഒട്ടനവധി പേരെ തെറ്റിദ്ധരിപ്പിച്ചീട്ടുണ്ട്. കൂടുതല്‍

10. വ്യാഖ്യാനങ്ങള്‍ക്കനുസരിച്ച്, ഇലയും, കായും, വേരും പീഡനുഭവത്തിനകത്ത് വരും. വായനക്കാര്‍ക്കും ശ്രമിച്ചു നോക്കാവുന്നതാണ്. കൂടുതല്‍.

11. ഈ പടത്തിനു കടപ്പാട് Bay of Fundie

12. മറ്റുചിത്രങ്ങള്‍ക്ക് കടപ്പാട് വിക്കിപീഡിയ

**************************
തൃഷ്ണ സിനിമാത്തരം -4 തൊലിക്കല്‍

Thursday, March 12, 2009

മീനച്ചൂടില്‍ അരയറാണി ബിയര്‍ - ഞങ്ങളവതരിപ്പിക്കുന്നു, പുതിയ നിക്ഷേപ പദ്ധതി “മീനമൂല”

റേഡിയോ റ്റൂണിങ്ങ് -ഉച്ച മയക്കസമയത്തെ റേഡിയോ ഗാനങ്ങള്‍

ആകാശവാണി തൃശ്ശൂര്‍ ചലച്ചിത്രഗാനങ്ങള്‍

ആദ്യ ഗാനം പാടുന്നത് ഗാനചന്ദ്രന്‍

(പാട്ട്)

$$$$ടങ് ട്ട ഡാങ്$$$$

മീന ചൂടില്‍ കുളിര്‍മ്മയ്ക്കും സമ്പാദ്യത്തിനുമായി അരയറാണി ബിയറിന്റെ മീനമൂല (സ്ത്രീശബ്ദം)

മീനമൂലയോ അതെന്താ?

അതേ ചേട്ടാ.. അരയാണി ബിയറിന്റെ മീനമൂല! മനസ്സിന്റെ കുളിര്‍മ്മയ്ക്കും ഭാവി സമ്പാദ്യത്തിനുമായി മീനമൂല

ബിയറില്‍ നിന്നും സമ്പാദ്യമോ?

അതേ ചേട്ടാ സമ്പാദ്യം തന്നെ. ചേട്ടന്‍ ഇഷ്ടം പോലെ അരയറാണി ബിയര്‍ കുടിച്ചോളൂ. ലാഭകരമായ 'മീനമൂല' നിക്ഷേപസ്കീമീല്‍ അംഗമാകുന്നതോടെ വീടിന്റെ ഐശ്വര്യവും വര്‍ദ്ധിക്കുന്നു.

ആഹാ! ഇന്നു തന്നെ ഞാന്‍ സ്വന്തമാകും അരയറാണി മീനമൂല സ്കീം!

മീനചൂടില്‍ നിന്നും രക്ഷ നേടാന്‍ അരയറാണി ബിയര്‍; നിക്ഷേപത്തിനായി മീനമൂല നിക്ഷേപ പദ്ധതി. ഇന്നു തന്നെ അംഗമാകൂ കുടിച്ച് കൂത്താടി നിക്ഷേപിക്കൂ. ഇടവമൂലയുടെ കുംഭകോണില്‍ മീനമൂല. ഐശ്വര്യം വാങ്ങി കൂട്ടൂ.. അരയറാണി ബിയറിന്റെ മീനമൂല.

$$$$ടങ് ട്ട ഡാങ്$$$$

ഈ നിക്ഷേപപദ്ധതി ആശയത്തിന്റെ പ്രചോദനങ്ങള്‍

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം ഒന്ന്

വല്യേ പെരുന്നാളിനും ചെറ്യേ പെരുന്നാളിനും ഇടയ്ക്ക് മേടത്തിലെ പൂരത്തിനു മുന്‍പ് വല്യേ മാറ്റമില്ലാതെ ഞങ്ങടോടെ അരങ്ങേറുന്ന ഒരു രംഗം


പെണ്ണമ്മിച്ചിയുടെ അടുക്കള. ഒരടുപ്പത്ത് ചാള വറന്നു കൊണ്ടിരിക്കുന്നു. മറ്റേ അടുപ്പിലെ ചെറിയ തീയില്‍ ഇരിക്കുന്ന അവിയലിലേയ്ക്ക് തൈരു ശ്രദ്ധയൊടെ ഒഴിക്കുന്ന പെണ്ണമ്മിച്ചി

(പുറത്തു നിന്നും ഒരു പെണ്‍സ്വരം )

പെണ്ണമ്മെച്ച്യേയ്... പെരന്നാളൊക്കെ കഴിഞ്ഞില്ലേ. പഴേ കുപ്പ്യോന്നും കൊട്‌ക്കണില്ലേ. പെണ്ണമ്മിച്ച്യേയ്

ട്യേ കുഞ്ഞോളേ ആ രാധോടെ പര്യാപ്പോറത്തയ്ക്ക് വരാന്‍ പറയറീ. ഇമ്മടെ ഇടവ മൂലേരപ്രത്ത്‌ള്ള ആ കുറ്റി കാണിച്ചോട്ക്ക് ഞാനീ ചാള ചിഞ്ചട്ടീനെട്‌ത്തട്ട് ദേ വര്‌ണു.

ഇടവമൂലേരപ്രത്ത്‌ള്ള കുറ്റ്യാ?

ആ ഒഴിഞ്ഞ കുപ്പ്യോളും പ്ലാസ്റ്റിക്കൊക്കെ ഇടണ സ്ഥലം

ആ മനസ്സിലായി മീന മൂല. ഇമ്മടെ മീനക്കുട്ടി ആരും കാണാണ്ട് മൂത്രം മുള്ളണ സ്ഥലാത്.

(ക്യാമറ കട്ട്)
സീന്‍ പര്യാപുറം

പഴയ മൂട് പോയ വെള്ളകുറ്റി. അതില്‍ നിറഞ്ഞ് കിടക്കുന്ന വെയിലേറ്റു 'തിളങ്ങുന്ന' ഒഴിഞ്ഞ ബിയര്‍ കുപ്പികള്‍. കുറ്റിയ്ക്ക് പുറത്തും കുറേ എണ്ണം ഇരിക്കുന്നു.

രാധ - അമ്പാമ്പോ ഇത്തവണത്തെ പെരന്നാള് മൊത്തം നിങ്ങടൊട്യാര്‍ന്നല്ലോ. കുടിച്ച് കുന്തം മറച്ചിലായിരുന്നല്ലേ.

കുഞ്ഞുമോള്‍ - അവരു കുന്തമറഞ്ഞാലല്ലേ രാധേച്ച്യേ ഞങ്ങക്ക് ജോര്‍ജ്ജൂട്ടീണ്ടാക്കന്‍ പറ്റാ. ദേ ഇത്തവണ പറ്റ്‌ക്കാന്‍ സമ്മേയ്ക്കില്ലാട്ടാ ഒരു ബിയറു കുപ്പിയ്ക്ക് ഒന്നരു‌ര്‍പ്യ വച്ചങ്ങട് തരണം. പൂരം എക്സിബിഷനില്‍ പൊടിക്കാന്‌ള്ളത്ണ്.

പെണ്ണമ്മിച്ചി - അതന്നെ.. അതന്നെ.. നീ ഒന്നരു‌ര്‍പ്യേങ്കിലും തരണം. കഴിഞ്ഞ പ്രാവശ്യം എഴുവത്തഞ്ച് പൈസ തന്ന് നീ പറ്റിച്ചു. ആ സൈമണ്‍ ഒന്നര രൂപ തരാന്ന് പറഞ്ഞത്‌ണ്

രാധ - എന്തൂട്ട് വര്‍ത്താനെന്റെ പെണ്ണമ്മേച്ച്യേ. സൈമണ് ആ മൂന്ന് ചക്രള്ള വണ്ടീണ്ട്. ഒരു കുന്ന് സാനങ്ങള് കൊള്ളും അതില്. ഒറ്റപ്രാവശ്യം കൊണ്ടന്ന് കൊടുത്താ പകുതീം അവന് ലാഭാ. പിന്നെ കക്കൂം ചെയ്യും. എന്റീ തലേലെടക്കണതല്ലേ എനിക്ക് കൊണ്ടോട്‌ക്കാന്‍ പറ്റൂ. പെണ്ണങ്ങള് കൊടോട്‌ത്താ ആ കൊക്കാലക്കാര്‍ക്ക് ഒരു വെലീല്യാ. കാശ് കൊറച്ചേ തരൂ എപ്പ്‌ഴും. ആ പോട്ടെ.. പെണ്ണമ്മിച്ച്യായോണ്ട് 80 പൈസ തരാം.

പെണ്ണമ്മിച്ചി - പറ്റില്ലറീ രാധേ. നിനക്ക് 80 പൈസയ്ക്ക് തന്ന അച്ചങ്കുഞ്ഞും കുഞ്ഞോനും കൂടി എന്റെ മെക്കട്ട് കേറാന്‍ വരും. തൃശ്ശൂരു കൊടുത്താ രണ്ടു‌ര്‍പ്യ കിട്ടുംന്ന് പറഞ്ഞീട്ട്.

രാധ- എന്നാപോട്ടെ 90 പൈസ തരാം. ഇന്നിം കൂട്ടാന്‍ പറ്റില്യ പെണ്ണമ്മേച്ച്യേ.

കുഞ്ഞുമോള്‍ - അതു പറ്റില്യ. കൊട്‌ക്കണ്ട പെണ്ണമ്മിച്ച്യേ ഞാന്‍ സ്കൂട്ടറില്‍ കൊട് കൊട്‌ത്തോളാം

പെണ്ണമ്മിച്ചി - നീയ് എണ്ണിയെട്ക്കടീ രാധേ. ഒരു രൂപ തരണം അതിലും കൊറക്കാനൊന്നൂല്യ. അവള്‍ടൊരു സ്കൂട്ടറ്. അതോടിക്കാന്‍ പെട്രോള് നീ മുള്ളോ?

രാധ - ബിയര്‍ കുപ്പികള്‍ മാത്രം എണ്ണുന്നു മറ്റുള്ള കുപ്പികള്‍ ഗ്രീന്‍ ലേബല്‍, സീസര്‍, ഓസിആര്‍ ഒക്കെ മാറ്റി ഇടുന്നു.

കുഞ്ഞുമോള്‍ - അതെന്താ ആ വല്യേ കുപ്പികള്‍ ഇട്ക്കാത്തെ?

രാധ - അതിനു വെല കിട്ടില്ലറീ കുഞ്ഞോളേ. ഞാനിത്രേ വഴി കൊടോയാ 25 പൈസീന് കിട്ടാ. അലുമിനിയം ക്യാനോള് എട്ക്കാം. 50 പൈസ വച്ച് തരാം.

പെണ്ണമ്മിച്ചി - അതു പറ്റില്യാട്ടാ രാധേ നീ ആ കുപ്പ്യോളും എട്ക്കണം 10 പൈസ തന്നാല്‍ മതി. ഒന്നും തന്നില്ലെങ്കിലും വേണ്ടില്ല. പക്ഷേ ആ കുപ്പ്യോളും അതിലുള്ള പ്ലാസ്റ്റിക്കും നീ കൊണ്ടോണം. അല്ലെങ്കെ ചെറ്യേ പെരുന്നാള്‍ക്ക് കുപ്പ്യോളിടാന്‍ സ്ഥലണ്ടാവില്യാ.

രാധ - സ്ഥലണ്ടോന്ന് നോക്കട്ടെ. ദേ 68 ബിയറു കുപ്പീന്റ്. 58 ക്യാന്‍. 25 വല്യേ കുപ്പി. പിന്നെ ഈ ടിന്നോള്‍ക്കും പ്ലാസ്റ്റികിനും ഒക്കെ കൂടി 5 രൂപ തരാം. അപ്പോ 68ഉം 24ഉം 92. പിന്നെ ഏഴെ അമ്പതും 99.50 ഇന്നാ ഈ നൂറാപിടിച്ചോ?ഞാനായിറ്റ് പറ്റീച്ചൂന്ന് പറയ്‌ല്ലല്ലോ.

(വല്യമ്മിച്ചി പര്യേപ്പൊറത്തേയ്ക്ക് )

വല്യമ്മിച്ചി - ഇതെന്തൂട്ട്ണ് നടേപ്പൊറത്തെ വാതിലൊക്കെ തൊറന്നിട്ട്ട്ട് ഈ പെണ്ണങ്ങള് മന്ദലമയങ്ങി ഇവടെ നിക്കണത്

പെണ്ണമ്മിച്ചി -അയ് ചേച്ച്യെന്താ ഈ നേരത്ത് അപ്പോ അച്ചങ്കുഞ്ഞില്ലേ ഉമ്മാറത്ത്

വല്യമ്മിച്ചി -ആ അങ്ങോരൊരു പുസ്തകോം പിടിച്ചിരുന്നാ വല്ലതറിയോ?

പെണ്ണമിച്ചി -ആ അറിയണ്ടതൊക്കറിയും. ട്യേ കുഞ്ഞോളേ നീ ഈ കുപ്പി പെറുക്കീട്ട് കൊട്‌ക്ക്‍ട്ടാ. ഞാനാ ചാള വറ്‌ത്ത് മുഴുവനാക്കട്ടെ.

(പെണ്ണമ്മിച്ചീരെ പിന്നാലേ പോകുന്ന വല്യമ്മിച്ചി പെണ്ണമ്മിച്ചിയോട് കുശുശുക്കുന്നു.)

വല്യമ്മിച്ചി - നിനക്ക് വട്ട്‌ണ്ടാ പെണ്ണമ്മേ ആ കുപ്പ്യോള് കുഞ്ഞോന്റേലു കൊട്‌ത്തയച്ചാ ഒരെണ്ണത്തിനു രണ്ടുര്‍പ്യ വച്ച് കിട്ടില്ലേറീ

പെണ്ണമ്മിച്ചി -ആ കിട്ടും കിട്ടും പക്ഷേ എനിക്കെന്തൂട്ടാ ലാഭം ആ കാശിനു അവന്‍ കള്ളുകുടിക്കും. ഇതിവള്‍ക്ക് കൊടുത്താ അവക്കതൊരു ഉപകാരാവും, എനിക്ക് കാശും കിട്ടും.

വല്യമ്മിച്ചി - എന്നാപ്പിന്നെ നിനക്കത് അവള്‍ക്ക് വെറ്‌ത്യാ കൊടുത്തൂടേ? അല്ലെങ്കിലും ഇവട്‌ത്തെ ഓലീം മടലൊക്കെ നീയവള്‍ക്ക് വെറ്‌ത്യല്ലേ കൊടക്കണേ. അല്ലാച്ചാ ആ കുപ്പ്യൊളൊക്കെ ആ കാനാലില്‍ക്കാ എറിഞ്ഞൂടേ? എന്നട്ടവള്‍ക്ക് പെരന്നാളിന്റെ സന്തോഷത്തിന് ഒരു നൂറുര്‍പ്യാ കൊടുക്കണം.

പെണ്ണമ്മിച്ചി - കുപ്പി കച്ചോടം അവള്‍ടെ ജോല്യല്ലേ ചേച്ച്യേ. പെരന്നാളിന്റെ സന്തോഷൊക്കെ അവള്‍ക്ക് കൊടുക്ക്‍ണ്ട്. ദാനത്തിനേക്കാലും നല്ലതല്ലെ ഒരു ജോലി ചെയ്ത് ജീവിക്കാന്‍ സഹായിക്കല്. അതോണ്ടല്ലേ കുഞ്ഞോള്‍ടെ സ്കൂട്ടറില് കൊടുത്ത് വിടാണ്ട് ഇതൊക്കെ കൂട്ടീട്ട് രാധയ്ക്കന്നെ കൊടക്കണത്. അല്ലെങ്കെ ആ ഭാര്യേ തല്ലി സൈമണ് കൊടുത്താലും ഒന്നരുര്‍പ്യ കിട്ടില്ലേ. അല്ലീപ്പോ ആര്‍ക്കും വേണ്ടാത്ത ഓലീം മടലും ഇനീപ്പോ ഞാനവള്‍പ്പ് കാശ്‌ന് കൊട്‌ക്കണാ? അതെട്ത്തോണ്ട് പോയി ഇവടെ വൃത്ത്യാക്കിടണേന് അവള്‍ക്ക് അങ്ങ്‌ട് കൊടക്കണം കാശ്. പിന്ന്യേയ് ഒരു കാര്യം ചേച്ച്യോട് പറയാന്‍ മറന്നൂട്ടാ. ഇമ്മള്‍ക്കിന്നാള് 'എടവമൂലേനെ കുറിച്ച് പറഞ്ഞന്ന ആ പ്രൊഫസറിവിടെ പെരന്നാള്‍ക്ക് വന്നണ്ടാര്‍ന്നൂട്ടാ. വല്യേ പെരന്നാളായോണ്ട് കള്ള് കുട്യൊക്കെ ആ പ്ലാവിന്റെ മൂട്ടിലാര്‍ന്നു. അപ്പോ അയാളീ കുപ്പ്യോള് കൂട്ടീട്ടേക്കണ കണ്ടൂട്ടാ. അയാള് അതിശയിച്ച് ചോയ്ക്യാ ഈ മീനമൂലേനെ കുറിച്ച് നിങ്ങള്‍ക്കാരാ പറഞ്ഞന്നേന്നു! ഞാന്‍ പറ്ഞ്ഞു, ഇവിടെ മീനോം മേടോം മൂല്യോന്നൂല്യാന്ന്. അപ്പോ അയാള്‍ പറയ്‌ണേ എടവമൂലേരവ്ടെ ഇങ്ങനെ കാലിക്കുപ്പ്യോള് കൂട്ടീടണത് ഭയങ്കര ഐശ്വര്യാന്ന്. അയിനീന് മീനമൂലാന്ന് പറയാന്ന്.

കുഞ്ഞുമോള്‍ - പെണ്ണമ്മിച്ച്യേ അതു ഇമ്മ്ടെ മീനു ...

പെണ്ണമ്മിച്ചി - നീയൊന്നു മിണ്ടാണ്ടിരിക്കറീ. അവ്‌ള്‍ ചേച്ചീനെ കള്യാക്കാന്‍ പറയ്‌ണ്‌ത്ണ്. ഇനി അയ്‌ന്റെ പിന്നാലെ പോണ്ടാ. വീട്ടില്‍‌ത്തെ ഒഴിഞ്ഞ കുപ്പ്യോക്കെ വല്ലോര്‍‌ടെ പറമ്പില്‍ക്കെറിഞ്ഞ് അവര്‍ക്ക് ഐശ്വര്യണ്ടാക്കണ്ട് പോയൊരു മീനമൂലിണ്ടാക്കാന്‍ നോക്ക്.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ( തൃശ്ശൂരിലെ ഇമാനുവേല്‍ സില്‍ക്കിന്റെ പരസ്യത്തിലെ പാട്ടിന്റെ ട്യൂണ്‍)
*************************

പ്രചോദനം രണ്ട്

സാമ്പത്തീക മാന്ദ്യകാലത്തെ ഫോര്‍വേഡ് മെയില്‍

അമേരിക്കന്‍ വേര്‍ഷന്‍

If you purchased $1,000 of Delta Airlines stock 1 year ago, you would have $49 today.


If you purchased $1,000 of AIG stock 1 year ago, you would have $33 today.

If you purchased $1,000 of Lehman Brothers stock 1 year ago, you would have $0.0 today.

But, if you purchased $1,000 worth of beer 1 year ago, drank all the beer, returned the aluminum cans for a recycling refund, you would have $214.


ഇന്ത്യന്‍ വേര്‍ഷന്‍


If you purchased Rs1, 00,000 of Delta Airlines stock 1 year ago, you would Have Rs 4,900 today.

If you purchased
Rs1, 00,000 of AIG stock 1 year ago, you would have Rs 3,300 today.

If you purchased
Rs1, 00,000 of Lehman Brothers stock 1 year ago, you would Have Rs 0.0 today.

But, if you purchased
Rs1, 00,000 worth of beer 1 year ago, drank all the Beer, returned the aluminum cans for a recycling refund, you would have Rs21, 400!!!


അമേരിക്കേല് കിട്ടണത്ര കാശൊന്നും ഇമ്മടവടെ കിട്ടിലെങ്കിലും ബിയറു കുപ്പി ഒന്നിനു കൊക്കാല രണ്ടുര്‍പ്യ കിട്ടും.

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം മൂന്ന്

സാമ്പത്തിക മാന്ദ്യ കാലത്ത് യാതൊരു തട്ടും തടവുമില്ലാതെ കൂടുതല്‍ ഉശിരായി ഒടുന്ന ബിസ്സിനസ്സ് കള്ള്കച്ചവടമത്രേ

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

പ്രചോദനം നാല്

അരയറാണി - കിങ് ഫിഷര്‍ - ഗാന്ധി കണ്ണട

*************************
മെല്ലെ മെല്ലെ കിനാവിന്റെ ജാലകം തുറക്കുന്നു മീനമൂല ..
*************************

Wednesday, February 25, 2009

അജ്ഞതയെന്ന തെറ്റ് ; അറിവെന്ന പാപം (The Reader)

ദേ കുഞ്ഞോളെ നിന്റെ ഫോണിപ്പോ രണ്ടാമ്മത്തെ പ്രാവശ്യാണടിക്കണേ.

ആ..അതു ഉണ്ണിമോളാ. അവള്‍ടെ ബെറ്റ് ജയിച്ചേന്റെ പത്രാസ് കാണിക്കാന്‌ണ്.

നീ ഫോണെടുക്കെടീ. ഇതിലൊക്കെ എന്തൂ‍ട്ട് പത്രാസ്. അവള് പിടിച്ച സിനിമ്യോന്നല്ലല്ലോ.

ഹലോ..

ട്യേ കുഞ്ഞോളേ സ്പീക്കര്‍ മോഡിലിഡടീ. നിനക്കെന്താടീ നാവില്ല്യാത്തേ. നീയ് കേറ്റിന്റെ ഓസ്കാര്‍ പ്രസംഗം കേട്ട്‌റീ?

ഓഹ് ഞാനൊന്നും കേട്ടില്ല. കേറ്റിനാന്നറിഞ്ഞപ്പോ ഞാനേന്‍‌റ്റ് പോയി

ഞാന്‍ കേട്ടൂറീ ഉണ്ണ്യോളെ. ഏറ്റോം നല്ല പ്രസംഗം കേറ്റിന്റ്യായിരുന്നു. വികാരോം ആത്മാര്‍ത്ഥതയും കട്ടയ്ക്ക് കട്ടയ്ക്ക്.റഹ്മാനും പൂക്കുട്ട്യോക്കെ വികാരം പരമാവധി നിയന്ത്രിച്ച് പരമസ്വാത്വികരെ പോലെ.

എട്ടാം വയസ്സില്‍ തൊട്ട് ഷാമ്പൂ കുപ്പീം പിടിച്ച് കണ്ണാടീടെ മുന്നില്‍ അവരു ഓസ്കാര്‍ പ്രസംഗം നടത്താറുണ്ടായിരുന്നൂന്ന് കേട്ടപ്പോ എനിക്ക് വരെ ശ്വാസം മുട്ടി.

ആ എന്നാലും അഞ്ചാം തവണ കിട്ടീലോ അതന്നെ വല്യേ കാര്യം

അഞ്ചല്ല ആറാം തവണ. നാല് തവണ ബെസ്റ്റ് നടി, ഒരു തവണ ബെസ്റ്റ് സഹനടി അങ്ങിനെ ആറ് നോമിനേഷനാണ് തട്ടിപോയത്. ആ കുശുമ്പത്തി കുഞ്ഞോളോട് എന്റെ ഇമെയില് ഇന്യേങ്കിലും വായിച്ചോക്കാന്‍ പറ. എന്നട്ട് ബ്ലോഗിലിട്.

ഉവ്വേ.. ചെയ്തോളാമേ..
**************
മുന്നറിയിപ്പ് - ജാഗ്രതൈ, താഴെയുള്ള ഭാഗത്ത് ദ റീഡര്‍ എന്ന സിനിമയെ കുറിച്ചാണ്. കഥയുടെ ചില ഭാഗങ്ങളും ഡയലോഗുകളും ഉണ്ട്. സിനിമ മുന്‍‌വിധികളിലാതേയും കഥയറിയാതേയും കാണണമെന്നുള്ളവര്‍ ബാക്കി ഭാഗം വായിക്കരുത്.

എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)

ദൈവം തിന്നരുത് എന്ന് കല്‍പ്പിച്ച അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്ന് മനുഷ്യനും ദൈവത്തെ പോലെ നന്മ തിന്മകളെ അറിഞ്ഞു എന്നതായിരുന്നു മനുഷ്യന്‍ ആദ്യമായി ചെയ്ത പാപം. അറിവിന്റെ ഫലം തിന്നപ്പോഴാണ് മനുഷ്യനു നന്മയും (ശരിയും) തിന്മയും (തെറ്റും) എന്തെന്ന് തിരിച്ചറിയാന്‍ തുടങ്ങിയത്. മനുഷ്യനു താന്‍ നഗ്നനാനെന്നു ബോധ്യം വന്നതും നാണം വന്നതും അറിവിന്റെ ഫലം തിന്നതിനു ശേഷമാണു. അറിവില്ലാതിരിക്കുമ്പോള്‍ ശരിതെറ്റുകള്‍ തിരിച്ചറിയാന്‍ മനുഷ്യന്‍ പ്രാപ്തനല്ലായിരുന്നു. ഇത്രയും ബൈബിള്‍ പറയുന്നു. അപ്പോള്‍ തനിക്കു അറിവില്ല എന്ന വസ്തുതയാണോ അതോ താന്‍ തെറ്റു ചെയ്തു എന്ന വസ്തുതയാണൊ കൂടുതല്‍ നാണം ഉണ്ടാക്കുന്നത്? (തെറ്റെന്തു എന്ന് അറിയാന്‍ കഴിവില്ലാത്ത അഞ്ജാതയുടെ കാലത്ത് )ആദ്യത്തേതാണ് കൂടുതല്‍ അപമാനകരം എന്നും അജ്ഞത മൂലവും അജ്ഞത ഒളിപ്പിക്കാനുമായി ഹന്ന ഷ്മിറ്റ്‌സ് (കേറ്റ് വിന്‍സ്ലെറ്റ്) ചെയ്യുന്ന തെറ്റുകള്‍ കാലത്തിനനുസരിച്ച് എത്ര മാത്രം ഗൌരവമാര്‍ന്നതുമാണെന്നാണ് 'ദ റീഡര്‍' എന്ന സിനിമ.

നാസി ഭരണക്കാലത്ത് ഹിറ്റ്‌ലര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കാന്‍ ഭൂരിപക്ഷം ജര്‍മന്‍ ജനത നിര്‍ബന്ധിക്കപ്പെട്ടിരുന്നു. ഹിറ്റ്ലറുടെ കാലത്തെ ജര്‍മന്‍ തലമുറ ,അക്കാലത്തെ ജൂതക്കൂട്ടക്കൊലകള്‍ക്കും (ഹോളൊകോസ്റ്റ്) രണ്ടാം ലോകയുദ്ധ തോല്‍‌വിക്കും ശേഷമുള്ള കാലയളവില്‍ മാനസ്സികമായി വല്ലാതെ സംഘര്‍ഷം അനുഭവിച്ചു കൊണ്ടിരുന്നപ്പോള്‍ അതിനുശേഷം വന്ന ജര്‍മന്‍ തലമുറ തങ്ങളുടെ മുന്‍‌തലമുറയെ, തങ്ങളുടെ മാതാപിതാക്കളെ, ഗുരുക്കന്മാരെ, നാസിഭരണത്തില്‍ പങ്കാളികളായി എന്നതിന്റെ പേരില്‍ കുറ്റപ്പെടുത്തുക എന്നത് ഒരു കടമയായി കണ്ടു പോന്നു. എന്നാല്‍ മൂന്നാം തലമുറ ജര്‍മന്‍ക്കാരില്‍ ചിലരെങ്കിലും നാസി തലമുറയെ അടച്ചാക്ഷേപിക്കണമോ അതോ അവരെ മനസ്സിലാക്കേണ്ടതുണ്ടോ എന്നൊരു മാനസീക സംഘര്‍ഷം അനുഭവിച്ചിരുന്നു. അത്തരമൊരു അവസ്ഥയിലുള്ള പ്രധാന കഥാപാത്രം മിഖായേല്‍ ബെര്‍ഗിനു (ഡേവിഡ് ക്രോസ്സ് & റാല്‍ഫ് ഫിയാനെസ്സ്) നാസി കാലത്ത് ഒരു കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയായ ഹന്ന ഷ്മിറ്റ്‌സിനോടുണ്ടാകുന്ന പ്രേമബന്ധമാണു സിനിമയുടെ പശ്ചാത്തല കഥ.

‘ദ്‌യ ഫോര്‍ലേസേര്‍ ’എന്ന ജര്‍മന്‍ വാക്കിനര്‍ത്ഥം ഉറക്കെ വായിക്കുന്നവന്‍ അഥവാ പാരായണക്കാരന്‍ എന്നാണ്. ചുരുങ്ങിയ കാലത്തേതെങ്കിലും തീവ്രമായതും മിഖായിലിന്റെ ലൈംഗീക ജീവിതത്തില്‍ എക്കാലത്തും ഇടപ്പെടുന്നതും ദാമ്പത്യജീവിതത്തെ തകര്‍ക്കുന്നതുമായ പ്രേമക്കാലത്ത് മിഖായേല്‍ ഹന്നയ്ക്കു വേണ്ടി ധാരാളം പുസ്തകങ്ങള്‍ വായിച്ചു കൊടുത്തിരുന്നു. തന്റെ പ്രിയപ്പെട്ട സമ്പാദ്യങ്ങള്‍ വിറ്റുപോലും ഹന്നയ്ക്കായി പുസ്തകങ്ങള്‍ വാങ്ങുന്നതിലും അവള്‍ക്കൊപ്പം പുറത്ത് ചിലവിടുന്നതിലും മിഖായേല്‍ സന്തോഷിച്ചിരുന്നു. എന്നാല്‍ ഒന്നും വിട്ടു പറയാത്ത പ്രകൃതക്കാരിയായിരുന്നു ഹന്ന. പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുമ്പോള്‍ പോലും ഹന്നയുടെ വൈകാരികതലം മിഖായേലിന്റേതില്‍ നിന്നും വ്യത്യസ്തമായിരുന്നു.

മൂന്നു വ്യത്ഥസ്ത കാലങ്ങളില്‍, മൂന്നു പ്രത്യേക വൈകാരിക തലങ്ങളിലൂടെ കടന്നു പോകുന്ന ഹന്നയായി ‘ദ റീഡറില്‍’ അഭിനയിച്ചു കൊണ്ടാണ് കേറ്റ് വിന്‍സ്ലെറ്റ്, അഞ്ച് തവണ കപ്പിനും ചുണ്ടിനും ഇടയില്‍ നിന്നും വഴുതിപോയ ഓസ്കാര്‍ അവാര്‍ഡ് സ്വന്തമാക്കിയത്.

1.ഭൂതക്കാലം ഒളിച്ചു വയ്ക്കുന്ന അഥവാ അങ്ങിനെയൊന്നില്ലെന്നു കരുതുന്ന, ആരും മാപ്പു ചോദിക്കേണ്ടവരല്ല എന്ന് തുറന്ന് പറയുന്ന സുന്ദരിയായ, മാനസികമായി ശക്തയായ ഹന്ന.
2.പിന്നീട് വെളിവാക്കപ്പെടുന്ന ഭൂതക്കാലത്തിനു മുന്‍പില്‍ പകച്ചു പോയ ഹന്ന ഹോളൊകോസ്റ്റ് കുറ്റവിചാരണയില്‍ ആര്‍ജ്ജവത്തോടെ, ആത്മാര്‍ത്ഥതയോടെ വിചാരണയെ നേരിടാന്‍‍ ശ്രമിച്ചുവെങ്കിലും തന്റെ നിരക്ഷരത വെളിപ്പെടുമെന്ന ഘട്ടത്തില്‍ ഏറ്റവുമധികം നാണിക്കുകയും അധീരയാവുകയും ജീവിതത്തെ തന്നെ നഷ്ടപ്പെടുത്തികൊണ്ട് അറിവില്ലായ്മ മറച്ചു വയ്കുകയും ചെയ്യുന്ന നിസ്സഹായായ ഹന്ന.
3.മിഖായേല്‍ ജയിലിലേക്ക് അയച്ചു കൊടുക്കുന്ന പുസ്തകങ്ങളുടെ ശബ്ദരേഖറ്റേപ്പുകളിലൂടെ തനിയെ ആര്‍ജ്ജിക്കുന്ന സാക്ഷരതയും അതിനുശേഷം വായനയിലൂടെ നേടിയ അറിവും മുഖേന തന്റെ ഭൂതക്കാലത്തിലേക്ക് തിരിഞ്ഞു നോക്കുകയും തന്റെ തെറ്റുകള്‍ മനസ്സിലാക്കുകയും ചെയ്യുന്ന വയസ്സായി ക്ഷീണിച്ച മാനസ്സികമായി തകര്‍ന്ന ഹന്ന. തെറ്റിനെ മനസ്സിലാക്കാനായി അറിവിന്റെ വെളിച്ചം തന്ന പുസ്തകങ്ങളുടെ മുകളില്‍ കയറി തൂങ്ങി മരിക്കുന്ന ഹന്ന.

[എന്നാല്‍ നന്മ തിന്മകളെകുറിച്ചുള്ള അറിവിന്റെ വൃക്ഷത്തിന്റെ ഫലം തിന്നരുത്; തിന്നുന്ന നാളില്‍ നീ മരിക്കും (ഉല്പത്തി 2:17)]

have you spent a lot of time thinking about the past?
you mean with you?
No, no.. I Didn't mean with me.
before the trail I never thought about the past, I never had to.
now.. what you feel now?
It doesn't matter what I feel, doesn't matter what I think, the dead are still dead
I wasn't show what you would learnt
well, I haven't learnt kid. I have learnt to read

നാസി ക്യാമ്പില്‍ ജൂതസ്ത്രീകള്‍ കൊള്ളാവുന്നതിലും അധികമാകുമ്പോള്‍ ചിലരെ കൊല്ലാനയക്കാന്‍ തിരഞ്ഞെടുക്കുമായിരുന്നു. ക്യാമ്പിലെ ഏറ്റവും മനുഷ്യപ്പറ്റുള്ള ഗാര്‍ഡായിരുന്ന ഹന്ന, തിരഞ്ഞെടുക്കന്നവരെ കൊണ്ട് പുസ്തകങ്ങള്‍ വായിച്ചു കേള്‍ക്കുക പതിവായിരുന്നു. അറിവ് പകരുന്നതിനു കിട്ടുന്ന ഫലം അവിടെയും മരണമാണ്. കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീയുടെ മകള്‍ എഴുതിയ പുസ്തകമാണു ഹന്നയുടെ കുറ്റവിചാരണയ്ക്ക് വഴിയൊരുക്കിയത്. എഴുത്തുകാരി,ഹന്നയുടെ മരണശേഷം അവളുടെ സമ്പാദ്യം സ്വീകരിക്കാതെ വയസ്സായ ജൂതരുടെ സാക്ഷരതയ്ക്കായി നീക്കി വയ്ക്കുന്നിടത്തും അറിവ് എന്നത് പരമ പ്രധാനമെന്ന് സിനിമ വെളിപ്പെടുത്തുന്നു.

സിനിമ മുന്നോട്ട് വയ്ക്കുന്നത് പ്രധാനമായും മൂന്ന് ആശങ്ങളാണ്.

1. അജ്ഞത വരുത്തുന്ന തെറ്റുകള്‍ എത്രത്തോളം ഭീകരമെന്നത് അറിയാത്ത അവസ്ഥയും അറിയുന്ന അവസ്ഥയും തമ്മിലുള്ള വ്യത്യാസം. - താന്‍ അജ്ഞയാണെന്നത് വെളിവാക്കപ്പെടുന്ന സന്ദര്‍ഭത്തിലാണ് ഹന്ന സിമന്റ് ഫാക്ടരിയിലെ ജോലി ഉപേക്ഷിച്ച് നാസി സര്‍ക്കാരില്‍ ഗാര്‍ഡായി ജോലിക്ക് കയറുന്നത്. അതാണ് പിന്നീട് ഹന്നയെ ഒരു കൂട്ടക്കൊലയിലെ കൂട്ടുപ്രതിയാക്കുന്നത്. വിചാരണയെ നേരിടുമ്പോള്‍ പോലും ഗാര്‍ഡ് എന്നാല്‍ തടവുകാര്‍ രക്ഷപ്പെടാന്‍ അനുവദിക്കാതെ കാക്കേണ്ടവള്‍ എന്ന് മാത്രമായിരുന്നു ഹന്ന ധരിച്ചിരുന്നത്. ആ ഹന്നയില്‍ നിന്ന് മരിച്ചവരെല്ലാം ഇപ്പോഴും മരിച്ചവര്‍ തന്നെ എന്ന ഹന്നയിലേക്കുള്ള രൂപാന്തരീകരണം അറിവിന്റെ വെളിച്ചത്തിലൂടെയാണ് നടക്കുന്നത്.

2. തെറ്റിനെ നിര്‍വചിക്കുന്നത് തെറ്റാണ് ചെയ്യുന്നതെന്ന അറിവും കാലവുമാണ്- നാസി ക്യാമ്പില്‍ നിന്നും സ്ത്രീകളെ തിരഞ്ഞെടുത്ത് കൊല്ലാനയക്കുന്നവര്‍ക്ക് അറിയാമായിരുന്നു അവരെ കൊല്ലാനാണ് അയക്കുന്നതെന്ന്. തീപ്പടര്‍ന്ന പള്ളിയില്‍ പൂട്ടിയിടപ്പെട്ടവര്‍ മരിക്കുമെന്നും അത് പൂട്ടിയവര്‍ക്കറിയാമായിരുന്നു. വര്‍ത്തമാനകാലത്ത് മാത്രമല്ല ഭൂതകാലത്തും കൊല തെറ്റാണ്.

3.സദാചാരം - നിയമം, ശരിതെറ്റുകള്‍ - നിയമവിരുദ്ധത - അതിര്‍ത്തികള്‍ നിര്‍ണ്ണയിക്കാനാവത്ത സദാചാരമല്ല, അതിര്‍വരമ്പില്‍ കുടുസ്സായിക്കിടക്കുന്ന നിയമമാണ് സമൂഹത്തെ പ്രവര്‍ത്തന നിരതമാക്കുന്നതെന്ന നീതിബോധം.

society think they are operate by something called morality but they don't they are operate by something called law. you are not guilty of anything merely by working at Auschwitz. 8000 people worked at Auschwitz. precisely 19 have been convicted on 600 murder to prove murder you have to prove the intent that is the law. the question is never was it wrong, was it illegal and not by our law, not. By the laws of time

സിനിമ മൂലരൂപം, ‘ദ്‌യ ഫോര്‍ലേസേര്‍’ എന്ന ജര്‍മന്‍ നോവലിനു ലഭിച്ച പ്രധാന വിമര്‍ശനം മിഖായേലിനു ഹന്നയുടെ നാസിക്കാലത്തെ പ്രവത്തിയോട് തോന്നുന്ന കുഴമറിച്ചിലാണ്. ഹന്നയുടെ പ്രവര്‍ത്തികളെ അജ്ഞതയുടെ അടിസ്ഥാനത്തില്‍ മനസ്സിലാക്കേണ്ടതുണ്ടോ എന്ന് സംശയം സിനിമയില്‍ മുകളിലെ ഡയലോഗിലൂടെ ഇല്ലാതാക്കാന്‍ ശ്രമിച്ചീട്ടുണ്ട്. നാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ചു എന്നതുകൊണ്ട് അപരാധികളായി നടന്ന ഒരു തലമുറയോട് അതുകൊണ്ട് മാത്രം നിങ്ങള്‍ ‘നിയമത്തി’ന്റെ മുന്നില്‍ അപരാധികളാകുന്നില്ലെന്ന് സിനിമ പറയുന്നു. സദാചാരം - ശരിതെറ്റുകള്‍ എന്നിങ്ങനെ വിശാലമായ, നിര്‍വചിക്കാനാവത്ത തലത്തിലെത്തുന്നതിനു മുന്‍പേ നിയമം, നിയമ വിരുദ്ധത എന്നിവ ‘അറിയാനും’ അതനുസരിച്ച് പ്രവര്‍ത്തിക്കാനും കഴിഞ്ഞിരിക്കണം. എന്നാല്‍ ഹന്നയ്ക്കു ലഭിയ്ക്കുന്ന അറിവിലൂടെ അവള്‍ മരണത്തിലേയ്ക്ക് നടന്ന് കയറുന്നിടത്തും ഹന്നയുടെ കുറ്റവിചാ‍രണയ്ക്ക് വഴിയൊരുക്കിയ പുസ്തകം എഴുതിയ സ്ത്രീയുമായുള്ള മിഖായേലിന്റെ കണ്ടുമുട്ടലിലും ശരിതെറ്റുകളെ നിര്‍വചിക്കുന്നതില്‍ നിയമത്തിലുപരി ‘അറിവി’നും അതുവഴി ഒരാളില്‍ ഉണ്ടാകുന്ന ധാര്‍മ്മികതയ്ക്കും കാലത്തിന്റെ കണക്കു പുസ്തകത്തില്‍ പരമപ്രധാനമായ സ്ഥാനമുണ്ടെന്ന് സിനിമ പറഞ്ഞു വയ്ക്കുന്നു.

********************

ഹോ എന്തൊരു ബോറാണല്ലേ, ഉണ്ണിമോളെഴുതിയാ എപ്പോഴും ഇങ്ങനീണ്. ഭയങ്കര സീരിയസ്. ഇനി കുഞ്ഞോള്‍ടെ ചേഞ്ചിലിങ്ങ് നോക്കിക്കോ ചെത്തായ്‌രിക്കും

പടത്തിനു കടപ്പാട് - വിക്കിപീഡിയ
********************
സിനിമാത്തരം - 1.ത്വരഗം

Sunday, February 22, 2009

ചുവന്ന പരവതാനിയിലേക്ക് നടന്നു കൊണ്ടിരിക്കുന്ന ചില പെണ്ണുങ്ങള്‍

പെണ്ണമ്മിച്ചി നാളെ ഏതു കുര്‍ബാനയ്ക്കാ പോണെ?

ഒന്നാ‍മ്മത്തേനു നീ വര്‌ണ്ടാ നാളെ?

പിന്നേ.. എനിക്ക് പ്രാന്തല്ലേ പുലര്‍ച്ചേന്‍‌റ്റ് പള്ളീല്‍ക്ക് കെട്ടിട്ക്കാന്‍ നാളത്തെ ഓസ്കാര്‍ കാണാന്. കാലത്ത് ആറരയ്ക്കാണ് സ്റ്റാറില്‌ന്ന് കുഞ്ഞുമോന്‍ ചേട്ടന്‍ പറഞ്ഞു. പെണ്ണമ്മിച്ചി പള്ള്യേ പൂവുമ്പോ എന്ന് വിളിച്ചേന്‍പ്പിച്ചട്ട് പോയ്ക്കോളാട്ടാ.

അപ്പോ എനിക്ക് കാണണ്‌ട്രീ കുഞ്ഞോളേ. ഇമ്മക്കൊരിമ്മിച്ച് കാണാം. നാളത്തെ കുര്‍ബാന്യാങ്ങട് പോട്ടെ.നീ ഉണ്ണ്യോളെ വിളിച്ചാ? ഏതിനാ കിട്ടാന്നാ അവ്‌ള് പറഞ്ഞേ.

ഞാന്‍ ചോയ്ചിലാ. ദിപ്പോ ചോയ്ക്കാം


ഹലോ.. ട്യേ കുഞ്ഞോളേ ഇത്തവണത്തെ ഓസ്കാര്‍ നോമിനേഷന്‍ പടങ്ങള് നീ കണ്ടാ? ഏതിനാണ് സ്കോപ്പ്?

ഞാനെല്ലാതൊന്നും കണ്ടില്ലറി കുഞ്ഞോളേ. ഇത്തവണ ബെസ്റ്റ് പടത്തിനു റ്റൈറ്റ് കോമ്പറ്റീഷനാന്നു ഉണ്ണി പറയിണ്ടാര്‍ന്നു.പിന്നെ സ്ലം ഡോഗിന് കിട്ടണേ കിട്ടണേന്ന് പറഞ്ഞോണ്ട് നടക്കണീം കണ്ടു. പക്ഷേ ബെസ്റ്റ് നടി ‘കേറ്റ് വിന്‍സ്ലെറ്റ്‘ തന്നെ. എന്തൂട്ടാ സിനിമ, എന്തൂട്ടാ അഭിനയം! റ്റൈറ്റാനികില് കണ്ട കേറ്റ് എവടെ റീഡറില്‍ കണ്ട കേറ്റെവടെ. നിനക്കോര്‍മ്മീണ്ടാ കുഞ്ഞൊളേ കുഞ്ഞച്ചന്റെ കൂടെ ഇമ്മള് രാഗത്തില്‍ റ്റൈറ്റാനിക് കാണാന്‍ പോയീത്. അയിലെ അമ്മാമ്മേരെ മോത്ത്‌ന്ന് ക്യാമറ റോസിന്റെ മോത്ത് വന്ന് നിന്നപ്പോ ഹോ എന്തു സുന്ദര്യാ ഈ പെണ്ണീന്ന് ഉണ്ണിമോന്‍ വരെ പറഞ്ഞതോര്‍മ്മിണ്ടാ

ഹോ റ്റൈറ്റാനിക് കാണാന്‍ പോയീത് എങ്ങനെ മറക്കൂറീ ഉണ്ണ്യോളെ. രണ്ടു വട്ടാണ് അന്നാപടം കണ്ടത് പകുതിവരെ കണ്ട് കരണ്ട് പോയാപ്പോ കൂക്കി വിളിച്ച് രാഗംകാര് പിന്നിം ആദ്യമ്പൂത്യമിട്ടു. ഇമ്മക്കൊക്കെ കൂവാനറിയൂന്ന് കുഞ്ഞച്ചനു മനസ്സിലായതും അതിലെ മഞ്ഞുമല ഇടിക്കണേനും മുന്ന്‌ള്ള സീന്‍ കണ്ട് കണ്ണടച്ചിരിക്കറീ‍ ക്ടാങ്ങളേന്ന് കുഞ്ഞച്ചന്‍ പറഞ്ഞതൊക്കേ ദേ മിനിഞ്ഞാന്ന് കഴിഞ്ഞ പോലെ തോന്നണൂറീ കുഞ്ഞോളേ. എന്നാടീ ഇനി അങ്ങന്യോക്കെ പൂവാ

‘ദ റീഡറി‘ല്‍ തിരിച്ചാണു സംഗതി നല്ല സുന്ദരിയായ കേറ്റില്‍ നിന്ന് വയസ്സിയായി തകര്‍ന്ന കേറ്റിലേക്കാണ് ക്യാമറ

അപ്പോ കുഞ്ഞോന്‍ ചേട്ടന്റെ ഹാര്‍ട്ട് ത്രോബ് ‘ആഞ്ജലീന ജോളി‘ ചേച്ചിയ്ക്ക് സ്കോപ്പില്ലാന്നാ. ഞാന്‍ സമ്മേയ്ക്കില്ല. അതു നല്ല പടാ. ഞങ്ങളിവടെ റ്റൊറന്റില്‍ കണ്ടു. 'ഹീ ഇസ് എലൈവ്' എന്ന് ആ പോലീസുകാരന്‍ പറയുമ്പോ ആഞ്ജലീന ചേച്ചീരെ ആ ഒരു കരച്ചിലിനു കൊടുക്കണം കാശ്.

എന്തൂട്ട് ആഞ്ജലീനാ കേറ്റന്നെ ഇത്തവണത്തെ നടി. ഞാന്‍ വേണങ്കെ പോയന്റ് ബൈ പോയന്റ് എഴുതി മെയിലയക്കാം

റെഡി ബെറ്റ്. ഞാനും എഴുത്യയക്കാം ചേഞ്ചിലിങ്ങിനെ കുറിച്ച്

വരട്ടെ വരട്ടെ ബെറ്റ് ഒറപ്പിക്കാന്‍ വരട്ടെ. ഫ്രോസണ്‍ റിവറിലെ ‘മെലീസാ ലിയോ‘യ്ക്ക് അപ്പോ ഒന്നും കിട്ടില്ലേറീ ക്ടാങ്ങളേ?

ഉവ്വാ മെലീസാ.. ഒരു വയസ്സത്തി

അയ്ശരി, ആ തണുത്തുറഞ്ഞ നദീരെ പൊറത്ത്ന്ന് ആ കുഞ്ഞിനെ എടുത്തോടരണ സീനും ആ സിനിമേലെ ആദ്യത്തെ സീനും മതി. എന്റെ ബെറ്റ് മെലീസയ്ക്ക്. ഞാനും എഴുതാം. വെറും ബെറ്റല്ല അടുത്ത തവണ ഉണ്ണ്യോള് വരുമ്പോ അപ്പോ കളിക്കണേല് നല്ല പടം എന്റെ വക പ്ലസ് ഇന്ത്യന്‍ കോഫീ ഹൌസീന്നു ഫ്രൂട്ട്സലാഡ്.

ഒക്കെ ഡണ്‍
ഡണ്‍
അപ്പോ ശരി
******************

അപ്പോശരി ഓസ്കാര്‍ കണ്ട് കഴിഞ്ഞ് ഒരൊരുത്തരുടെ മെയിലുകള്‍ ഒരോ പോസ്റ്റ് ആയി ഇട്‌ണ്ട്. ഈ ബെറ്റ് പ്രാ‍ന്ത് കണ്ട് ഉണ്ണ്യോള്‍ടെ കൂട്ടുകാരി ക്രിസ്റ്റീന ‘പെനിലോപ്പ് ക്രൂസ്സി‘നു (വിക്കി ക്രിസ്റ്റീന ബാഴ്സലോണ) സഹനടിയ്ക്കുള്ള ബെറ്റ് വച്ചു. അവള്‍ക്ക് വേണ്ടത് പെണ്ണമ്മിച്ചി സ്പെഷല്‍ പരിപ്പ് പായസം.

പ്രധാന നടിയ്ക്ക് രണ്ട് പേര്‍ക്കു കൂടെ നോമിനേഷന്‍ കിട്ടീണ്ട്. ആനീ ഹാത്‌വേ - റേച്ചല്‍ ഗെറ്റിങ്ങ് മാരീഡ്, മെറില്‍ സ്ട്രീപ്പ് - ഡൌട്ട്

ഞങ്ങടോടത്തെ ആരും ആ സിനിമോള് കണ്ടട്ടില്ല. വായനക്കാരു കണ്ടോരുണ്ടെങ്കില്‍ ബെറ്റ് വയ്ക്കുന്നോ? ശേഷിക്കുന്നത് ആറു മണിക്കൂറുകള്‍ മാത്രം.

Saturday, February 7, 2009

കാല്പനികതയില്‍ നിന്ന് ആധുനികതയിലേക്കുള്ള ദൂരം

ഇതെന്തൂട്ട് പോക്കാണെന്റെ പെണ്ണമിച്ച്യേ? ഒന്ന് പറഞ്ഞട്ടാ പൊക്കൂടെ? എന്തെങ്കിലൂണ്ടായാ എങ്ങടാങ്ച്ചട്ടാ ഒന്നറിയ്‌ക്യാ? എവട്യാര്‍ന്നു ഇത്ര നാള്?!

ഒന്നും പറയ്ട്ര്യെന്റെ തെയ്യാമ്മേ. പെട്ടെന്ന് ഉണ്ണ്യോളു വന്നൂന്ന് കേട്ടപ്പോ ചേച്ചീരോടയ്ക്ക് ഓടി പോയീത്ണ്. പിന്നെ, അവളേം പറഞ്ഞ് വിട്ട്, വല്യാപ്പീരെ പ്രസവോം കഴിഞ്ഞ്, അവളെ കെട്ട്യോന്റെ കൂടെ വിട്ടട്ടാണ് വരാന്‍ പറ്റ്യേ.

പെണ്ണമ്മിച്ചീരെ ഭാഗ്യം ഒരു തട്ടും തടവൂല്യാണ്ട് ഇങ്ങനെ ഓടി നടക്കാന്‍ പറ്റ്ണ്ടല്ലോ. ആ.. ഉണ്ണ്യോള്‍ക്ക് എന്തൂട്ടാ പറ്റ്യേ?

അതൊക്കെ വല്യേ കഥീന്. പിന്നെ വിശദായിറ്റ് പറയാം. ഇപ്പോ പോയി ഞങ്ങടെ ബ്ലോഗൊക്കൊന്നു നോക്കട്ടെട്രീ കൊറേ കാലായി അങ്ങ്‌ട് കടന്നട്ട്. അതു ചെതലരിച്ച് പോയീന്റവും. വാന്‍ഡ്‌‌ല്‍‌ന്ന് പറയണ ചെതലിനു ഭയങ്കരിഷ്ടാത്രേ ബ്ലോഗ്! മദലം മയങ്ങി നിക്കാണ്ട് വാതിലു തൊറക്ക്റി കുഞ്ഞോളെ

പ്ലോഗോ? വാന്റ‌ല്‍‌ന്ന് പറയണ ചെതലാ!! ആ എന്തൂട്ടേങ്കിലാവട്ടെ..
*****************

അങ്ങിനെ വായനക്കാരെ, പെണ്ണമ്മച്ചി ചായീണ്ടാക്കന്‍ പോയ നേരത്ത് ചെതലിന്യൊക്കെ തട്ടി, ബ്ലോഗുകള്‍‌ടിടേലൊക്കെ തട്ടീം മുട്ടീം നടന്നപ്പോ കുഞ്ഞോളു കണ്ട കാഴ്‌ച്യന്തൂട്ടാ?!
*****************

എന്തൂട്ടാടീ കുഞ്ഞോളേ ബൂലോഗത്തെ ബിശേഷം? ( രണ്ട് കോപ്പ കട്ടന്‍ മേശപ്പുറത്ത്)

ഹെന്റെ പെണ്ണമ്മിച്യേ ദേ നോക്ക്യേന്‍! നടക്കാന്‍ പറ്റണില്യാ. ബൂലോഗത്തൊക്കെ ‘തല മുട്ടുണു’.

വായന .. കാപ്പി. കാപ്പി..വായന ..

ആഹ്, ഇത്രേം ഉയരമേ ബൂലോഗത്തിനിണ്ടാര്‍‌ന്നോള്ളൊ! ഇനി പൊളിച്ച് പണിയട്ടെ എല്ലാരും കൂടി. തലകളൊക്കെ മുട്ടുമ്പോഴാണല്ലോ ഇമ്മള് വല്‌ത്യായീന്ന് ഇമ്മ്‌ള്‍ക്കന്നെ മനസ്സിലാവാ. വേറെന്തൂട്ടാ വിശേഷം?

'തല മുട്ടി, തല മുട്ടി' പോയ് നോക്കെന്റെ പെണ്ണമ്മിച്ച്യേ. ചിലരെങ്കിലും മോഡേണ്‍ ആര്‍ട്ട് വാങ്ങുന്നത് 'benign masochism' എന്ന് പറയാവുന്ന മനസികാവസ്ഥയോടെയാണ്!

ചെലപ്പോ ആധുനിക കലേരെ അര്‍ത്ഥം മനസ്സിലാക്ക്യേന്റെ കൊഴപ്പാവും.എല്ലാ രംഗത്തും കള്ളനാണയങ്ങളുണ്ടാകും. എന്ന്വച്ച് മോഡേണ്‍ ആര്‍ട്ട് മൊത്തം കള്ളനാണയങ്ങളാണെന്നു പറ്‌യണ്‌ത് കടന്ന കൈയെന്നെ. സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനെ സ്വന്തമാക്കാന്‍ നീയെത്ര കൊടുക്കും?

സാക്രമെന്റോ താഴ്വരയില്‍ അസ്തമിക്കുന്ന സൂര്യനും കണ്ടബററിയിലുള്ള I Like Color ഉം ഏതെങ്കിലും ഒന്നെടുത്തോ എന്ന് പറഞ്ഞാ പെണ്ണമ്മിച്ചി ഏതാ എട്‌ക്കാ ;)

അമ്പ്ടീ..

അത്‌വിട്. എല്ലാ രംഗത്തും മോഡേണിറ്റി കടന്ന് വന്നണ്ട്. അതെല്ല്ലാം മലയാളി മനസ്സിലാക്കുകേം ഉപയോഗിക്കുകേം തന്റേതായ സംഭാവന നല്‍കേം ഒക്കെ ചെയ്തണ്ട്. മോഡേണ്‍ സയന്‍സ്, മോഡേണ്‍ കള്‍ച്ചര്‍, മോഡേണ്‍ ആര്‍ട്ട്,മോഡേണ്‍ ലൈഫ്, മോഡേണ്‍ പാട്ട്,മോഡേണ്‍ വസ്ത്രം, മോഡേണ്‍ ഡാന്‍സ്, മോഡേണ്‍ വാസ്തു, മോഡേണ്‍ ജാതകം,മോഡേണ്‍ പാചകം, മോഡേണ്‍ സ്കൂള്.. എന്തിനേറെ പറയുന്നു മോഡേണ്‍ ബ്രെഡ് വരീണ്ട് ഇമ്മക്ക്. പക്ഷേ..
ഒരൊറ്റ ഫീല്‍ഡില്‍ മാത്രം മലയാളി ഇപ്പോഴും കാല്‌പനികതേടെ അതിപ്രസരത്തില്‍ ഭ്രമിച്ചിരിക്യാണ്. അതേതാന്നു നിനക്ക്‌റിയോ? ഉത്തരം പറഞ്ഞാ ഞാന്‍ നിന്നെ സിനിമയ്ക്ക് കൊണ്ട് പൂവാം. അല്ലെങ്കില്‍ നീയെനിക്ക് ഇന്ത്യന്‍കോഫീഹൌസീന്നു ഫ്രൂട്ട്സലാഡ് വാങ്ങ്യെരണം.

മോഡേണ്‍ ഡെത്ത്.

ഹേയ് അതൊന്നല്ല. അതിലിപ്പോ എന്തോരം പരീഷണങ്ങളാണ്. മരിച്ച കഴിഞ്ഞാല്‍ ആറടി മണ്ണിന്റെ സ്ഥാനത്ത് കല്ലറ അപ്പാര്‍ട്ട്മെന്റ് വരെ ആയി. പിന്നെ ഇമ്മളന്നെ മരണത്തീന് കാശിണ്ടാക്കാനള്ള ഐഡിയ പറഞ്ഞോട്‌ത്തണ്ട്. പിന്നെ ആത്മഹത്യേടെ കാര്യാന്നുവച്ചാ റെയില്‍പ്പാളം എന്ന നൂതന വിദ്യ എറ്റവും അധികം ഉപയോഗിക്കണത് ഇമ്മളാവും. ഇന്റര്‍നെറ്റിന്റെ മുന്നിലിരുന്നു ആത്മഹത്യ ചെയ്യുണത് ദേ ദിപ്പോ തുടങ്ങും മലയാളി.

മ്‌..മ്.. അറിയില്ല.

തോറ്റാ?

തോറ്റു.

അപ്പോ ഫ്രൂട്ട്‌സലാഡ്?

ദേ പൂവായി.

എന്നാ കേട്ടോ. മോഡേണ്‍ കള്ളുകുടി.

ഉവ്വാ!

അതേറീ. നിന്റെ പോല്‍ത്തെ ഗവേഷണല്ല, ഞാനിത് 60 കൊല്ലായിറ്റ് കണ്ട്, കൊണ്ട് എഴിത്യ പ്രബന്ധാണ്.
ദേ ദിദാണ് കല്പനിക വെള്ളമടി രീതികള്‍ അഥവാ നിയമങ്ങള്‍

1. ഒറ്റയ്ക്ക് വെള്ളമടി -വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ - കള്ള്ഷാപ്പ്, വീട്, റോഡ്, പുഴ(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ബോറ്, ദുഖം, വിഷാദം, മറക്കല്‍, സുഖമായ ഉറക്കം, സങ്കടം, ഡിപ്രെഷന്‍, മരണം ..ഒരു പെഗ് ഒറ്റവലിയ്ക്ക് കുടിയ്ക്കുന്നു. പിന്നേയും കുടിയ്കുന്നു..(ചിലര്‍ വീട്ടിലെ കലം, ചട്ടി പൊട്ടിക്കുന്നു, ഭാര്യ, കുട്ടികള്‍ എന്നിങ്ങനെ തല്ലാന്‍ പറ്റിയവരെ തല്ലുന്നു, ചിലര്‍ക്ക് അതിസ്നേഹം) പിന്നേയും കുടിക്കുന്നു..വാള് വച്ച് കീഴടങ്ങുന്നു. ബോധം പോകുന്നു. പിറ്റേന്ന് നിര്‍ജ്ജലീകരണം കാരണം തലവേദന.

2. കൂട്ടായ വെള്ളമടി - വെറും വയറ്, തൊട്ടുകൂട്ടാനുള്ളവ -കള്ള്ഷാപ്പ്, വീട്ടിലെ പെണ്ണുങ്ങള്‍ കയറാത്ത സ്ഥലം(സമയം), റോഡ്, പുഴയ്(തോട്, അരുവി, വെള്ളക്കെട്ട്)അരിക് -ആഹ്ലാദം, സന്തോഷം, കൂട്ടായ്മ, ചര്‍ച്ച, ഓണം, പെരുന്നാള്, കല്യാണം, മാമോദീസാ,ജനനം..കുടിയ്ക്കുന്നു.. സാമ്പത്തീക മാന്ദ്യം, സാമ്രാജത്വം, ഇലക്ഷന്‍, വലതുപപക്ഷം-ഇടതുപക്ഷം, പലസ്തീന്‍..കുടിയ്ക്കുന്നു..ശാസ്ത്രീയസംഗീതം, സിനിമാപാട്ട്, നാടന്‍ പാട്ട്, (ഡാന്‍സ്).. കുടിയ്ക്കുന്നു(മിക്കവാറും ഒറ്റവലി).. ചെറിയ അടിപിടി (വലിയ അടിപിടി).. ഒറ്റവലിക്കു കുടിക്കുന്നു. കരയുന്നു, ചിരിക്കുന്നു, വാളുവയ്ക്കുന്നു, സ്കൂട്ടായി തുടങ്ങുന്നു.. കുടിക്കുന്നു..നിശബ്ധതയില്‍ ടി.വി (സ്റ്റീരിയോ)..പിറ്റേന്നും അതിന്റെ പിറ്റേന്നും നിര്‍ജ്ജലീകരണം കാരണം തലവേദന

3.ഷാപ്പിനെ (വെള്ളമടി സ്ഥലങ്ങളെ) കുറിച്ചും,വെള്ളമടി കൂട്ടങ്ങളെ കുറിച്ചും, ചര്‍ച്ചകളെ കുറിച്ചും ഇടക്കിടയ്ക്ക് നൊസ്റ്റാള്‍ജിക്കാവുക.

ചിരപുരാതനകാലം മുതലുള്ള ഈ കള്ളുകുടീന്ന് മാറ്റള്ള വല്ല കള്ളുകുടിം നീ ഇവടെ കണ്ടെണ്ടെങ്കെ പറയ്രീ.
ഒരു കുപ്പി കിങ്ഫിഷറുമായി സ്ലംഡോഗ് മില്ല്യെണെയന്റെ ഡി.വി.ഡി കാണുന്ന ഒരു മലയാളി, ഒരു പെഗ് ഓസീയാറുമെടുത്ത് ‘നിലവിളിയെ കുറിച്ചുള്ള കടങ്കഥകള്‍‘ വായിക്കുന്ന മലയാളി, ആണവ ചില്ലിനെ കുറിച്ചുള്ള ഔദ്യോദിക ചര്‍ച്ചയില്‍ വട്ടമേശയില്‍ ഇരിക്കുന്ന ഒരോ ഗ്ലാസ്സ് മധുരക്കള്ള്‍..മോഡേണ്‍ കള്ളുകുടിയിലേക്ക് മൈല്‍‌സ് റ്റു ഗോ ഉണ്ടെന്റെ കുഞ്ഞോളേ.

*****************
ദീ പറഞ്ഞതൊക്കെ ദിവരെ കുറിച്ചാണ്. എക്സപ്ഷന്‍സ് ഉണ്ടാകും. എക്സെപ്ഷന്‍സ് ആര്‍ ഓണ്‍ലി എക്സെപ്ഷന്‍സ്.

കള്ളുകുടിയില്‍ കാല്പനികതയില്‍ കുടുങ്ങി കിടക്കുകയും എന്നാല്‍ മോഡേണാവണമെന്നു ആഗ്രഹിക്കുകയും ചെയ്യുന്ന മലയാളിയ്ക്കായിതാ മോഡേണ്‍ കുടിയന്‍ മാഗസിന്‍.

പടം -ഉണ്ണിമോള്‍ വക